Big stories

ഇറാന്‍-ഇസ്രായേല്‍ യുദ്ധത്തെക്കുറിച്ച് അറിയേണ്ടതെല്ലാം

ഇറാനും ഇസ്രായേലും യുദ്ധം നിര്‍ത്താന്‍ സമ്മതിക്കുന്നു, പക്ഷേ സയണിസ്റ്റ് ഭരണകൂടത്തിന്റെ പഴയ ശീലം കണക്കിലെടുക്കുമ്പോള്‍ സമാധാനം ദുര്‍ബലമാണ്.

ഇറാന്‍-ഇസ്രായേല്‍ യുദ്ധത്തെക്കുറിച്ച് അറിയേണ്ടതെല്ലാം
X

മുനാ ഹോജാത് അന്‍സാരി

12 ദിവസത്തെ അസ്വസ്ഥതകള്‍ക്ക് ശേഷം ചൊവ്വാഴ്ച ഇറാനും ഇസ്രായേലും തമ്മിലുള്ള യുദ്ധം അവസാനിച്ചു. എന്താണ് ഈ ദിവസങ്ങളില്‍ ലോകം കണ്ടത്? അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തെഹ്റാനിലെ 10 ദശലക്ഷം നിവാസികളെ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നു, ഇറാന്‍ നേതാവിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു, ഇറാനില്‍ 'ഭരണമാറ്റത്തിന്' വേണ്ടി വാദിക്കുന്നു, ഇറാനിയന്‍ ആണവ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തുന്നു, തുടര്‍ന്ന്, ഇറാന്‍ സര്‍ക്കാരുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് അവകാശപ്പെടുന്നു, ദൈവം 'ഇറാനെ അനുഗ്രഹിക്കട്ടെ' എന്ന് ആശംസിക്കുന്നു... ഇങ്ങനെ പലതിനും ലോകം സാക്ഷ്യം വഹിച്ചു.

ഇറാനും ഇസ്രായേലും വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പുവച്ചിട്ടില്ല, മറിച്ച് യുദ്ധം നിര്‍ത്താന്‍ മാത്രമേ സമ്മതിച്ചിട്ടുള്ളൂ എന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചി പറഞ്ഞു. ഇസ്രായേല്‍ ഭരണകൂടം കൂടുതല്‍ ആക്രമണങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുന്നിടത്തോളം കാലം ഇറാന്‍ ആക്രമണം നടത്തില്ലെന്ന് അദ്ദേഹം എക്സില്‍ പ്രസ്താവിച്ചു.

ഈ യുദ്ധം മേഖലയെ ഒരു വലിയ സംഘര്‍ഷത്തിന്റെ വക്കിലാണെത്തിച്ചത്. അമേരിക്കന്‍ സൈന്യം നേരിട്ട് പോരാട്ടത്തില്‍ പങ്കുചേരുകയും ഇറാനില്‍നിന്നുള്ള പ്രതികാര ആക്രമണങ്ങള്‍ നേരിടുകയും ചെയ്തപ്പോള്‍ സംഘര്‍ഷം പടരുമെന്ന് ആശങ്കിച്ചു. ട്രംപ് ആളിക്കത്തിച്ച തീജ്വാലകള്‍ തങ്ങളെയും വിഴുങ്ങുമെന്ന് ഭയന്ന് മേഖലയിലെ നേതാക്കള്‍ ആശങ്കയോടെയാണ് രംഗം വീക്ഷിച്ചത്. ഇപ്പോള്‍, ഈ മേഖല സുരക്ഷിതമായിരിക്കുന്നു എന്നു തോന്നുന്നു. എന്നിരുന്നാലും, ഇസ്രായേലും വാക്ക് ലംഘിക്കുകയും ഔദ്യോഗിക വെടിനിര്‍ത്തല്‍ കരാറുകള്‍ പോലും ലംഘിക്കുകയും ചെയ്തതിന്റെ രേഖപ്പെടുത്തപ്പെട്ട ചരിത്രം കണക്കിലെടുക്കുമ്പോള്‍, പശ്ചിമേഷ്യയിലെ ഓരോ രാജ്യത്തിനും പുതിയ സംഘര്‍ഷങ്ങളുടെ സാധ്യത ഒരു ഭീഷണിയായിത്തന്നെ നിലനില്‍ക്കുന്നു.

