Big stories

നടിയെ ആക്രമിച്ച കേസ് അട്ടിമറിച്ചത് ലോക്‌നാഥ് ബെഹ്‌റ; തെളിവുകൾ പുറത്ത്

കേസിൽ ദിലീപിന്റെ അറസ്റ്റിന് മുന്നോടിയായി 22 തവണ ബഹ്റ ദിലീപിനെ വിളിച്ചതായ രേഖകളാണ് പുറത്തുവന്നത്

നടിയെ ആക്രമിച്ച കേസ് അട്ടിമറിച്ചത് ലോക്‌നാഥ് ബെഹ്‌റ; തെളിവുകൾ പുറത്ത്
X

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക തെളിവുകള്‍ നഷ്ടപ്പെട്ടത് പോലിസിലെ ഉന്നത ഇടപെടല്‍ മൂലമെന്ന് വെളിപ്പെടുത്തല്‍. സംസ്ഥാന മുന്‍ പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടേയും ഐജി ദിനേന്ദ്ര കശ്യപിന്റെയും ഇടപെടല്‍ തെളിയിക്കുന്ന ശബ്ദരേഖയാണ് പുറത്തായിരിക്കുന്നത്.

കേസ് അട്ടിമറിക്കപ്പെട്ടത് ഉന്നത ഉദ്യോഗസ്ഥന്‍ ദിനേന്ദ്ര കശ്യപിന്റെ നിര്‍ദേശത്തെ തുടര്‍ന്നെന്ന് മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ബാബു കുമാര്‍ വെളിപ്പെടുത്തിയതായി റിപോര്‍ട്ടര്‍ ടിവി റിപോർട്ട് ചെയ്യുന്നു. കശ്യപിനുള്ള നിര്‍ദേശങ്ങള്‍ മറ്റാരെങ്കിലുമായിരിക്കാം നല്‍കിയതെന്നും ബാബു കുമാര്‍ പറഞ്ഞു. ഒരു ഐജി മുഖേന മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ കേസില്‍ ഇടപെട്ടിരുന്നുവെന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെയാണ് വെളിപ്പെടുത്തല്‍.

കേസന്വേഷണ സമയത്ത് ദിലീപിന്റെ വക്കീലിന്റെ വീട്ടില്‍ റെയ്ഡ് നടക്കുന്നതില്‍ താമസം വന്നത് മേലുദ്യോഗസ്ഥരുടെ നിര്‍ദേശ പ്രകാരമാണ്. ദിനേന്ദ്ര കശ്യപ് ആയിരുന്നു അന്നത്തെ ഐജി. അദ്ദേഹമാണ് നമുക്ക് നേരിട്ട് നിര്‍ദേശങ്ങള്‍ നല്‍കുന്നത്. അതനുസരിച്ചാണ് നീങ്ങിയത്. മറ്റെവിടെ നിന്നെങ്കിലുമുള്ള നിര്‍ദേശപ്രകാരം ആയിരിക്കാം കേശ്യപ് സര്‍ ഞങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്നതെന്നായിരുന്നു ബാബു കുമാര്‍ പ്രതികരിച്ചു.

ദിലീപിന്റെ അഭിഭാഷകന്റെ വീട്ടിലെ റെയ്ഡ് വൈകിപ്പിച്ചത് സംസ്ഥാന മുന്‍ പോലീസ് മേധാവിയുടെ ഇടപെടല്‍ ആണെന്നാണ് ഈ ശബ്ദ സന്ദേശത്തില്‍ നിന്നും വ്യക്തമാക്കുന്നത്. ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദേശ പ്രകാരം ക്രൈംബ്രാഞ്ച് ഐജിയായിരുന്ന ദിനേന്ദ്ര കശ്യപാണ് ഇതിന് നിര്‍ദേശം നല്‍കിയത്. കേസിലെ അന്വേഷണ സംഘത്തിന്റെ മേധാവിയായ ബി സന്ധ്യ പോലും അറിയാതെയാണ് കശ്യപുമായി ലോക്‌നാഥ് ബെഹ്‌റ ഇടപെട്ടതെന്നാണ് കണ്ടെത്തല്‍.

അതേസമയം കേസന്വേഷണ സമയത്ത് ദിലീപും ലോക്നാഥ് ബഹ്റയും നിരവധി തവണ ഫോണിൽ ബന്ധപ്പെട്ടതായ രേഖകളും പുറത്തുവന്നിട്ടുണ്ട്. ഈ കേസിൽ ദിലീപിന്റെ അറസ്റ്റിന് മുന്നോടിയായി 22 തവണ ബഹ്റ ദിലീപിനെ വിളിച്ചതായ രേഖകളാണ് പുറത്തുവന്നത്. ഇതോടെ ഒന്നാം പിണറായി സർക്കാരടക്കം പ്രതിസ്ഥാനത്തേക്ക് വരുന്ന സാഹചര്യത്തിലേക്കാണ് കാര്യങ്ങളുടെ പോക്ക്.

Next Story

RELATED STORIES

Share it