Big stories

തിരഞ്ഞെടുപ്പ് ഫണ്ട് തട്ടാൻ ഉപയോ​ഗിച്ച വ്യാജ രസീതും പുറത്ത്; വിവാദത്തിലുലഞ്ഞ് സിപിഎം

തിരഞ്ഞെടുപ്പു ഫണ്ടിൽ 60 ലക്ഷം രൂപയുടെ തിരിമറി നടന്നതായി ആരോപണം ഉയർന്നപ്പോൾ പാർട്ടി നിയോഗിച്ച കമ്മിഷന്റെ അന്വേഷണത്തിനിടെ രക്തസാക്ഷി ഫണ്ടിലും വെട്ടിപ്പ് നടന്നതായി വെളിപ്പെട്ടിരുന്നു.

തിരഞ്ഞെടുപ്പ് ഫണ്ട് തട്ടാൻ ഉപയോ​ഗിച്ച വ്യാജ രസീതും പുറത്ത്; വിവാദത്തിലുലഞ്ഞ് സിപിഎം
X

കണ്ണൂർ: സിപിഎം ഫണ്ട് വെട്ടിപ്പിൽ കൂടുതൽ തെളിവുകൾ പുറത്തുവന്നു. തിരഞ്ഞെടുപ്പ് ഫണ്ട് തട്ടാനുപയോ​ഗിച്ച വ്യാജ രസീതിന്റെ പകർപ്പ് മാധ്യമങ്ങൾക്ക് ലഭിച്ചു. തിരഞ്ഞടുപ്പ് ഫണ്ടിൽ 2 രസീത് ബുക്കുകളിലായി 60 ലക്ഷത്തോളം രൂപയുടെ തിരിമറി നടന്നതിന്റെ വിവരങ്ങളാണ് ഏരിയ കമ്മിറ്റിക്കു ലഭിച്ചത്.

തിരഞ്ഞെടുപ്പു ഫണ്ടിൽ 60 ലക്ഷം രൂപയുടെ തിരിമറി നടന്നതായി ആരോപണം ഉയർന്നപ്പോൾ പാർട്ടി നിയോഗിച്ച കമ്മിഷന്റെ അന്വേഷണത്തിനിടെ രക്തസാക്ഷി ഫണ്ടിലും വെട്ടിപ്പ് നടന്നതായി വെളിപ്പെട്ടിരുന്നു. ധനരാജ് രക്തസാക്ഷി കുടുംബ സഹായ ഫണ്ടിൽ 42 ലക്ഷം രൂപയുടെ വെട്ടിപ്പാണ് അന്വേഷണ കമ്മീഷൻ കണ്ടെത്തിയത്.

ഫണ്ട് തട്ടിപ്പ് നടത്താൻ ഉപയോ​ഗിച്ച വ്യാജ രസീത്

ഫണ്ട് തട്ടിപ്പ് നടത്താൻ ഉപയോ​ഗിച്ച വ്യാജ രസീത്

ബിജെപി–ആർഎസ്എസ് പ്രവർത്തകരുടെ ആക്രമണത്തിൽ, 2016 ജൂലൈ 11നാണു പയ്യന്നൂരിലെ സിപിഎം പ്രവർത്തകനായ സി വി ധനരാജ് കൊല്ലപ്പെടുന്നത്. ധനരാജിന്റെ കടങ്ങൾ വീട്ടാനും വീട് നിർമിച്ചു നൽകാനുമാണു രക്തസാക്ഷി ഫണ്ട് സമാഹരണം നടത്തിയത്. ധനരാജിനു മേഖലയിലുണ്ടായിരുന്ന ജനപ്രീതി കാരണം ഫണ്ട് സമാഹരണം പ്രതീക്ഷിച്ചതിനേക്കാൾ വിജയമായി. ഒരു കോടിയോളം രൂപ സമാഹരിച്ചതായാണു വിവരം.

2021 ലെ തിരഞ്ഞെടുപ്പ് ഫണ്ട് പിരിവിന് പാർട്ടി ഉപയോ​ഗിച്ച യഥാർത്ഥ രസീത്

2021 ലെ തിരഞ്ഞെടുപ്പ് ഫണ്ട് പിരിവിന് പാർട്ടി ഉപയോ​ഗിച്ച യഥാർത്ഥ രസീത്

വീട് നിർമാണത്തിന് 25 ലക്ഷത്തിലധികം രൂപ ചെലവായി. ഭാര്യയുടെയും 2 മക്കളുടെയും പേരിൽ 5 ലക്ഷം രൂപ വീതവും അമ്മയുടെ പേരിൽ 3 ലക്ഷം രൂപയും (ആകെ 18 ലക്ഷം രൂപ) സ്ഥിര നിക്ഷേപം നടത്തി. ബാക്കി 42 ലക്ഷം രൂപ പയ്യന്നൂരിലെ രണ്ടു നേതാക്കളുടെ ജോയിന്റ് അക്കൗണ്ടിൽ സ്ഥിര നിക്ഷേപമാക്കി. പാർട്ടി ഭാരവാഹികളെന്ന നിലയിലല്ലാതെ, സ്വകാര്യ ജോയിന്റ് അക്കൗണ്ട് ആയിരുന്നു ഇത്.

അതേസമയം, ധനരാജിന് ഉണ്ടായിരുന്ന 15 ലക്ഷത്തോളം രൂപയുടെ ബാധ്യത ജപ്തിയായതോടെയാണ് രാമന്തളിയിലെ പ്രവർത്തകർ രക്തസാക്ഷി ഫണ്ടിനെ കുറിച്ച് അന്വേഷിച്ചത്. പയ്യന്നൂരിലെ ഒരു സഹകരണ ബാങ്കിലാണ് രണ്ട് നേതാക്കളുടെ പേരിൽ 42 ലക്ഷം രൂപ നിക്ഷേപിച്ചത്. എന്നാൽ ഇതാരും അറിയാതെ പിൻവലിക്കുകയായിരുന്നു.

തെളിവുകൾ ഒന്നൊന്നായി പുറത്തുവന്നതിന് പിന്നാലെ പാർട്ടി ജില്ലാ നേതൃത്വം പ്രതിസന്ധിയിലായിരിക്കുകയാണ്. പയ്യന്നൂര്‍ ഏരിയയിലെ സിപിഎമ്മിനെതിരേ തുടര്‍ച്ചയായി ചില മാധ്യമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന അപവാദ പ്രചരണങ്ങള്‍ അവഞ്ജയോടെ തള്ളിക്കളയണമെന്ന നിലപാടാണ് പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ അറിയിച്ചത്. അതിന് പിന്നാലെ രേഖകൾ സഹിതം തെളിവുകൾ പുറത്തുവന്നത് പാർട്ടി നേതൃത്വത്തെ കുഴപ്പിച്ചിരിക്കുകയാണ്.

Next Story

RELATED STORIES

Share it