Big stories

ഗസയിലെ വംശഹത്യ തിരിച്ചറിയപ്പെടുമെന്ന് ചരിത്രം പറയുന്നു

ഗസയിലെ വംശഹത്യ തിരിച്ചറിയപ്പെടുമെന്ന് ചരിത്രം പറയുന്നു
X

സോംദീപ് സെന്‍

കഴിഞ്ഞ 20 മാസമായി, പലപ്പോഴും എന്നോട് തന്നെ ഞാന്‍ ചോദിച്ചിട്ടുണ്ട്: മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ തിരിച്ചറിയാന്‍ എത്ര സമയമെടുക്കും?

ഗസയില്‍, ഇസ്രായേല്‍ സൈനിക നീക്കത്തിന്റെ വംശഹത്യാ ലക്ഷ്യവും ദുരന്തത്തിന്റെ വ്യാപ്തിയും സ്വയം വ്യക്തമാണെന്ന് ആര്‍ക്കും തോന്നാം. എന്നിട്ടും, വംശഹത്യ തുടരുന്നു. എന്തുകൊണ്ട്?

മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ നടക്കുമ്പോള്‍ തന്നെ അവയെ തിരിച്ചറിയുകയും അവയ്ക്കെതിരേ നടപടിയെടുക്കുകയും ചെയ്യുന്ന കാര്യത്തില്‍ ലോകത്തിന് മോശം റെക്കോര്‍ഡാണുള്ളത്.

ഉദാഹരണത്തിന്, കൊളോണിയല്‍ കാലഘട്ടത്തിലെ വംശഹത്യകളുടെ കാര്യം എടുക്കുക.

1904നും 1908നും ഇടയില്‍, ജര്‍മന്‍ കോളനിക്കാര്‍ നമീബിയയില്‍ 65,000 ഹെരെറോ വംശജരെയും 10,000 നാമ ജനതയെയും കൂട്ടക്കൊല ചെയ്തു. ഇരുപതാം നൂറ്റാണ്ടിലെ ആദ്യത്തെ വംശഹത്യയായി ഇത് പലപ്പോഴും കണക്കാക്കപ്പെടുന്നു. തദ്ദേശീയരുടെ ഭൂമി കൊളോണിയല്‍ ശക്തികള്‍ പിടിച്ചെടുക്കുന്നതിനെതിരായ ഒരു ഗോത്ര പ്രക്ഷോഭത്തോടുള്ള ജര്‍മനിയുടെ പ്രതികരണമായിരുന്നു ഈ ഉന്മൂലന പരമ്പര.


ഈ കാലഘട്ടത്തിലെ അതിക്രമങ്ങള്‍ 'കഷ്ടപ്പാട്, രക്തച്ചൊരിച്ചില്‍, കണ്ണുനീര്‍, അപമാനം, മരണം എന്നിവയുടെ ഒരു നീണ്ട പേടിസ്വപ്‌നം' എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്നു. അതിജീവിച്ചവരില്‍നിന്നുള്ള വാമൊഴി സാക്ഷ്യങ്ങള്‍ 1918ല്‍ ബ്ലൂ ബുക്ക് എന്നറിയപ്പെടുന്ന ഒരു ബ്രിട്ടിഷ് സര്‍ക്കാര്‍ രേഖയില്‍ രേഖപ്പെടുത്തുകയും പ്രസിദ്ധീകരിക്കുകയും ചെയ്തു. അക്കാലത്ത്, 'ഒരു കൊളോണിയല്‍ ശക്തിയുമായുള്ള ആഫ്രിക്കന്‍ സമൂഹങ്ങളുടെ ഏറ്റുമുട്ടലിനെ വിവരിക്കുന്ന ആഫ്രിക്കന്‍ ശബ്ദങ്ങളുടെ അപൂര്‍വ രേഖ' ആയിരുന്നു അത്.

