Big stories

എല്‍ഡിഎഫ് യോഗത്തിലും പങ്കെടുപ്പിക്കില്ല; ഐഎന്‍എല്‍ മുന്നണിയില്‍ നിന്നും പുറത്തേക്ക്

എല്‍ഡിഎഫ് യോഗത്തിലും പങ്കെടുപ്പിക്കില്ല; ഐഎന്‍എല്‍ മുന്നണിയില്‍ നിന്നും പുറത്തേക്ക്
X

-പിസി അബ്ദുല്ല

കോഴിക്കോട്: 25 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം മുന്നണിയില്‍ ഇടം ലഭിച്ച ഐഎന്‍എല്‍ എല്‍ഡിഎഫില്‍ നിന്നും പുറത്തേക്ക്.

പുതിയ ഹജ്ജ് കമ്മിറ്റിയില്‍ പ്രാതിനിധ്യം നിഷേധിച്ചതിനും സര്‍ക്കാരിന്റെ ജനകീയാസൂത്രണ രജത ജൂബിലി ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിക്കാത്തതിനും പിന്നാലെ അടുത്ത് ചേരുന്ന ഇടതു മുന്നണി യോഗത്തിലേക്കും നാഷണല്‍ ലീഗിനെ ക്ഷണിക്കില്ലെന്നാണ് പുറത്തു വരുന്ന വിവരം.

പ്രസിഡന്റിനേയും ജനറല്‍ സെക്രട്ടറിയേയും പരസ്പരം പുറത്താക്കിയ ഐഎന്‍എല്ലില്‍ ഒത്തു തീര്‍പ്പ് സാധ്യതകള്‍ അടഞ്ഞ സാഹചര്യത്തിലാണ് ഇടതു മുന്നണിയില്‍ നിന്ന് പുറത്താവുന്നത്. രണ്ടു വിഭാഗങ്ങളായി എല്‍ഡിഎഫില്‍ തുടരാനാവില്ലെന്ന് എ വിജയരാഘവനും കോടിയേരി ബാലകൃഷ്ണനും ഐഎന്‍എല്‍ നേതാക്കളെ നേരത്തെ തന്നെ അറിയിച്ചിരുന്നു.

പിളര്‍പ്പിനെ തുടര്‍ന്ന് ഐഎന്‍എല്‍ മുന്നണിയില്‍ നിന്ന് പുറത്താവുന്ന സാഹചര്യം ഒഴിവാക്കാനാണ് ഡോ. എപി അബ്ദുല്‍ ഹഖീം അസ്ഹരി മധ്യസ്ഥ ചര്‍ച്ചകളുമായി രംഗത്തു വന്നത്. വഹാബ്-കാസിം വിഭാഗങ്ങള്‍ അസ്ഹരിയുടെ ഒത്തു തീര്‍പ്പ് ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്നു. എന്നാല്‍, വഹാബിനെ പുറത്താക്കിയ ദേശീയ നേതൃത്വത്തിന്റെ നടപടി നില നില്‍ക്കുമെന്ന കാസിം വിഭാഗം ഉറച്ചു നിന്നതോടെ ഡോ. അസ്ഹരിയുടെ സമവായ ചര്‍ച്ചകള്‍ വഴി മുട്ടി. തുടര്‍ ചര്‍ച്ചകളില്‍ പങ്കെടുക്കാതെ കാസിം വിഭാഗം സമാന്തര നീക്കങ്ങള്‍ തുടരുകയും ചെയ്തു.

ചൊവ്വാഴ്ച വൈകീട്ട് നാലരക്ക് തിരുവനന്തപുരം ഗോര്‍ക്കി ഭവനിലെ സിഡിറ്റ് സ്റ്റുഡിയോയില്‍ നടക്കുന്ന ജനകീയാസൂത്രണ രജത ജൂബിലി ആഘോഷ ഉദ്ഘാടനച്ചടങ്ങില്‍ ഐഎന്‍എല്ലിനെ ക്ഷണിച്ചിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയനാണ് പരിപാടിയുടെ ഉദ്ഘാടകന്‍. എല്‍ഡിഎഫിലെയും യുഡിഎഫിലെയും എല്ലാ ഘടകകക്ഷി നേതാക്കള്‍ക്കും ചടങ്ങിലേക്ക് ക്ഷണമുണ്ട്. നിയമ സഭയില്‍ പ്രാതിനിധ്യമില്ലാത്ത ബിജെപിയുടെ സംസ്ഥാന പ്രസിഡന്റിന്റെ പേരും ഉദ്ഘാടന ചടങ്ങിന്റെ ക്ഷണപ്പത്രത്തിലുണ്ട്. എന്നാല്‍, എല്‍ഡിഎഫ് ഘടകകക്ഷിയായ ഐഎന്‍എല്ലിന്റെ ഭാരവാഹികളാരും ക്ഷണിതാക്കളുടെ പട്ടികയിലില്ല. കഴിഞ്ഞ ദിവസം ഹജ്ജ് കമ്മിറ്റി പുന സംഘടിപ്പിച്ചപ്പോഴും ഐഎന്‍എല്ലിനെ ഒഴിവാക്കിയിരുന്നു. നിലവിലുണ്ടായിരുന്ന കമ്മിറ്റിയുടെ കാലാവധി ഇന്നലെ അവസാനിച്ച പശ്ചാത്തലത്തിലാണ് ഐഎന്‍എല്ലിനെ ഒഴിവാക്കിയുള്ള പുന സംഘടന.

Next Story

RELATED STORIES

Share it