Big stories

കത്തോലിക്കാ സഭയുടെ വിദ്വേഷ പ്രചാരണം; പത്തിമടക്കിയ പി സി ജോര്‍ജും പെരുവഴിയിലായ പാതിരിമാരും...

കത്തോലിക്കാ സഭയുടെ വിദ്വേഷ പ്രചാരണം; പത്തിമടക്കിയ പി സി ജോര്‍ജും പെരുവഴിയിലായ പാതിരിമാരും...
X

പി സി അബ്ദുല്ല

കോഴിക്കോട്: 'ലൗ ജിഹാദ്' വിവാദം മുതല്‍ സീറോ മലബാര്‍ സഭയുടെ അണിയറയില്‍ മുസ്‌ലിം വിരുദ്ധതയിലൂന്നിയ പ്രചാരണങ്ങള്‍ സജീവമായിരുന്നുവെങ്കിലും അത് അത്ര പരസ്യമായിരുന്നില്ല. അവരുടെ ആഭ്യന്തരചര്‍ച്ചകളിലും സ്വകാര്യ വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലും ഇടവകകളിലെ കൈപുസ്തകങ്ങളിലും ഒതുങ്ങിയിരുന്ന മുസ്‌ലിം വിരോധം പൊട്ടിത്തെറിയിലെത്തിയത് പാലാ ബിഷപ്പിന്റെ പരസ്യ വിഷം ചീറ്റലിലൂടെയാണ്. കേരള കോണ്‍ഗ്രസ് മാണിയുടെ മുന്നണി മാറ്റവും സിപിഎമ്മിന്റെയും എ വിജയരാഘവന്റെയും വിഭജന രാഷ്ട്രീയ കുതന്ത്രവും പിണറായി സര്‍ക്കാരിന്റെ ക്രൈസ്തവ പ്രീണനവും കേരളത്തില്‍ കത്തോലിക്കാ സഭയുടെ മുസ്‌ലിം വിരുദ്ധതയ്ക്ക് ആക്കം കൂട്ടുകയും ചെയ്തു.

പാലാ ബിഷപ്പിന്റെ വിഷം ചീറ്റലിനു പിന്നാലെ ക്രൈസ്തവ വിദ്വേഷ ഇടങ്ങളിലെ എല്ലാ വിഷസര്‍പ്പങ്ങളും ചാനലുകളിലും മറ്റ് പൊതുമണ്ഡലങ്ങളിലുമിരുന്ന് മുസ്‌ലിം സമുദായത്തിനെതിരേ ഫണം വിടര്‍ത്തിയാടി. കേരളത്തില്‍ നടക്കുന്ന മയക്കുമരുന്ന്, പീഡന കുറ്റകൃത്യങ്ങളിലെല്ലാം കെസിബിസിയും ക്രിസ്ത്യന്‍ കൗണ്‍സിലും രൂപത, അതിരൂപത വക്താക്കളും മുസ്‌ലിം സമുദായത്തെ പ്രതിക്കൂട്ടിലാക്കി. ഗത്യന്തരമില്ലാതെ, മയക്കു മരുന്ന് കേസ് പ്രതികളുടെ മതം തിരിച്ചുള്ള കണക്ക് മുഖ്യമന്ത്രിക്ക് തന്നെ വിശദീകരിക്കേണ്ടിയും വന്നു.

വിഷം ചീറ്റല്‍ പ്രസംഗത്തിന് പിന്നാലെ വസ്തുതകള്‍ നിരത്താനാവാതെ പാലാ ബിഷപ്പും ക്രിസ്ത്യന്‍ കൗണ്‍സിലും ദീപികയുമൊക്കെ മൗനത്തിലൊളിച്ചു. എങ്കിലും, പാലാ ബിഷപ്പും കത്തോലിക്കാ സഭ എന്ന പ്രസിദ്ധീകരണലും ദീപിക പത്രവുമൊക്കെ വിതച്ച വിദ്വേഷത്തിന്റെ വിത്തുകള്‍ പി സി ജോര്‍ജായും തൃശൂര്‍, തലശ്ശേരി അതിരൂപതകളായും കാസ എന്ന ആര്‍എസ്എസ് അനുകൂല ക്രിസ്ത്യന്‍ സംഘടനയായുമൊക്കെ മുസ്‌ലിം വിരുദ്ധതയിലൂന്നി കൊയ്ത്ത് ആരംഭിക്കുകയും സര്‍ക്കാരും പോലിസും കുറ്റകരമായ മൗനം കൊണ്ട് അതിന് കറ്റകെട്ടിക്കൊടുക്കുകയും ചെയ്തു.