എന്നാല്‍, വംശഹത്യയെക്കുറിച്ചുള്ള ആഫ്രിക്കന്‍ വീക്ഷണം 'ഇനി ഒരു ലിഖിത രൂപത്തില്‍ കണ്ടെത്തുകയും സംരക്ഷിക്കുകയും ചെയ്യില്ല' എന്ന് ഉറപ്പാക്കാന്‍, 1926ല്‍ ബ്ലൂ ബുക്കിന്റെ എല്ലാ പകര്‍പ്പുകളും നശിപ്പിക്കപ്പെട്ടു.

കൂട്ടക്കൊലയെ ജര്‍മനി വംശഹത്യയെന്ന നിലയില്‍ ഔദ്യോഗികമായി അംഗീകരിച്ചതും ക്ഷമാപണം നടത്തിയതും 2021ല്‍ മാത്രമാണ്.

1905ല്‍ ഇന്നത്തെ ടാന്‍സാനിയയില്‍ നടന്ന മാജി മാജി കലാപത്തിലും സമാനമായ ഒരു മാതൃക പുറത്തുവന്നു. തദ്ദേശീയ ജനതയെ പരുത്തി വളര്‍ത്താന്‍ നിര്‍ബന്ധിക്കാനുള്ള ജര്‍മന്‍ ശ്രമങ്ങളാണ് ഇതിനു കാരണമായത്. ജര്‍മനിയുടെ ചുട്ടു ചാമ്പലാക്കല്‍ നയം (ശത്രുവിന് ലഭിക്കാതിരിക്കാനായി സൈന്യം പിന്‍വാങ്ങുമ്പോള്‍ എല്ലാം ചുട്ടുകരിക്കുന്ന നയം)


ഏകദേശം 300,000 ആളുകളെയാണ് കൊന്നൊടുക്കിയത്. വിമതരെ പരസ്യമായി തൂക്കിലേറ്റി. യൂറോപ്യന്‍ വംശീയ മേധാവിത്വം 'തെളിയിക്കാന്‍' ഉദ്ദേശിച്ചുള്ള കപട ശാസ്ത്ര പരീക്ഷണങ്ങളില്‍ ഉപയോഗിക്കുന്നതിനായി അവരുടെ തലയോട്ടികളും അസ്ഥികളും ജര്‍മനിയിലേക്ക് അയച്ചു.

2023ല്‍ തെക്കന്‍ ടാന്‍സാനിയയിലെ സോംഗിയയിലുള്ള മാജി മാജി സ്മാരകത്തില്‍ ജര്‍മന്‍ പ്രസിഡന്റ് ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റെയിന്‍മിയര്‍ സംസാരിച്ചപ്പോഴാണ് ഈ അതിക്രമങ്ങള്‍ക്ക് ക്ഷമാപണം നടത്തിയത്.

ഹോളോകോസ്റ്റിന് മുമ്പുള്ള വര്‍ഷങ്ങളില്‍ പോലും, പീഡനത്തില്‍നിന്ന് രക്ഷപ്പെടുന്ന ജൂത ജനതയെ സംരക്ഷിക്കാന്‍ കാര്യമായൊന്നും ചെയ്തില്ല.

1933ല്‍ നാസികള്‍ അധികാരത്തില്‍ എത്തിയതിനെത്തുടര്‍ന്ന്, ജര്‍മനിയിലെ ജൂതന്മാരെ അവരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന നിരവധി നിയമങ്ങള്‍ക്കും സംഘടിത വംശഹത്യകള്‍ക്കും വിധേയരാക്കി. രണ്ടാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെടുന്നതിന് വളരെ മുമ്പുതന്നെ, നിരവധി ജര്‍മന്‍ ജൂതന്മാര്‍ പലായനം ചെയ്യാന്‍ തുടങ്ങിയിരുന്നു. അഡോള്‍ഫ് ഹിറ്റ്ലറുടെ ഭരണകാലത്ത് യഹൂദവിരുദ്ധതയുടെ പാരമ്യത്തെക്കുറിച്ച് പല ആതിഥേയ രാജ്യങ്ങള്‍ക്കും നന്നായി അറിയാമായിരുന്നിട്ടും, അവര്‍ വളരെ നിയന്ത്രണങ്ങളുള്ള കുടിയേറ്റ നയങ്ങള്‍ പാലിച്ചു.

