Big stories

ഇസ്രായേലിന്റെ 'ഗിഡിയന്‍ രഥങ്ങളുടെ'ചക്രങ്ങള്‍ ഊരിപ്പോയി

ഇസ്രായേലിന്റെ ഗിഡിയന്‍ രഥങ്ങളുടെചക്രങ്ങള്‍ ഊരിപ്പോയി
X

റോബര്‍ട്ട് ഇന്‍ലകേഷ്

ഗസയില്‍ വിജയം കൈവരിക്കാന്‍ ഇസ്രായേലി സൈന്യത്തിന് കഴിവില്ലെന്ന് തെളിഞ്ഞിരിക്കുന്നു. അവരുടെ ഏറ്റവും പുതിയ സൈനിക നടപടി തന്നെയാണ് ഇത് സംശയത്തിന്റെ നിഴലില്ലാതെ തെളിയിച്ചിരിക്കുന്നത്.

ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മാര്‍ച്ച് 18ന് ഗസയ്ക്ക് നേരെ അപ്രതീക്ഷിതമായ വ്യോമാക്രമണം അഴിച്ചുവിട്ടു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ നിരവധി സാധാരണക്കാര്‍ കൊല്ലപ്പെട്ടു. പിന്നീട് നെതന്യാഹു ഒരു പ്രസ്താവനയും ഇറക്കി. തന്റെ സൈന്യം 'പൂര്‍ണ' ശക്തിയോടെ പോരാട്ടം പുനരാരംഭിച്ചുവെന്നും ഈ വ്യോമാക്രമണങ്ങള്‍ തുടക്കം മാത്രമാണെന്നും അതില്‍ ഭീഷണി മുഴക്കി.

അന്നുമുതല്‍ ഇസ്രായേലി രാഷ്ട്രീയസൈനിക നേതൃത്വം നിരവധിതവണ കരയാക്രമണത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കി. ഭീഷണികള്‍ക്ക് മുകളില്‍ ഭീഷണികള്‍ വന്നു. അവസാന ആക്രമണമാണ് നടക്കുന്നതെന്നും ഹമാസിനെ നശിപ്പിക്കുമെന്നും അവര്‍ അവകാശപ്പെട്ടു. പക്ഷേ, സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള വ്യോമാക്രമണങ്ങള്‍ മാത്രമാണ് നടക്കുന്നത്.

ഗസയില്‍ പുതുക്കിയ ഒരു കരയാക്രമണത്തിന് മേയ് 4ന് ഇസ്രായേലി മന്ത്രിസഭ അംഗീകാരം നല്‍കി. കെട്ടിടങ്ങള്‍ക്ക് നേരെ വ്യോമാക്രമണം നടത്തിയപ്പോഴും ഈ രണ്ടാംഘട്ടത്തിന്റെ തന്ത്രങ്ങളെ കുറിച്ച് ഇസ്രായേലി മാധ്യമങ്ങള്‍ ഭാവനാപരമായ റിപോര്‍ട്ടുകള്‍ തയ്യാറാക്കി.

ഫലസ്തീനികളുടെ കൂട്ടക്കൊലയില്‍ വന്‍തോതില്‍ വര്‍ധനയുണ്ടായ ശേഷമാണ്, മേയ് 16 മുതല്‍ രണ്ടാം ഘട്ടം നടപ്പാക്കുന്നതായി അവര്‍ പ്രഖ്യാപിച്ചത്. ഈ 'രണ്ടാം ഘട്ടം' എന്ന് വിളിക്കപ്പെടുന്നതിന്റെ മൂന്ന് പ്രധാന ഘടകങ്ങള്‍ തുടര്‍ന്നുള്ള കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ വികസിക്കുമെന്നായിരുന്നു വിലയിരുത്തല്‍.