അതേസമയം, ഇറാന്‍ പരാജയപ്പെട്ടതായി ചിത്രീകരിക്കാനും, ഇസ്രായേലില്‍ അരങ്ങേറുന്ന ഭീകരമായ യാഥാര്‍ഥ്യങ്ങള്‍ സെന്‍സര്‍ ചെയ്യാനും പാശ്ചാത്യ മാധ്യമങ്ങള്‍ വിയര്‍ത്തു പണിയെടുക്കുകയാണ്. ഇസ്രായേലും യുഎസും അവരുടെ ലക്ഷ്യങ്ങള്‍ നേടുന്നതില്‍ പരാജയപ്പെട്ടു എന്നു മാത്രമല്ല, അപ്രതീക്ഷിതവും അഭൂതപൂര്‍വവുമായ പ്രത്യാഘാതങ്ങള്‍ നേരിടുകയും ചെയ്തു.

യുദ്ധം പൊട്ടിപ്പുറപ്പെട്ടതെങ്ങനെ?

ജൂണ്‍ 13ന് പുലര്‍ച്ചെ, യുഎസ് പിന്തുണയോടെ ഇസ്രായേല്‍ തെഹ്റാനിലെ വാസസ്ഥലങ്ങള്‍ക്കും, നതാന്‍സിലെയും എസ്ഫഹാനിലെയും ആണവ കേന്ദ്രങ്ങള്‍ക്കും, ഇറാനിലുടനീളം സൈനിക കേന്ദ്രങ്ങള്‍ക്കും നേരെ ബോംബാക്രമണം നടത്തിയതോടെ യുദ്ധം പൊട്ടിപ്പുറപ്പെട്ടു. ആ ദിവസം ഇറാനിലെ നിരവധി ഉന്നത സൈനിക ജനറല്‍മാരെയും ആണവ ശാസ്ത്രജ്ഞരെയും ഇസ്രായേല്‍ വധിച്ചു.

ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അമേരിക്കയുമായുള്ള ആറാം റൗണ്ട് ആണവ ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ ഇറാന്‍ തയ്യാറെടുക്കുന്നതിനിടെ നടന്ന ഈ ആക്രമണങ്ങള്‍ ഇറാനികളെ അമ്പരപ്പിച്ചു.

ജൂണ്‍ 13ന് രാത്രി ഇറാന്‍ തിരിച്ചടിച്ചു. അധിനിവേശ പ്രദേശങ്ങള്‍ക്ക് നേരെ 22 തരംഗ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി. ജൂണ്‍ 24ന് പോരാട്ടം അവസാനിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതിന് തൊട്ടുമുമ്പാണ് അവസാന റൗണ്ട് വെടിയുതിര്‍ത്തത്.

തുടക്കത്തില്‍, ഇസ്രായേലി ആക്രമണങ്ങളില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ അവകാശപ്പെട്ടിരുന്നു, എന്നാല്‍ ജൂണ്‍ 22ന്, നതാന്‍സ്, എസ്ഫഹാന്‍, ഫോര്‍ദോ എന്നിവിടങ്ങളിലെ ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ചുകൊണ്ട് യുഎസ് നേരിട്ട് ഇടപെട്ടു.

ഇസ്രായേലും അമേരിക്കയും ഇറാനെ ആക്രമിച്ചത് എന്തുകൊണ്ട്?

ഇറാന്‍ ആണവായുധങ്ങള്‍ വികസിപ്പിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണങ്ങള്‍ നടത്തിയതെന്ന് ഇസ്രായേലി, അമേരിക്കന്‍ നേതാക്കള്‍ അവകാശപ്പെട്ടു. എന്നിരുന്നാലും, ട്രംപ് ഭരണകൂടത്തിന്റെ സ്വന്തം ഇന്റലിജന്‍സ് കണ്ടെത്തലുകള്‍ ഈ വാദത്തെ ദുര്‍ബലപ്പെടുത്തുന്നു. ഇറാന്‍ ഒരു ആണവ ബോംബ് സ്വന്തമാക്കുന്നതിന് അടുത്തെത്തിയിട്ടില്ലെന്നും അങ്ങനെ ചെയ്യാനുള്ള ഉദ്ദേശ്യമുണ്ടെന്നും ആഴ്ചകള്‍ക്ക് മുമ്പ് അവര്‍ പ്രസ്താവിച്ചു. ആക്രമണങ്ങള്‍ ആരംഭിച്ചതിന് ശേഷം, ഇറാന്‍ തങ്ങളുടെ ആണവ പദ്ധതി സൈനികവല്‍ക്കരിക്കുന്നതിലേക്ക് നീങ്ങുന്നതായി സൂചിപ്പിക്കുന്ന ഒരു തെളിവും കണ്ടെത്തിയിട്ടില്ലെന്ന് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐഎഇഎ) പ്രഖ്യാപിച്ചു.