സീറോ മലബാര്‍ സഭയുടെ മുസ്‌ലിം വിരോധം ക്രൈസ്തവരുടെ യുഡിഎഫ് വിരോധമായി വളര്‍ത്തിക്കൊണ്ടുവന്ന സിപിഎം, അതിന്റെ ആനുകൂല്യത്തില്‍ തുടര്‍ഭരണം നേടി. അതിനിടയിലാണ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് വന്നുപെട്ടത്, രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ അഗ്‌നിപരീക്ഷണം. യുഡിഎഫിന്റെ ഉറച്ച മണ്ഡലമെങ്കിലും തൃക്കാക്കര കടന്ന് നിയമസഭയില്‍ നൂറ് കടക്കുക എന്നത് ആഗ്രഹമെന്നതിലുപരി സിപിഎമ്മിന്റെ അഹങ്കാരം കൂടിയായി മാറി. കത്തോലിക്കാ സഭയുടെ കരുത്തില്‍ ഭരണവിരുദ്ധ വികാരവും കെ റെയില്‍ എതിര്‍പ്പുമെല്ലാം മറികടക്കാനും തൃക്കാക്കര വിജയിക്കാനും കഴിയുമെന്ന് സിപിഎം കണക്കുകൂട്ടി. അതിന്റെ ഭാഗമായി ജില്ലാ സെക്രട്ടേറിയറ്റിലും സംസ്ഥാന സമിതിയിലും ധാരണയായി ചുവരെഴുതിയ യുവ നേതാവിനെ മാറ്റി സിറോ മലബാര്‍ സഭയുടെ സ്വന്തം നോമിനിയായ യുവ ഡോക്ടറെ സ്ഥാനാര്‍ഥിയാക്കി.

ലെനിന്‍ സെന്റര്‍ അടച്ചിട്ട് അതിന്റെ വിളിപ്പാടകലെയുള്ള കത്തോലിക്കാ സഭയുടെ ആശുപത്രിയില്‍ പുരോഹിതനെ വലതുഭാഗത്തിരുത്തി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. കത്തോലിക്കാ സഭയുടെ മുസ്‌ലിം വിരുദ്ധതയാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മധ്യകേരളത്തിലും തിരുമ്പാടി അടക്കമുള്ള ചില മണ്ഡലങ്ങളിലും വിജയിച്ച പോലെ സീറോ മലബാര്‍ സഭയുടെ കരുത്തില്‍ മാത്രം തൃക്കാക്കര പിടിച്ചടക്കാമെന്നാണ് സിപിഎം കണക്കുകൂട്ടിയത്. അതിനിടയിലാണ് പി സി ജോര്‍ജ് എന്ന മുസ്‌ലിം വിരുദ്ധതയുടെ ദുര്‍മേദസ് ഒരേ സമയം ദുരന്തമായും പ്രഹസനമായും വാര്‍ത്തകളിലേക്ക് നിറഞ്ഞു വന്നത്. ഭീമാ ജ്വല്ലറി സ്‌പോണ്‍സര്‍ ചെയ്ത തിരുവനന്തപുത്തെ ഹിന്ദു സമ്മേളനത്തിലും തൃക്കാക്കക്കര ഉള്‍പ്പെടുന്ന വെണ്ണല ക്ഷേത്രത്തിലും പിസി ജോര്‍ജ് നടത്തിയ പ്രസംഗങ്ങള്‍ സര്‍ക്കാരിനെ വെട്ടിലാക്കി.

ജോര്‍ജിനെതിരേ പരാതികളുടെ പ്രളയമുണ്ടായി. ആദ്യം കണ്ണടച്ച പോലിസിന് പിന്നെ കണ്ടുനില്‍ക്കാനായില്ല. ഒന്നാമത്തെ കേസില്‍ പുലര്‍ച്ചെ വീട്ടില്‍ നിന്ന് പിടിച്ചിറക്കി അറസ്റ്റ് നാടകം. വഴിനീളെ ആര്‍എസ്എസ്സുകാര്‍ക്കും ക്രിസ്ത്യന്‍ വര്‍ഗീയ ഗ്രൂപ്പുകള്‍ക്കും ആദരമര്‍പ്പിക്കാന്‍ അവസരം. ഒടുവില്‍ നാടകാന്തം ജോര്‍ജിന് ജാമ്യം. തൊട്ടുപിന്നാലെ വെണ്ണലക്കേസ്. സമാന നാടകങ്ങള്‍; ജാമ്യം. ജോര്‍ജിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും ഒരേ പോലെ സര്‍ക്കാരിനെതിരായ അവസ്ഥ. ജോര്‍ജിനെ ഒരുദിവസം പോലും ജയിലില്‍ കിടത്താതെ ജാമ്യത്തിന് വഴിയൊരുക്കിയ സര്‍ക്കാരിന്റെ നടപടിയും ആലപ്പുഴയില്‍ മുദ്രാവാക്യത്തിന്റെ പേരില്‍ 31 പേരെ 42 ദിവസം ജാമ്യം പോലും നിഷേധിച്ച് ജയിലിലിട്ട നടപടിയും വിവേചനത്തിന്റെ നേര്‍ക്കാഴ്ചകളായി മാറി.

