Big stories

കോണ്‍ഗ്രസിനെ ഇനി ഖാര്‍ഗെ നയിക്കും

പോള്‍ ചെയ്ത 9497 വോട്ടുകളില്‍ ഖാര്‍ഗെയ്ക്ക് 7897 വോട്ടുകള്‍ ലഭിച്ചെന്നാണ് റിപോര്‍ട്ട്. 1072 വോട്ടുകള്‍ മാത്രമേ ശശി തരൂരിന് ലഭിച്ചുള്ളൂ. 416 വോട്ടുകള്‍ അസാധുവായി.

കോണ്‍ഗ്രസിനെ ഇനി ഖാര്‍ഗെ നയിക്കും
X

ന്യൂഡല്‍ഹി: നെഹ്‌റു കുടുംബത്തിന് പുറത്ത് നിന്ന് 24 വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസിന് പുതിയ അധ്യക്ഷന്‍. വോട്ടെടുപ്പിലൂടെ മല്ലികാര്‍ജുന ഖാര്‍ഗെയെ കോണ്‍ഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുത്തു. പോള്‍ ചെയ്ത 9497 വോട്ടുകളില്‍ ഖാര്‍ഗെയ്ക്ക് 7897 വോട്ടുകള്‍ ലഭിച്ചെന്നാണ് റിപോര്‍ട്ട്. 1072 വോട്ടുകള്‍ മാത്രമേ ശശി തരൂരിന് ലഭിച്ചുള്ളൂ. 416 വോട്ടുകള്‍ അസാധുവായി. ഔദ്യോഗികമായി കോണ്‍ഗ്രസ് ഫലപ്രഖ്യാപനം നടത്തിയിട്ടില്ല.

നെഹ്‌റു കുടുംബത്തിന് പുറത്ത് നിന്ന് ഒരാള്‍ അധ്യക്ഷ പദവിയിലേക്ക് എത്തി എന്ന് പറയുമ്പോഴും അതേ കുടുംബത്തിന്റെ വിശ്വസ്തനാണ് പകരം വരുന്നത് എന്നതാണ് ശ്രദ്ധേയം. രാജസ്ഥാന്‍ മുഖ്യമന്ത്രി പദം വിട്ടുകൊടുക്കാന്‍ ഗഹലോത്ത് തയ്യാറാകാതെ വന്നതോടെ പകരം ഖാര്‍ഗെയുടെ രംഗപ്രവേശം. സുതാര്യമെന്ന തിരഞ്ഞെടുപ്പ് എന്ന് അവകാശപ്പെടുമ്പോഴും ഔദ്യോഗിക പരിവേഷം ഖാര്‍ഗെയെ തുണച്ചു.

മുതിര്‍ന്ന നേതാക്കളുടെ പിന്തുണയോടെ ഔദ്യോഗിക പരിവേഷത്തോടെ മൽസരിച്ച ഖാര്‍ഗെ വിജയിക്കുമെന്ന് ഏതാണ്ട് ഉറപ്പായിരുന്നെങ്കിലും ശശി തരൂരിന്റെ സാന്നിധ്യവും പ്രചാരണങ്ങളും ഒരു അട്ടിമറി സാധ്യത നിലനിര്‍ത്തിയിരുന്നു. വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ തിരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നതായി തരൂര്‍ ടീം ആരോപിച്ചു. ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പ് പ്രക്രിയയിലാണ് ക്രമക്കേട് ആരോപിച്ച് തരൂര്‍ പരാതി നല്‍കിയത്.

പുതിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ കര്‍ണാടകയില്‍ നിന്നുള്ള മുതിര്‍ന്ന നേതാവാണ്. രാജ്യസഭാ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെച്ചാണ് അദ്ദേഹം കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ മൽസരിച്ചത്.

നിയമസഭയിലേക്കേും ലോക്‌സഭയിലേക്കുമായി 12 തവണ തിരഞ്ഞെടുപ്പിനെ നേരിട്ട ഖാര്‍ഗെ ഒറ്റ തവണ മാത്രമാണ് തോല്‍വിയറിഞ്ഞത്‌. അത് 2019-ലായിരുന്നു. 1972ല്‍ ആദ്യമായി മത്സരിച്ചത് മുതല്‍ 2008വരെ തുടര്‍ച്ചയായി ഒമ്പത് തവണ കര്‍ണാടക നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സംവരണ സീറ്റായ ഗുര്‍മിത്കല്‍ മണ്ഡലത്തില്‍ നിന്നായിരുന്നു തുടര്‍ച്ചയായ വിജയം. ഒരു തവണ ചിതാപുരില്‍ നിന്ന് ജയിച്ചു. 2009ലും 2014ലും ഗുല്‍ബര്‍ഗയില്‍ നിന്നാണ് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

2019-ല്‍ പക്ഷേ സ്വന്തം ബൂത്ത് ഏജന്റായി പ്രവര്‍ത്തിച്ച ഉമേഷ് ജാദവിനോട് പരാജയപ്പെട്ടു. തുടര്‍ന്നാണ് രാജ്യസഭയിലെത്തിയത്. കേന്ദ്രമന്ത്രിയായും കര്‍ണാടകത്തില്‍ മന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുള്ള ഖാര്‍ഗെ കോണ്‍ഗ്രസിന്റെ ലോക്‌സഭാ കക്ഷി നേതാവും രാജ്യസഭയിലെ കക്ഷി നേതാവും പ്രതിപക്ഷ നേതാവുമായിരുന്നു. 80 കാരനായ ഖാര്‍ഗെ ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനാണ്‌.

Next Story

RELATED STORIES

Share it