ഇറാനെ ആക്രമിക്കുന്നതില്‍ ഇസ്രായേലിന്റെ വാഷിങ്ടന്റെയും പ്രാഥമിക ലക്ഷ്യം 'ഭരണമാറ്റം' ആയിരുന്നുവെന്ന് തെളിവുകള്‍ സൂചിപ്പിക്കുന്നു. സാമ്പത്തികവും സാമൂഹികവുമായ വെല്ലുവിളികളുമായി ഇതിനകം പൊരുതുന്ന ഇറാനിയന്‍ ജനതയെ സര്‍ക്കാരിനെതിരേ തിരിയാനും ഇസ്ലാമിക് റിപബ്ലിക്കിനെ അട്ടിമറിക്കാനും ഈ ആക്രമണങ്ങള്‍ പ്രേരിപ്പിക്കുമെന്ന് അവര്‍ കരുതിയിരിക്കാം.

അമേരിക്കക്കാരും ഇസ്രായേലികളും സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ഷായുടെ മകനെ ഒരു ബദലായി അവതരിപ്പിക്കുക പോലും ചെയ്തു. പിന്നീടുള്ള ദിവസങ്ങളിലെ അദ്ദേഹത്തിന്റെ പദ്ധതികള്‍ വെളിപ്പെടുത്തുന്നതിനായി അന്താരാഷ്ട്ര മാധ്യമങ്ങളുമായി ഒരു പത്രസമ്മേളനം നടത്തി.

ഇറാനിയന്‍ ജനറല്‍മാരുടെ ഒരു തലമുറയെ ഇല്ലാതാക്കുന്നത് ഇറാന്റെ പ്രത്യാക്രമണങ്ങളെ ഗണ്യമായി തളര്‍ത്തുമെന്നും ശേഷിക്കുന്ന സൈനിക ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുമെന്നും ഇസ്രായേല്‍ വിശ്വസിച്ചു. ജൂണ്‍ 13ന് അവരില്‍ കുറഞ്ഞത് 30 പേരെയെങ്കിലും ബന്ധപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിന് ശേഷം, അവരോട് അവരുടെ സ്ഥാനങ്ങള്‍ ഉപേക്ഷിക്കാന്‍, അല്ലെങ്കില്‍ അവരുടെ കുടുംബങ്ങളുടെ ജീവന്‍ അപകടപ്പെടുത്താന്‍ പറഞ്ഞതായി കാണിക്കുന്ന ഓഡിയോ ഫയലുകള്‍ പാശ്ചാത്യ മാധ്യമങ്ങള്‍ പുറത്തുവിട്ടു.

അമേരിക്കയും ഇസ്രായേലും എന്താണ് നേടിയത്?

തങ്ങള്‍ സ്വയം നിശ്ചയിച്ച ലക്ഷ്യങ്ങള്‍ വ്യക്തമായി നേടാന്‍ അമേരിക്കക്കും ഇസ്രായേലിനും കഴിഞ്ഞില്ല.

അമേരിക്കന്‍ ആക്രമണത്തിനു മുമ്പ് ഫോര്‍ദോയില്‍ സൂക്ഷിച്ചിരുന്ന സമ്പുഷ്ടീകരിച്ച യുറേനിയം സുരക്ഷിതമായ ഒരു സ്ഥലത്തേക്ക് മാറ്റാന്‍ ഇറാന് കഴിഞ്ഞു. ഉപഗ്രഹ ചിത്രങ്ങള്‍, വിദഗ്ധ വിശകലനം, ഇറാനിയന്‍ അധികൃതരുടെ പ്രസ്താവനകള്‍ എന്നിവ സൂചിപ്പിക്കുന്നത് ഇറാന്റെ ഭൂഗര്‍ഭ സൗകര്യങ്ങളില്‍ ഭൂരിഭാഗവും കേടുകൂടാതെയിരിക്കുന്നുവെന്നാണ്. എന്നിരുന്നാലും, ചില ഉപരിതല നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഭാവിയില്‍ ആണവായുധങ്ങള്‍ നിര്‍മിക്കാന്‍ ഇറാന്‍ തീരുമാനിക്കുന്നു എന്നിരിക്കട്ടെ. എങ്കില്‍ അത് നയതന്ത്ര ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ ഇറാനു മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട ഇസ്രായേല്‍-അമേരിക്കന്‍ യുദ്ധത്തിന്റെ നേരിട്ടുള്ള ഫലമായിരിക്കും.