യുകെയില്‍, വര്‍ധിച്ചുവരുന്ന യഹൂദവിരുദ്ധ വേലിയേറ്റം സര്‍ക്കാര്‍ നയങ്ങളെ രൂപപ്പെടുത്തി. അധികാരികള്‍ കര്‍ശനമായ കുടിയേറ്റ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുകയും ജൂത അഭയാര്‍ഥികള്‍ക്ക് അഭയമോ മാനുഷിക സഹായമോ നല്‍കുന്നതിന് ഗണ്യമായ വിഭവങ്ങള്‍ നീക്കിവയ്ക്കാന്‍ വിസമ്മതിക്കുകയും ചെയ്തു. സമകാലിക യുഎസ് ഉദ്യോഗസ്ഥര്‍ കോണ്‍ഗ്രസില്‍ 'അന്യദേശ വിരുദ്ധ കാലാവസ്ഥ' എന്നും 'ജൂത പുതുമുഖങ്ങളുടെ പ്രളയ സാധ്യതയ്ക്കെതിരായ ജനകീയ എതിര്‍പ്പ്' എന്നും വിശേഷിപ്പിക്കുന്നതിനെ ഉദ്ധരിച്ച്,

അമേരിക്കയും സമാനമായി, നിയന്ത്രിത ക്വാട്ടകള്‍ നിലനിര്‍ത്തുകയും ജര്‍മന്‍ ജൂതന്മാരില്‍ നിന്നുള്ള വിസ അപേക്ഷകള്‍ വ്യവസ്ഥാപിതമായി നിരസിക്കുകയും ചെയ്തു,

ഇന്ന്, ദക്ഷിണാഫ്രിക്കയിലെ വര്‍ണവിവേചനം സാര്‍വത്രികമായി അപലപിക്കപ്പെടുന്നതിന് കാരണമാകുന്നു. എന്നാല്‍ ഇത് എല്ലായ്പ്പോഴും അങ്ങനെയായിരുന്നില്ല.

ദക്ഷിണാഫ്രിക്കയിലെ വര്‍ണവിവേചന ബന്ധങ്ങള്‍ക്കും സാമ്പത്തിക താല്‍പ്പര്യങ്ങള്‍ക്കും മുന്‍ഗണന നല്‍കിയതുകൊണ്ട് 1960നും 1994നും ഇടയില്‍ തുടര്‍ച്ചയായി വന്ന ലേബര്‍, കണ്‍സര്‍വേറ്റീവ് സര്‍ക്കാരുകള്‍ വര്‍ണവിവേചന ഭരണകൂടത്തിന്മേല്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്താന്‍ ആവര്‍ത്തിച്ച് വിസമ്മതിച്ചുവെന്ന് ചരിത്രകാരന്മാര്‍ തെളിയിച്ചിട്ടുണ്ട്.

യുഎസ് പ്രസിഡന്റ് റൊണാള്‍ഡ് റീഗന്റെയും ഹെന്റി കിസിഞ്ചറിന്റെയും മേല്‍ ചരിത്രം സമാനമായ മോശം വെളിച്ചമാണ് വീഴ്ത്തുന്നത്.

റീഗന്റെ 'സൃഷ്ടിപരമായ ഇടപെടല്‍' എന്ന നയങ്ങളും ഉപരോധങ്ങളോടുള്ള എതിര്‍പ്പും നയിച്ചത് കമ്മ്യൂണിസവുമായി യോജിക്കുന്നതായി അദ്ദേഹത്തിന്റെ ഭരണകൂടം കരുതിയ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിനെ (അചഇ) ദുര്‍ബലപ്പെടുത്താനുള്ള ആഗ്രഹമായിരുന്നു. 1984ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ച ശേഷം, ആര്‍ച്ച് ബിഷപ്പ് ഡെസ്മണ്ട് ടുട്ടു റീഗന്റെ സമീപനത്തെ 'അധാര്‍മികവും ദുഷ്ടവും പൂര്‍ണമായും ക്രിസ്ത്യന്‍ വിരുദ്ധവുമാണ്' എന്ന് വിശേഷിപ്പിച്ചു.