ആദ്യം സിവിലിയന്‍ ലക്ഷ്യങ്ങള്‍ക്കെതിരായ ആക്രമണങ്ങളുടെ തീവ്രമായ ഒരു പരമ്പര നടത്തുക. ഇതിന് ശേഷം പരിഹാസ്യമായ പേരില്‍ ഒരു ഓപറേഷന്‍ പ്രഖ്യാപിക്കും. ഇത് ഇസ്രായേലികള്‍ക്ക് സ്വയം നല്ല അനുഭവം നല്‍കുകയും ഇസ്രായേലി മാധ്യമങ്ങളുടെ ആവേശം വര്‍ധിപ്പിക്കുകയും ചെയ്യും. അതിനു ശേഷം ഗസയിലെ ചില പ്രദേശങ്ങളില്‍ ചെറുതും അര്‍ഥശൂന്യവുമായ ചില ഓപറേഷനുകള്‍ നടത്തും. കരയാക്രമണം പൂര്‍ണതോതില്‍ നടക്കുന്നു എന്ന പ്രതീതി ജനിപ്പിക്കും.

ഒരു മാസത്തിനു ശേഷം അവര്‍ വടക്കന്‍ ഗസയിലെയും ഖാന്‍ യൂനിസിലെയും ചില പ്രദേശങ്ങളില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചിരുന്നു. പക്ഷേ, ഓരോ തവണയും മുന്നോട്ടുപോവുമ്പോള്‍ അതിസങ്കീര്‍ണമായ പതിയിരുന്നാക്രമണങ്ങള്‍ക്ക് ഇരയായി. മരണനിരക്ക് വലിയ തോതില്‍ ഉയര്‍ന്നതോടെ നഷ്ടം മറച്ചു വയ്ക്കാന്‍ റിപോര്‍ട്ടിങില്‍ സൈനികനിയന്ത്രണം ഏര്‍പ്പെടുത്തി.

ജനുവരിയില്‍ നടപ്പാക്കിയ വെടിനിര്‍ത്തലിന് മുമ്പ് കൊണ്ടുവന്ന സൈന്യത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണ് ഗസയില്‍ പ്രവര്‍ത്തിക്കുന്നത്. 20,000 മുതല്‍ 60,000 വരെ റിസര്‍വ് സൈനികരെ ഗസയിലേക്ക് കൊണ്ടുപോയി എന്ന് പറയുമ്പോഴും അതില്‍ എത്ര പേര്‍ ഗസയില്‍ പോയി, എത്ര പേര്‍ തിരികെ പോയി എന്നതൊന്നും വ്യക്തമല്ല.

ഗസയിലെ ഭൂരിപക്ഷം വീടുകളും ആശുപത്രികളും കെട്ടിടങ്ങളും നശിപ്പിച്ചിട്ടും വിവിധ പ്രദേശങ്ങളില്‍ സൈനിക ഓപറേഷനുകള്‍ നടത്തിയിട്ടും ഒരു പ്രദേശത്ത് പോലും അവര്‍ക്ക് പ്രവര്‍ത്തന നിയന്ത്രണം ലഭിച്ചിട്ടില്ല. ബഫര്‍സോണ്‍ എന്ന് വിളിക്കപ്പെടുന്ന പ്രദേശത്ത് പോലും പതിയിരുന്നാക്രമണങ്ങള്‍ നടക്കുന്നു; ഇസ്രായേലി സൈനികരെ പിടികൂടുന്നുമുണ്ട്.

ഗിഡിയന്‍ രഥം എന്ന പേരില്‍ നടത്തുന്ന സൈനിക ഓപറേഷന് പിന്നില്‍ ഇസ്രായേലിന് പ്രത്യേക പദ്ധതികളൊന്നുമില്ല. ഗസയിലെ ആദ്യഘട്ട അധിനിവേശത്തെ പോലെ വംശഹത്യ നടത്തല്‍ മാത്രമാണ് ലക്ഷ്യം. പക്ഷേ, ഇപ്പോള്‍ അവരുടെ സൈനികര്‍ ക്ഷീണിതരാണ്. യുദ്ധം ചെയ്യാന്‍ അവര്‍ സജ്ജരല്ല. പലരും സൈനിക ഡ്യൂട്ടിക്ക് വിസമ്മതിക്കുകയാണ്. സൈനികര്‍ക്ക് ആത്മവീര്യം നഷ്ടപ്പെട്ടെന്നാണ് ഇസ്രായേലി മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ തന്നെ പറയുന്നത്.

