Big stories

മുസ് ലിം പെണ്‍കുട്ടികള്‍ക്കെതിരേ കൊടുംവിഷം തുപ്പി 'ജന്‍മഭൂമി'

മതംമാറിയവരുടെ സ്വകാര്യഭാഗങ്ങളില്‍ 'ചന്ദ്രക്കല' പച്ചകുത്തി, പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ മുക്കി, ചില മതേതര ഹിന്ദുക്കള്‍ക്ക് ഇനിയും നേരം വെളുത്തിട്ടില്ല

മുസ് ലിം പെണ്‍കുട്ടികള്‍ക്കെതിരേ കൊടുംവിഷം തുപ്പി ജന്‍മഭൂമി
X
കോഴിക്കോട്: സുപ്രിംകോടതിയും സംഘപരിവാരം നിയന്ത്രിക്കുന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ആവര്‍ത്തിച്ച് നിഷേധിച്ച 'ലൗ ജിഹാദ്' കെട്ടുകഥകളുടെ മറവില്‍ മുസ് ലിംകള്‍ക്കും മുസ് ലിം പെണ്‍കുട്ടികള്‍ക്കുമെതിരേ കൊടുംവിഷം തുപ്പി സംഘപരിവാര പത്രമായ 'ജന്‍മഭൂമി'. 'ലൗ ജിഹാദ്' കേസുകളില്‍ ഹിന്ദുത്വരുടെ പ്രചാരണങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞുവീഴുന്നതിനിടെയാണ് അത്യന്തം അപകടകരവും ഇതര മതസ്ഥരായ പെണ്‍കുട്ടികളുമായി മുസ് ലിം പെണ്‍കുട്ടികളുടെ സൗഹൃദം പോലും വിലക്കാന്‍ ആഹ്വാനം ചെയ്യുന്ന വിധത്തില്‍ വിദ്വേഷ വാര്‍ത്തയുമായി രംഗത്തെത്തിയിട്ടുള്ളത്. 'ലൗ ജിഹാദി'ല്‍പെട്ട് മതംമാറിയവരുടെ സ്വകാര്യഭാഗങ്ങളില്‍ 'ചന്ദ്രക്കല' പച്ചകുത്തിയെന്നും പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടിലെ ഞെട്ടിക്കുന്ന വിവരങ്ങള്‍ മാധ്യമങ്ങള്‍ മുക്കിയെന്നുമാണ് ആരോപിക്കുന്നത്. ഏപ്രില്‍ 21ന് 'ലൗ ജിഹാദിലെ പെണ്‍ ചിലന്തികള്‍; മതം തിന്ന് ജീവിയ്ക്കുന്ന മുസ് ലിം പെണ്‍കുട്ടികള്‍; മതം മാറുന്നവരുടെ സ്വകാര്യഭാഗങ്ങളില്‍ ഇസ് ലാമിക മുദ്ര പച്ചകുത്തും' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയിലാണ് പ്രകോപനപരമായ ആരോപണങ്ങള്‍ ആവര്‍ത്തിക്കുന്നത്. വിദ്വേഷ പ്രചാരണത്തിലൂടെ കുപ്രസിദ്ധി നേടിയ പ്രതീഷ് വിശ്വനാഥ് ഉള്‍പ്പെടെയുള്ള ഹിന്ദുത്വവാദികള്‍ ഇതിനെ വന്‍തോതില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചാരണം നല്‍കുന്നുണ്ട്.

