Big stories

കൊറോണ വൈറസിന്റെ മറവില്‍ നടക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയം ലജ്ജാവഹം: മൗലാനാ സയ്യിദ് അര്‍ഷദ് മദനി -ജംഇയ്യത്ത് ഉലമായെ ഹിന്ദ് കോടതിയിലേക്ക്

ഡല്‍ഹിയില്‍ നടന്ന ദു:ഖകരമായ കലാപവുമായി ബന്ധപ്പെട്ട് പോലിസ് തയ്യാറാക്കിയ ചാര്‍ജ്ജ് ഷീറ്റ് ഏകപക്ഷീയവും നിയമവിരുദ്ധവുമാണ്. ജംഇയത്ത് ഉലമായെ ഹിന്ദ് നീതിക്കുവേണ്ടിയുള്ള സാധ്യമായ പോരാട്ടങ്ങളെല്ലാം നടത്തുന്നതാണ്. ഇതിനുവേണ്ടി അഭിഭാഷകരുടെ പ്രത്യേക സംഘത്തെ തയ്യാറാക്കിയിട്ടുണ്ട്.

കൊറോണ വൈറസിന്റെ മറവില്‍ നടക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയം ലജ്ജാവഹം: മൗലാനാ സയ്യിദ് അര്‍ഷദ് മദനി  -ജംഇയ്യത്ത് ഉലമായെ ഹിന്ദ് കോടതിയിലേക്ക്
X

ന്യൂഡല്‍ഹി: രാജ്യം മുഴുവന്‍ കൊറോണ വൈറസിന്റെ ഭയാനകതക്ക് മുന്നില്‍ ഭയന്ന് വിറച്ച് കഴിയുമ്പോള്‍ വെറുപ്പിന്റെ രാഷ്ട്രീയവുമായി വിവിധ കേന്ദ്രങ്ങള്‍ നടത്തുന്ന ആസൂത്രിത കളികള്‍ അങ്ങേയറ്റം ലജ്ജാവഹമാണെന്ന് ജംഇയത്ത് ഉലമായെ ഹിന്ദ് അധ്യക്ഷന്‍ മൗലാനാ സയ്യിദ് അര്‍ഷദ് മദനി പ്രസ്താവിച്ചു.


കൊറോണയ്‌ക്കെതിരില്‍ ശക്തമായ പോരാട്ടം നടത്തേണ്ട സ്ഥലത്ത് ഭരണകൂടം അജണ്ഡകള്‍ നടപ്പാക്കാനുള്ള വെപ്രാളത്തിലാണ്. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ അധികാരത്തെ ദുരുപയോഗപ്പെടുത്തിക്കൊണ്ട് നിരപരാധികള്‍ക്കെതിരില്‍ നിയമ നടപടികള്‍ സ്വീകരിക്കാനുള്ള നിന്ദ്യമായ നീക്കമാണ് ചിലര്‍ നടത്തുന്നത്.

ഡല്‍ഹിയില്‍ നടന്ന ദു:ഖകരമായ കലാപവുമായി ബന്ധപ്പെട്ട് പോലിസ് തയ്യാറാക്കിയ ചാര്‍ജ്ജ് ഷീറ്റ് ഏകപക്ഷീയവും നിയമവിരുദ്ധവുമാണ്. ജംഇയത്ത് ഉലമായെ ഹിന്ദ് നീതിക്കുവേണ്ടിയുള്ള സാധ്യമായ പോരാട്ടങ്ങളെല്ലാം നടത്തുന്നതാണ്. ഇതിനുവേണ്ടി അഭിഭാഷകരുടെ പ്രത്യേക സംഘത്തെ തയ്യാറാക്കിയിട്ടുണ്ട്. സിഎഎ നിയമത്തിനെതിരില്‍ പ്രതികരിച്ചവരെയെല്ലാം ഡല്‍ഹി കലാപത്തിന്റെ പേര് പറഞ്ഞ് പിടികൂടിക്കൊണ്ടിരിക്കുകയാണ്. ലോക്ക് ഡൗണിന്റെ ഇടയിലും മുസ്‌ലിം ന്യൂനപക്ഷത്തിനെതിരില്‍ രഹസ്യ അജണ്ഡകള്‍ പൂര്‍ത്തീകരിക്കാന്‍ കുത്സിത ശ്രമങ്ങള്‍ നടത്തുന്നത് വളരെയധികം വേദനാജനകമാണ്.


കൊറോണയെ ഭയന്ന് ജനങ്ങള്‍ വീട്ടില്‍ നിന്നും ഇറങ്ങാന്‍ പോലും പേടിക്കുന്ന സമയത്ത് നിരപരാധികള്‍ അറസ്റ്റ് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. ഹര്‍ഷ് മന്ദിറിനെപ്പോലുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരെയും ശാഹീന്‍ ബാഗില്‍ ജനങ്ങള്‍ക്ക് ആഹാരം നല്‍കിയ മനുഷ്യ സ്‌നേഹിയായ സിക്ക് സഹോദരനെയും പോലിസ് കുറ്റവാളിയാക്കിയിരിക്കുന്നു.