പ്രസിഡന്റ് ജെറാള്‍ഡ് ഫോര്‍ഡിന്റെ കീഴിലുള്ള യുഎസ് സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന കിസിന്‍ജര്‍, 1976ല്‍ ദക്ഷിണാഫ്രിക്ക സന്ദര്‍ശിച്ചുകൊണ്ട് വര്‍ണവിവേചന ഭരണകൂടത്തിന് അന്തസ്സും നിയമസാധുതയും നല്‍കി. ആഫ്രിക്കന്‍ ഭാഷയെ നിര്‍ബന്ധിത പഠന മാധ്യമമായി ഉപയോഗിക്കുന്നതിനെതിരേ പ്രതിഷേധിച്ച നിരായുധരായ വിദ്യാര്‍ഥികളെ സുരക്ഷാ സേന വെടിവച്ചു കൊന്ന സെവെറ്റോ കൂട്ടക്കൊല നടന്ന് മൂന്നുമാസത്തിനു ശേഷമാണിത്. അദ്ദേഹത്തിന്റെ സന്ദര്‍ശന വേളയില്‍ വര്‍ണവിവേചനമോ കൂട്ടക്കൊലയോ ചര്‍ച്ച ചെയ്യപ്പെട്ടില്ലെന്നാണ് റിപോര്‍ട്ട്.

1994ല്‍, റുവാണ്ടയില്‍ നൂറുദിവസത്തിനിടെ എട്ടുലക്ഷത്തിലധികം ടുട്സികളെയും മിതവാദികളായ ഹുട്ടുകളെയും കൊന്നൊടുക്കി. ലൈംഗിക അതിക്രമങ്ങള്‍ യുദ്ധായുധമായി ആസൂത്രിതമായിത്തന്നെ ഉപയോഗിച്ചു. ഏകദേശം രണ്ടര ലക്ഷം സ്ത്രീകള്‍ ബലാല്‍സംഗം ചെയ്യപ്പെട്ടു. ടുട്സി സ്ത്രീകളെ ദുഷിപ്പിക്കുന്നതിനായി 'ബലാല്‍സംഗ സ്‌ക്വാഡുകള്‍' രൂപീകരിക്കാന്‍, ഹുട്ടു മിലിഷ്യകള്‍ ആശുപത്രികളില്‍നിന്ന് എയ്ഡ്സ് രോഗികളെ വിട്ടയച്ചതായി റിപോര്‍ട്ടുണ്ട്.


വംശഹത്യ ആസന്നമാണെന്ന് മനുഷ്യാവകാശ ഗ്രൂപ്പുകള്‍, ഐക്യരാഷ്ട്രസഭാ ജീവനക്കാര്‍, നയതന്ത്രജ്ഞര്‍ എന്നിവരുടെ മുന്നറിയിപ്പുകള്‍ ഉണ്ടായിരുന്നിട്ടും, ലോകം ഒന്നും ചെയ്തില്ല. യുഎന്‍ സമാധാന സേനാംഗങ്ങള്‍ പിന്‍വാങ്ങി. ഫ്രാന്‍സും ബെല്‍ജിയവും സൈന്യത്തെ അയച്ചു. റുവാണ്ടക്കാരെ സംരക്ഷിക്കാനല്ല, മറിച്ച് സ്വന്തം പൗരന്മാരെ ഒഴിപ്പിക്കാനായിരുന്നു അത്. 'വംശഹത്യ' എന്ന വാക്ക് ഉപയോഗിക്കുന്നതുപോലും യുഎസ് ഉദ്യോഗസ്ഥര്‍ ഒഴിവാക്കി.