''ലൗ ജിഹാദില്‍പെട്ട് ആത്മഹത്യ ചെയ്യപ്പെട്ട എട്ട് പെണ്‍കുട്ടികളുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഞെട്ടിയ്ക്കുന്ന ഒരു വിവരം ഉണ്ടായിരുന്നു. കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളെല്ലാം അവര്‍ക്ക് കിട്ടുന്ന ജിഹാദി ഫണ്ടിനോടുള്ള വിധേയത്വം കാരണം പൊതുസമൂഹത്തില്‍ നിന്നും മറച്ചുവച്ച, ഞെട്ടിയ്ക്കുന്ന ആ സത്യം ഇതാണ്. ആത്മഹത്യ ചെയ്ത എട്ടു പെണ്‍കുട്ടികളുടെയും സ്വകാര്യ ഭാഗങ്ങളില്‍ ചന്ദ്രക്കല (ഇസ് ലാമിക ചിഹ്നമായ ഹിലാല്‍) പച്ചകുത്തിയിരുന്നു. അപ്പോള്‍ ലൗ ജിഹാദില്‍പ്പെട്ട് മതം മാറി ജീവിക്കുന്ന എല്ലാവരുടെയും സ്വകാര്യഭാഗങ്ങളില്‍ ഇത്തരത്തില്‍ ഇസ് ലാമിക മുദ്ര ഉണ്ടായിരിക്കും എന്ന് വിശ്വസിക്കാം. എന്തിനാണ് ഈ സ്വകാര്യ ഭാഗങ്ങളില്‍ ഈ ഹിലാല്‍ പച്ചകുത്തല്‍? എന്നാണ് ചോദ്യ രൂപത്തിലുള്ള വാര്‍ത്തയിലെ പരാമര്‍ശങ്ങള്‍. എന്നെങ്കിലും ഈ പെണ്‍കുട്ടികള്‍ ഇസ് ലാം ഉപേക്ഷിച്ചു പോയാലും ഒരിക്കല്‍ ഇസ് ലാമിന്റെ ഭാഗമായിരുന്നു എന്ന് ജീവിതകാലം മുഴുവന്‍ അവരെ ഓര്‍മ്മപ്പെടുത്താനോ?. ഇസ് ലാം ഉപേക്ഷിച്ചു പോയ പെണ്‍കുട്ടി മറ്റൊരു വിവാഹം കഴിയ്ക്കുന്നത് തടയാനോ?. അതോ ഈ പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളുടെ മേല്‍ ഇസ് ലാമിന്റെ സീലടിച്ച് ഇസ് ലാമിന്റേതാണെന്ന് സ്ഥാപിക്കാനോ?, പ്രണയിച്ചു വിവാഹം കഴിയ്ക്കുക മാത്രമാണ് ഉദ്ദേശമെങ്കില്‍ എന്തിനാണ് സ്വകാര്യഭാഗങ്ങളില്‍ ഈ ഇസ് ലാമിക ചാപ്പയടി? തുടങ്ങിയ ചോദ്യങ്ങളും വാര്‍ത്തയില്‍ ഉന്നയിക്കുന്നുണ്ട്.

ലൗ ജിഹാദില്‍പെട്ട പെണ്‍കുട്ടികളുടെ പിന്നീടുള്ള ജീവിതാവസ്ഥ എന്തെന്നും അവര്‍ നേരിടുന്ന ഭീഷണികളെന്തെന്നും പൊതുസമൂഹം അറിയുന്നതേയില്ലെന്നും തെറ്റ് മനസ്സിലാക്കി തിരിച്ചുവരാന്‍ ശ്രമിച്ചിട്ടും കഴിയാതെ പോയ ഹതഭാഗ്യകളായ പെണ്‍കുട്ടികളാണ് ആത്മഹത്യ ചെയ്തവരെന്നും റിപോര്‍ട്ടില്‍ പറയുന്നു. കേരളത്തിലെ മതേതരസമൂഹം അവരുടെ കുടുംബങ്ങളില്‍ അവരറിയാതെ ഇസ് ലാമികവല്‍ക്കരിയ്ക്കപ്പെടുകയാണെന്ന 'ആശങ്ക'യും പങ്കുവയ്ക്കുന്നുണ്ട്. അന്ധമായ ആര്‍എസ്എസ് വിരോധത്തിന്റെ പേരില്‍ നിരാകരിക്കപ്പെടുന്ന ലൗ ജിഹാദ് എന്ന യാഥാര്‍ത്ഥ്യം ഭാരതീയ സംസ്‌കാരത്തിന്റെ മഹത്വം മനസ്സിലാക്കാതെ ജീവിക്കുന്ന കുടുംബങ്ങളെ തന്നെയാണ് ബാധിയ്ക്കുന്നത്.