പോലിസിന്റെ ഭാഗത്ത് നിന്നും മുസ്‌ലിംകളോട് പുലര്‍ത്തപ്പെടുന്ന ഏകപക്ഷീയമായ സമീപനത്തെ തെലുങ്കാന ഹൈക്കോടതി അടുത്ത സമയത്ത് തുറന്ന് കാട്ടിയത് ശ്രദ്ധേയമാണ്. ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് സമര്‍പ്പിക്കപ്പെട്ട കേസുകളില്‍ ബഹുഭൂരിഭാഗവും മുസ്‌ലിംകളെക്കുറിച്ചായിരുന്നു. ഇത് കണ്ട കോടതി ഹൈദരബാദ് പോലിസിനോട് ചോദിച്ചു: മുസ്‌ലിംകള്‍ക്കെതിരില്‍ മാത്രം ഇത്രയേറെ കേസുകള്‍ നിങ്ങള്‍ കൊണ്ടുവന്നത് എന്തിനാണ്? മറ്റാരും നിയമ വിരുദ്ധമായി ഒന്നും ചെയ്തില്ലേ!

ഇന്ത്യയില്‍ നടക്കുന്ന എല്ലാ വര്‍ഗീയ കലാപങ്ങളും പോലിസിന്റെ വീഴ്ചയാണ് എടുത്തുകാട്ടുന്നത്. പ്രത്യേകിച്ചും ഡല്‍ഹി കലാപത്തിലെ പോലിസിന്റെ പങ്ക് വളരെ വ്യക്തമാണ്. എന്നാല്‍ കുറ്റവാളികള്‍ മുസ്‌ലിംകള്‍ മാത്രമാണെന്ന കണ്ടെത്തല്‍ അത്ഭുതം തന്നെ. ക്രൂരമായ അക്രമങ്ങള്‍ക്ക് ഇരയാകുന്നതും കുറ്റവാളികളായി പ്രഖ്യാപിക്കപ്പെടുന്നതും മുസ്‌ലിംകള്‍ തന്നെ എന്നത് വലിയ അത്ഭുതം തന്നെ.


കലാപത്തില്‍ ധാരാളം മുസ്‌ലിംകള്‍ കൊല്ലപ്പെട്ടു. വീടുകളും കടകളും തകര്‍ക്കപ്പെട്ടു. ഇപ്പോള്‍ അവര്‍ തന്നെ അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്യുന്നു. സര്‍ക്കാര്‍ കണക്കനുസരിച്ച് കലാപത്തില്‍ കൊല്ലപ്പെട്ട 53 പേരില്‍ 38 പേര്‍ മുസ്‌ലിംകളാണ്. പോലീസിന്റെ തണലില്‍ അക്രമികള്‍ ക്രൂരമായിട്ടാണ് ഇവരെ വധിച്ചത്. എന്നാല്‍ കൊല്ലപ്പെട്ട മുസ്‌ലിംകളില്‍ തന്നെ ഏതാനും പേരുടെ വിഷയത്തില്‍ മാത്രമേ അന്വേഷണം നടന്നിട്ടുള്ളൂ. മറ്റുള്ളവരെ വധിച്ച കൊലയാളികളെ അറിയില്ലെന്നാണ് പോലീസ് ഭാഷ്യം. എന്നാല്‍ രണ്ട് പോലീസുകാരുടെ മരണവുമായി ബന്ധപ്പെട്ട് ഡസന്‍ കണക്കിന് മുസ്‌ലിംകളെ കുറ്റവാളികള്‍ ആക്കിയിരിക്കുകയാണ്.

ഈ കലാപത്തിന്റെ അടിസ്ഥാന കാരണം കപില്‍ മിശ്രയുടെയും മറ്റും വര്‍ഗീയ പ്രസ്താവനകളാണ് എന്ന കാര്യം എല്ലാവര്‍ക്കും അറിയാം. പക്ഷേ, പോലിസ് കുറ്റവാളികളാക്കിയിരിക്കുന്നത് സിഎഎ നിയമത്തിനെതിരില്‍ സമരം ചെയ്തവരെയാണ്. ഡല്‍ഹി കലാപം യാദൃശ്ചികമായി സംഭവിച്ചതല്ല. ഡല്‍ഹി തെരഞ്ഞെടുപ്പിന് മുമ്പ് ഇതിന്റെ തയ്യാറെടുപ്പുകള്‍ നടത്തപ്പെട്ടിരുന്നു. കലാപത്തില്‍ വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചു. ഇപ്പോള്‍ ആ മുറിവുകള്‍ ഉണക്കുന്നതിന് പകരം വീണ്ടും വലുതാക്കാന്‍ പരിശ്രമിക്കുന്നത് അങ്ങേയറ്റം നിന്ദ്യമാണ്. ഈ വിഷയത്തില്‍ നിയമപരമായി മുമ്പോട്ട് നീങ്ങാനും കോടതിയെ സമീപിക്കാനും ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് തീരുമാനിച്ചിരിക്കുന്നു. ഇതിനുവേണ്ടി വക്കീലന്മാരുടെ പ്രത്യേക ടീമിനെ തയ്യാറാക്കിയിരിക്കുന്നു. പടച്ചവന്റെ അനുഗ്രഹത്താല്‍ ജംഇയ്യത്ത് ഉലമായെ ഹിന്ദിന്റെ പരിശ്രമങ്ങള്‍ വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മൗലാനാ സയ്യിദ് അര്‍ഷദ് മദനി പറഞ്ഞു.

Next Story

RELATED STORIES

Share it