കൂടാതെ, ജീവിതത്തിന്റെ എല്ലാ തുറകളില്‍നിന്നുമുള്ള ഇറാനികള്‍ ഇസ്ലാമിക റിപബ്ലിക്കിന്റെ പരമോന്നത നേതാവ് ആയത്തുല്ലാ സയ്യിദ് അലി ഖാനഈയുടെ പിന്നില്‍ അണിനിരന്നു. വിദേശ ആക്രമണങ്ങളുടെ കാലത്തെപ്പോലെ, ചരിത്രപരമായി അവര്‍ കൂടുതല്‍ ഐക്യപ്പെട്ടു.

അതുകൊണ്ട്, ഇറാനില്‍ 606 പേരുടെ ജീവന്‍ നഷ്ടപ്പെട്ടതും അവര്‍ക്കുണ്ടായ നാശനഷ്ടങ്ങളും മാത്രമാണ് ഈ യുദ്ധത്തില്‍ അമേരിക്കയും ഇസ്രായേലും നേടിയ നേട്ടങ്ങള്‍ എന്ന് ന്യായമായും പറയാവുന്നതാണ്.

അമേരിക്കയ്ക്കും ഇസ്രായേലിനും എന്താണ് നഷ്ടമായത്?

ഇറാനെ ആക്രമിച്ചാല്‍ അമേരിക്കക്കാരും ഇസ്രായേലികളും നേരിടേണ്ടിവരുന്ന അനന്തരഫലങ്ങളെക്കുറിച്ചും വളരെ കുറഞ്ഞ ഗൗരവത്തോടെയാണ് അവര്‍ ചിന്തിച്ചത്.

12 ദിവസത്തേക്ക്, ഇറാനിയന്‍ മിസൈലുകളും ഡ്രോണുകളും അധിനിവേശ പ്രദേശങ്ങളില്‍ ഇടതടവില്ലാതെ വര്‍ഷിച്ചു. ഇത് തെല്‍ അവീവിന്റെ മൂന്നിലൊന്ന് ഭാഗമെങ്കിലും തകര്‍ത്തു തരിപ്പണമാക്കി. ഹൈഫ, ബേര്‍ ഷെവ തുടങ്ങിയ മറ്റ് പ്രധാന നഗരങ്ങളിലും സമാനമായ നാശങ്ങള്‍ സംഭവിച്ചു. ഇറാനിയന്‍ ആയുധങ്ങള്‍ ഉപയോഗിച്ച് നിര്‍ണായക സൈനിക, രഹസ്യാന്വേഷണ കേന്ദ്രങ്ങള്‍ നശിപ്പിക്കപ്പെട്ടു.

യുദ്ധാനന്തരം ഇസ്രായേലികളുടെ കൂട്ടപ്പലായനത്തിനാണ് ലോകം സാക്ഷ്യം വഹിച്ചത്. പൗരന്മാര്‍ അധിനിവേശ പ്രദേശങ്ങള്‍ വിട്ടുപോകുന്നത് ഔദ്യോഗികമായി വിലക്കിയിരുന്നു. സൈപ്രസില്‍ എത്താന്‍ ആളുകള്‍ കള്ളക്കടത്തുകാരെ ആശ്രയിച്ചു. ഈജിപ്ത് വഴി യൂറോപിലെത്താന്‍ സീനായ് ഉപദ്വീപിലേക്ക് കടന്നു. കുടിയേറ്റക്കാര്‍ക്ക് വ്യാപകമായ മരണവും നാശവും അനുഭവപ്പെട്ട ആദ്യ സംഭവമായിരുന്നു ഈ യുദ്ധം. ഇത് 'വാഗ്ദത്ത ജൂത ഭൂമി'യില്‍നിന്നുള്ള കുടിയേറ്റത്തിന് കൂടുതല്‍ ആക്കം കൂട്ടുമെന്ന് പ്രതീക്ഷിക്കുന്നു.

ഹീബ്രു മാധ്യമങ്ങളുടെ റിപോര്‍ട്ടുകള്‍ പ്രകാരം, ഇറാനുമായുള്ള യുദ്ധത്തില്‍ രണ്ടാഴ്ചയില്‍ താഴെ സമയത്തിനുള്ളില്‍ ഇസ്രായേലിനുണ്ടായ സാമ്പത്തിക നഷ്ടം, ഗസ, ലെബ്‌നാന്‍, സിറിയ എന്നിവിടങ്ങളില്‍ 20 മാസത്തെ സംഘര്‍ഷത്തിനിടയിലുണ്ടായ നഷ്ടത്തിന് തുല്യമാണ്.