തൃക്കാക്കരയില്‍ എര്‍ഡിഎഫിന്റെ ദയനീയ തോല്‍വി സീറോ മലബാര്‍ സഭയുടെ കൂടി കനത്ത പരാജയമായി. പിണറായിക്കൊപ്പം കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയും തൃക്കാക്കര തോവിയുടെ ശില്‍പിയായി വിലയിരുത്തലുകളില്‍ ഇടം നേടി. മുസ്‌ലിം വിരുദ്ധതയിലൂന്നിയ നിലപാടിലൂടെ യുഡിഎഫിനെ തകര്‍ത്ത് പിണറായിക്ക് തുടര്‍ഭരണം നേടിക്കൊടുത്തു എന്ന് മേനി നടിക്കുകയും അതിന്റെ ധാര്‍ഷ്ട്യത്തില്‍ സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പും ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷനുമൊക്കെ കൈയടക്കുകയും ചെയ്ത ക്രൈസ്തവ സമ്മര്‍ദ്ദ ലോബിക്ക് തൃക്കാക്കരയില്‍ ഉത്തരം മുട്ടി. കര്‍ദ്ദിനാള്‍ പെരുപ്പിച്ച് കാട്ടിയ രാഷ്ട്രീയ കരുത്ത് വെറും കുമിളയാണെന്ന് തൃക്കാക്കരയോടെ സിപിഎമ്മിനും ബോധ്യപ്പെട്ടു.

മുസ്‌ലിം വിരുദ്ധതയില്‍ പി സി ജോര്‍ജിനെ ആരവങ്ങളിലേക്ക് ആനയിക്കാനും പരവതാനി വിരിക്കാനും ഏറെപ്പേരുണ്ടായിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് കൊച്ചിയിലെത്തിയതിനേക്കാള്‍ വലിയ വാര്‍ത്താപ്രാധാന്യമാണ് തൃക്കാക്കരയില്‍ പ്രചാരണത്തിനെത്തിയ പി സി ജോര്‍ജിന് ലഭിച്ചത്. ആ മായക്കാഴ്ചകളിലാണ് ബിജെപി സംസ്ഥാ ഉപാധ്യക്ഷന്‍ നൂറുശതമാനം വിജയപ്രതീക്ഷകള്‍ പങ്കുവച്ചത്. പക്ഷേ, വോട്ടെണ്ണിയപ്പോള്‍ ബിജെപിക്ക് കെട്ടിവച്ച കാശില്ല.!

പി സി ജോര്‍ജിനെ പുതിയ രക്ഷകനായവതരിപ്പിച്ച് വാഴ്ത്തുപാട്ടുകള്‍ രചിച്ച് കാത്തിരുന്ന പാതിരിമാര്‍ കാസയുടെയും ക്രിസ്ത്യന്‍ കൗണ്‍സിലിന്റേയുമൊക്കെ തലപ്പത്ത് ഏറെയുണ്ടായിരുന്നു. തൃക്കാക്കരയില്‍ ബിജെപി ഒന്നാം സ്ഥാനത്തോ രണ്ടാം സ്ഥാനത്തോ എത്തുമെന്ന് കരുതി പിസി ജോര്‍ജിന് സ്വീകരണമൊരുക്കാന്‍ മാനന്തവാടി, താമരശ്ശേരി, പാലാ രൂപതകളില്‍ തയ്യാറെടുപ്പും നടന്നിരുന്നു. രണ്ട് കേസുകളിലെ ജാമ്യവ്യവസ്ഥകള്‍ക്കപ്പുറം, തൃക്കാക്കരയിലെ നാണം കെട്ട തിരിച്ചടിയാണ് പി സി ജോര്‍ജിനെ വല്ലാതെ മൗനിയാക്കിയത്. നാറിയവനെ പേറിയാല്‍ പേറിയവന്‍ നാറുമെന്ന തിരിച്ചറിവാകാം ജോര്‍ജില്‍ രക്ഷകനെ കണ്ട പാതിരിമാരും ഇപ്പോള്‍ മൗനത്തിലാണ്.

Next Story

RELATED STORIES

Share it