ഏപ്രില്‍ 21നു 'ജന്‍മഭൂമി' പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട്

ക്രിസ്ത്യന്‍ സമൂഹം കുറെയേറെ യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കിക്കഴിഞ്ഞിട്ടുണ്ട്. പക്ഷേ, ചില മതേതര ഹിന്ദുക്കള്‍ക്ക് ഇനിയും നേരം വെളുത്തിട്ടില്ല. പ്രത്യേകിച്ചും ഹിന്ദു കമ്മ്യൂണിസ്റ്റുകള്‍ക്ക്. അവരുടെ മക്കളെ ജിഹാദികള്‍ കൊണ്ടുപോയാലും അവര്‍ക്ക് പ്രശ്‌നമില്ല. അവര്‍ ചെങ്കൊടിയും പൊക്കി വീണ്ടും 'ലൗ ജിഹാദ് എന്നൊന്നില്ല..', എന്ന് ശക്തമായി വാദിക്കും. 'ലൗ ജിഹാദ്' കമ്മ്യൂണിസ്റ്റുകളിലൂടെ തുടര്‍ന്നു കൊണ്ടേയിരിക്കുമെന്നും പറയുന്നുണ്ട്. മുസ് ലിം പെണ്‍കുട്ടികളെ പെണ്‍ചിലന്തികളോട് ഉപമിക്കുന്ന വാര്‍ത്തയില്‍ യഥാര്‍ത്ഥ തീവ്രവാദികളായ പെണ്‍ചിലന്തികളെയാണ് ഭയക്കേണ്ടതെന്നാണു പറയുന്നത്. മയക്കുമരുന്നും ലൈംഗികചൂഷണവും ബ്ലാക്ക് മെയിലിങുമായി, സുന്ദരികളായ പെണ്‍കുട്ടികളെ കെണിയില്‍ പെടുത്തുന്ന ഇന്‍വിസിബിള്‍ റിയാലിറ്റിയാണ് ലൗ ജിഹാദ് എന്നും പറയുന്നുണ്ട്. മുസ് ലിം പെണ്‍കുട്ടികളാണ് ലൗ ജിഹാദില്‍ തന്ത്രപ്രധാനമായ റോള്‍ വഹിക്കുന്നത്. എന്നാല്‍ പൊതുസമൂഹത്തിന്റെ ശ്രദ്ധയില്‍നിന്ന് ഇവര്‍ സുരക്ഷിതമായി മറഞ്ഞു നില്‍ക്കുന്നു.

മുഖവും മുടിയും പോലും അന്യരെ കാണിക്കാത്ത പതിവ്രതകളും പാവങ്ങളും എന്ന് പൊതുസമൂഹം കരുതുന്ന, പക്ഷേ ആണുങ്ങളേക്കാള്‍ കൂടുതല്‍ മതം തിന്ന് ജീവിക്കുന്ന മുസ് ലിം പെണ്‍കുട്ടികള്‍..! ഇരയെ കണ്ടെത്തുന്നതും, സൗഹൃദം സ്ഥാപിച്ച് വലയിലാക്കുന്നതും ബ്രെയിന്‍ വാഷ് ചെയ്ത് ഇസ് ലാമിലേയ്ക്ക് അടുപ്പിക്കുന്നതും, മതം സ്വീകരിയ്ക്കാനുള്ള എളുപ്പവഴിയായി ഒരു മുസ് ലിമിനെ കല്യാണം കഴിച്ചാല്‍ മതിയെന്ന നിര്‍ദേശം വയ്ക്കുന്നതും അതിനായൊരു മുസ് ലിം പയ്യനെ ചൂണ്ടിക്കാട്ടുന്നതും വരെ ഇവരാണ് കാര്യങ്ങള്‍ നീക്കുന്നതെന്നും മുസ് ലിം പെണ്‍കുട്ടികളെ കുറ്റപ്പെടുത്തുന്നു. അതോടെ ഇവര്‍ ചിത്രത്തില്‍ നിന്നും മറയുന്നു. അടുത്ത ഇരയെ തേടുന്നു. ഇതുവരെ നടന്ന ലൗ ജിഹാദുകള്‍ മുഴുവനും പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാണ്. സമൂഹം ചര്‍ച്ച ചെയ്യുന്നത് കാമുകന്റെ രംഗപ്രവേശം മുതലുള്ള കാര്യങ്ങളാണെന്നും റിപോര്‍ട്ടില്‍ പറയുന്നു.