1998ല്‍ മാത്രമാണ് കിഗാലി സന്ദര്‍ശന വേളയില്‍ യുഎസ് പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ ഔപചാരികമായി ക്ഷമാപണം നടത്തിയത്. 'കൊലപാതകം ആരംഭിച്ചതിനുശേഷം ഞങ്ങള്‍ വേണ്ടത്ര വേഗത്തില്‍ നടപടിയെടുത്തില്ല ... ഈ കുറ്റകൃത്യങ്ങളെ അവയുടെ 'വംശഹത്യ' എന്ന ശരിയായ പേര് ഉപയോഗിച്ച് ഞങ്ങള്‍ ഉടന്‍ വിളിച്ചില്ല' എന്നായിരുന്നു ക്ലിന്റന്റെ കുറ്റസമ്മതം.

ഈ ചരിത്രം കണക്കിലെടുക്കുമ്പോള്‍, ഗസയിലെ സ്ഥിതിയെക്കുറിച്ച് പ്രതീക്ഷ തോന്നുക പ്രയാസമാണ്. എന്നാല്‍ മനുഷ്യരാശിക്കെതിരായ മറ്റ് കുറ്റകൃത്യങ്ങളെപ്പോലെ, ഒരു കണക്കെടുപ്പ് ദിവസം വന്നേക്കാം.

ഗസയില്‍ ഇസ്രായേല്‍ നടത്തിയത് തദ്‌സമയം ഒരു വംശഹത്യയാണ്. അത് തദ്‌സമയം സംപ്രേഷണം ചെയ്യുകയും രേഖപ്പെടുത്തുകയും അഭൂതപൂര്‍വമായ വിശദാംശങ്ങളില്‍ ആര്‍ക്കൈവ് ചെയ്യുകയും ചെയ്യുന്നു.

ഫലസ്തീന്‍ കുട്ടികളെ കൊല്ലുന്ന സ്‌നിപ്പര്‍ വെടിവയ്പ്, കവികളുടെ കൊലപാതകം, ആശുപത്രികളുടെയും സ്‌കൂളുകളുടെയും മേലുള്ള ബോംബാക്രമണം, സര്‍വകലാശാലകളുടെ നാശം, പത്രപ്രവര്‍ത്തകരെ ലക്ഷ്യം വച്ചുള്ള കൊലപാതകം..... ഇങ്ങനെ ഓരോ പ്രവൃത്തിയും പിടിച്ചെടുക്കുകയും പട്ടികപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

പ്രചാരണത്തിന്റെ ലക്ഷ്യം വംശീയ ഉന്മൂലനമാണെന്ന് സൂചിപ്പിക്കുന്ന പരസ്യ പ്രസ്താവനകള്‍ ഇസ്രായേലി രാഷ്ട്രീയക്കാര്‍ നടത്തിയിട്ടുണ്ട്. ഇസ്രായേലി സൈനികര്‍ ഫലസ്തീന്‍ വീടുകള്‍ കൊള്ളയടിക്കുകയും നാശത്തെക്കുറിച്ച് വീമ്പിളക്കുകയും ചെയ്യുന്നതായി വീഡിയോകള്‍ കാണിക്കുന്നു.

മനുഷ്യാവകാശ ഗ്രൂപ്പുകള്‍ ഈ കുറ്റകൃത്യങ്ങള്‍ സൂക്ഷ്മമായി രേഖപ്പെടുത്തിയിട്ടുണ്ട്. നയതന്ത്രപരമായ ശാസനകള്‍ മുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തല്‍ വരെ വര്‍ധിച്ചുവരുന്ന നിരവധി സര്‍ക്കാരുകള്‍ നടപടിയെടുക്കുന്നു.

ഫലസ്തീനു വേണ്ടിയുള്ള നീതി വൈകിയേക്കാം. പക്ഷേ, അത് വരുമ്പോള്‍, അത് ശരിയായിരിക്കട്ടെ. അത് നീതിയുക്തവുമായിരിക്കട്ടെ.

കടപ്പാട്: അല്‍ജസീറ

Next Story

RELATED STORIES

Share it