നിലവിലെ സൈനിക നടപടികളെ കുറിച്ച് സയണിസ്റ്റ് ഭരണകൂടത്തിന്റെ സായുധ സേനയുടെ മുന്‍ ചീഫ് ഓഫ് സ്റ്റാഫ് മോഷ് യാലോണ്‍ പറഞ്ഞത് ഇങ്ങനെയാണ്: ''ഞാന്‍ സൈന്യത്തിന്റെ ഭാഗമായിരുന്ന കാലത്തും മന്ത്രിസഭാ ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന കാലത്തും ലക്ഷ്യം മുന്‍കൂട്ടി നിശ്ചയിക്കാതെ ഒരു സൈനിക നടപടിയും നടത്തിയിരുന്നില്ല. ഏറ്റവും ചുരുങ്ങിയത് എങ്ങനെ യുദ്ധം അവസാനിക്കണം എന്നെങ്കിലും തീരുമാനിക്കുമായിരുന്നു. ഇപ്പോള്‍ പൂര്‍ണവിജയം എന്ന തെറ്റായ മുദ്രാവാക്യം ഒഴികെ ഒരു ലക്ഷ്യവുമില്ലാതെയാണ് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ യുദ്ധം നടത്തുന്നത്. ഇതൊരു അനന്തമായ യുദ്ധമാണ്.''

ഓരോ ദിവസം കഴിയുന്തോറും, ഇസ്രായേല്‍ ഭരണകൂടം കുഴപ്പങ്ങള്‍ ഇളക്കിവിടാനും വിജയത്തിന്റെ പ്രതിച്ഛായയെ തീവ്രമായി പിന്തുടരാനും ശ്രമിക്കുന്നതായി തോന്നുന്നു. ഏഴു മുന്നണികളില്‍ നടക്കുന്ന യുദ്ധത്തില്‍ സമ്പൂര്‍ണവിജയം നേടുമെന്നാണ് നെതന്യാഹു ഇപ്പോഴും അവകാശപ്പെടുന്നത്. പക്ഷേ, അത് കാണിക്കാന്‍ അദ്ദേഹത്തിന്റെ കൈവശം ഒന്നുമില്ല.

വാസ്തവത്തില്‍ ഒരു വര്‍ഷം മുമ്പുണ്ടായിരുന്ന അതേ സ്ഥാനത്ത് തന്നെ നെതന്യാഹു തിരിച്ചെത്തിയിരിക്കുകയാണ്. പരാജയപ്പെട്ട ഒരു യുദ്ധത്തില്‍ കുടുങ്ങിയ അദ്ദേഹം വിജയം ആകാശത്തുനിന്ന് വീണുകിട്ടുമെന്ന പ്രതീക്ഷയില്‍ വംശഹത്യ നടത്തുകയാണ് ചെയ്യുന്നത്.

പേജര്‍ ആക്രമണത്തിലൂടെയും ഹിസ്ബുല്ലയുടെ മുതിര്‍ന്ന നേതാക്കളെ കൊലപ്പെടുത്തിയതിലൂടെയും ലബ്‌നാനില്‍ ഇസ്രായേലിന് തന്ത്രപരമായ നേട്ടമുണ്ടായി. പക്ഷേ, അതെല്ലാം ഇപ്പോള്‍ മങ്ങിപ്പോയി. ലബ്‌നാനെതിരേ ഉപയോഗിക്കാന്‍ വര്‍ഷങ്ങളായി വികസിപ്പിച്ച എല്ലാ കാര്‍ഡുകളും കളിച്ചുതീര്‍ന്നിരിക്കുന്നു.