'മുസ് ലിം യുവാക്കളെ കാണുന്നയുടനെ ഇവളൊക്കെ അവന്മാരുടെ പുറകെ പോകുന്നതെന്തിനാണ്..?', എന്നുചോദിച്ച് പെണ്‍കുട്ടിയെ കുറ്റപ്പെടുത്തുന്നവരും 'ഇത്രയ്‌ക്കേ ഉള്ളോ ഹിന്ദു, ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍..?', എന്ന് പുച്ഛിക്കുന്നവരും ഇതിനെല്ലാം ചരടുവലിച്ച കൂട്ടുകാരികളുടെ പങ്കെന്താണെന്ന് അറിയുന്നില്ലെന്ന് ഡേറ്റ് ലൈന്‍ വെളിപ്പെടുത്താത്ത റിപോര്‍ട്ടില്‍ പറയുന്നു. സൗഹൃദഭാവത്തില്‍ സംസാരിച്ച്, തന്റെ മതവിശ്വാസം ഇരയുടെ മനസ്സിലേക്ക് കുത്തിവച്ച് മനസ്സ് മാറ്റാനും, വേണ്ടി വന്നാല്‍ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ആവശ്യമായ സംഗതികള്‍ പോലും സുഹൃദ്ബന്ധത്തിലൂടെ സംഘടിപ്പിയ്ക്കാനും കഴിവുള്ള, യഥാര്‍ത്ഥ തീവ്രവാദികളായ പെണ്‍ ചിലന്തികളെയാണ് ഭയക്കേണ്ടതെന്നാണ് മറ്റൊരു പരാമര്‍ശം.

ഹിന്ദു, ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ക്ക് മുസ് ലിമായ കാമുകനുണ്ടോ എന്ന് ജാഗ്രത പുലര്‍ത്തുന്നതിന് പകരം മാതാപിതാക്കള്‍ ആദ്യം തിരക്കേണ്ടത് തന്റെ മകള്‍ക്ക് മുസ് ലിംകളായ കൂട്ടുകാരികള്‍ ഉണ്ടോ എന്നാണെന്ന് പറയുന്ന റിപോര്‍ട്ട് ലക്ഷ്യംവയ്ക്കുന്നത് ഹിന്ദു-മുസ് ലിം പെണ്‍ സൗഹൃദങ്ങളെ പോലും മതത്തിന്റെ പേരില്‍ മാറ്റിനിര്‍ത്തുകയെന്നതാണെന്നു വ്യക്തമാണ്. അതിരുവിട്ട സൗഹൃദമാണെങ്കില്‍ തടയണമെന്നു പറയുന്ന റിപോര്‍ട്ടില്‍ സൂക്ഷിച്ചില്ലെങ്കില്‍ ദുഖിക്കേണ്ടി വരുമെന്ന പതിവ് പല്ലവിയും ആവര്‍ത്തിക്കുന്നുണ്ട്. 'ലൗ ജിഹാദ്' എന്ന സംഘപരിവാര നുണക്കഥയെ സ്ഥിരപ്പെടുത്താന്‍ വേണ്ടി കേരളത്തില്‍ ഉള്‍പ്പെടെ വന്‍ നുണപ്രചാരണമാണു നടക്കുന്നത്. ഇതിന് ആക്കംകൂട്ടുന്ന വിധത്തില്‍ മാധ്യമസ്ഥാപനം തന്നെ നുണക്കഥകള്‍ പ്രചരിപ്പിക്കുന്നത് സര്‍ക്കാര്‍ സംവിധാനങ്ങളും പോലിസും കണ്ടില്ലെന്നു നടിക്കുകയാണ്.

'Janmabhoomi' spits poison against Muslim girls

Next Story

RELATED STORIES

Share it