ബെയ്‌റൂത്തിന്റെ തെക്കന്‍ പ്രദേശങ്ങളില്‍ നടത്തുന്ന നിരാശാജനകമായ വ്യോമാക്രമണങ്ങള്‍ അടിത്തട്ടില്‍ മാറ്റങ്ങളുണ്ടാക്കുന്നില്ല. ലബ്‌നാനുമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനു ശേഷം 3,000 തവണ അവര്‍ അത് ലംഘിച്ചു. തെക്കന്‍ ലബ്‌നാനില്‍ ഇപ്പോഴും തുടരുന്നുമുണ്ട്. അതിനാല്‍ ലബ്‌നാന് സായുധ പ്രതിരോധം അനിവാര്യമാണ്.

അതേസമയം, സിറിയന്‍ സര്‍ക്കാരിന്റെ വീഴ്ച അവര്‍ക്ക് ഗുണമായിരിക്കാം. പക്ഷേ, തെക്കന്‍ സിറിയയിലെ അവരുടെ നിയമവിരുദ്ധ അധിനിവേശവും കൈയടക്കലും അന്തിമഫലമുണ്ടാക്കുന്നില്ല. തെക്കന്‍ സിറിയയില്‍ അടിത്തട്ടില്‍ പ്രതിരോധ പ്രസ്ഥാനങ്ങള്‍ പതിയെ കെട്ടിപ്പടുക്കുന്നതിനുള്ള സാഹചര്യം ഇത് നല്‍കുന്നുമുണ്ട്. അവിടത്തെ സാഹചര്യം പ്രവചനാതീതമാണെങ്കിലും, ദീര്‍ഘകാലാടിസ്ഥാനത്തില്‍ അത് ഇസ്രായേലികള്‍ക്ക് അനുകൂലമായിരിക്കണമെന്നില്ല.

ഗസയിലെ ഇസ്രായേലിന്റെ ഗിഡിയന്‍ രഥങ്ങളുടെ ചക്രങ്ങള്‍ ഊരിവീണതായി തോന്നുന്നു. സമ്പൂര്‍ണ വിജയം എന്ന പേരില്‍ ആക്രമണങ്ങള്‍ വ്യാപിപ്പിക്കാന്‍ അവര്‍ക്ക് ഇറാനെ ആക്രമിക്കുക എന്നത് മാത്രമാണ് ഓപ്ഷന്‍. പക്ഷേ, ഈ ഓപ്ഷന്‍ നേട്ടങ്ങളെ മറികടക്കുന്ന ചെലവുകള്‍ ഉണ്ടാക്കാം (ഇറാനെ ഇപ്പോള്‍ ഇസ്രായേല്‍ ആക്രമിച്ചിട്ടുണ്ട്).

ഗസയില്‍ യുദ്ധം ചെയ്യാന്‍ ഭയന്ന് ഐഎസുമായി ബന്ധമുള്ള സംഘങ്ങളെ ഉപയോഗിക്കുകയും ഭക്ഷണത്തെ ആയുധമാക്കുകയും ചെയ്യുന്ന ഇസ്രായേലിന് വിജയത്തിലേക്കുള്ള പാതയിലൂടെ സഞ്ചരിക്കാന്‍ കഴിയുന്നില്ല. സയണിസ്റ്റ് ഭരണകൂടം ഇപ്പോള്‍ യുദ്ധം അവസാനിപ്പിച്ചാല്‍ അത് പരാജയം സമ്മതിക്കലാണ്. അത് നെതന്യാഹുവിന്റെ സഖ്യം തകരാന്‍ കാരണമാവും. അതേസമയം, നിലവിലെ പാതയില്‍ തുടര്‍ന്നാല്‍ അത് മാരകമായ പ്രത്യാഘാതങ്ങളുണ്ടാക്കുകയും ചെയ്യും.

Next Story

RELATED STORIES

Share it