അമേരിക്കയെ സംബന്ധിച്ചിടത്തോളം, ട്രംപ് ഇറാനെ ആക്രമിച്ചത് യുദ്ധം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരിക്കുമ്പോള്‍ ആണെന്നത് കണക്കിലെടുക്കുമ്പോള്‍, ട്രംപിന്റെ വായില്‍നിന്ന് വരുന്ന ഒന്നിനെയും അല്ലെങ്കില്‍ അദ്ദേഹം ഇടപെടുന്ന ഏതെങ്കിലും നയതന്ത്ര പ്രക്രിയയെയും ലോകം ഇപ്പോള്‍ വിശ്വസിക്കാന്‍ സാധ്യത കുറവാണെന്ന നിലയിലാണുള്ളത്. അധികാരമേറ്റതിനുശേഷം ഒരു യുഎസ് താവളത്തിനു നേരെ നടന്ന രണ്ടാമത്തെ ആക്രമണത്തിനും ട്രംപ് ഭരണകൂടം സാക്ഷിയായി. രണ്ടും ഇറാന്‍ നടത്തിയതാണ്. ഇത്തവണ, ഖത്തറില്‍ സ്ഥിതി ചെയ്യുന്ന പശ്ചിമേഷ്യയിലെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ അമേരിക്കന്‍ താവളത്തെ ഇറാന്‍ ആക്രമിച്ചു. (2020ല്‍, ബാഗ്ദാദില്‍ ഒരു ഉന്നത ഇറാനിയന്‍ ജനറലിനെ ട്രംപ് വധിച്ചതിനു ശേഷം ഇറാഖിലെ അല്‍ അസദ് താവളത്തെ അവര്‍ ആക്രമിച്ചു).

ഖത്തറിലെ അല്‍ ഉദൈദ് വ്യോമതാവളത്തിലേക്ക് 14 മിസൈലുകള്‍ ഇറാന്‍ തൊടുത്തുവിട്ടതായും അതില്‍ 13 എണ്ണം തടഞ്ഞുനിര്‍ത്തിയതായും ട്രംപ് പറഞ്ഞു. ഒരെണ്ണം തുറന്ന സ്ഥലത്ത് ഇറങ്ങാന്‍ അനുവദിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തിന്റെ ആഘാതത്തെക്കുറിച്ച് ഇറാന്‍ പ്രതികരിച്ചിട്ടില്ല. എന്നാല്‍ ഒരു ഖത്തരി നിവാസി ദൂരെനിന്ന് പകര്‍ത്തിയ ദൃശ്യങ്ങളില്‍ ഒന്നിലധികം ഇറാനിയന്‍ പ്രൊജക്ടൈലുകള്‍ നിലത്ത് പതിച്ചതായി കാണിക്കുന്നു.

കൂടാതെ, സംഘര്‍ഷത്തിനിടെ ട്രംപിന്റെ ജനപ്രീതി കുത്തനെ ഇടിഞ്ഞു. അമേരിക്കന്‍ വോട്ടെടുപ്പുകള്‍ കാണിക്കുന്നത് അദ്ദേഹത്തിന്റെ അംഗീകാര റേറ്റിങ് 41 ശതമാനമായി താഴ്ന്നു എന്നാണ്. ഉക്രെയ്നിലെയും ഗാസയിലെയും യുദ്ധങ്ങള്‍ അവസാനിപ്പിക്കുമെന്ന അദ്ദേഹത്തിന്റെ വാഗ്ദാനങ്ങളെ അടിസ്ഥാനമാക്കിയാണ് ട്രംപിന്റെ അടിത്തറയിലെ ഒരു പ്രധാന ഭാഗം അദ്ദേഹത്തിന് വോട്ട് ചെയ്തത് എന്നത് ശ്രദ്ധിക്കേണ്ടതാണ്.

ഇറാന് എന്താണ് നഷ്ടമായത്, എന്താണ് നേടിയത്?

തങ്ങളുടെ ഉന്നത സൈനിക ജനറല്‍മാര്‍, ആണവ ശാസ്ത്രജ്ഞര്‍, ഡസന്‍ കണക്കിന് സാധാരണക്കാര്‍ എന്നിവരുടെ വിയോഗത്തില്‍ ഇറാന്‍ ദുഃഖിക്കുന്നു. എന്നിരുന്നാലും, ഇറാന്റെ ഭൂവിസ്തൃതിയുടെ വലുപ്പം കണക്കിലെടുത്താല്‍, ഇസ്രായേലില്‍ ഇപ്പോള്‍ കാണുന്ന നാശനഷ്ടങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ അവരുടെ നാശനഷ്ടങ്ങള്‍ വളരെ ചെറുതാണ്.

ഈ യുദ്ധം ഇറാന്റെ ശക്തിയെ ബലപ്പെടുത്തുകയും ലോകത്തിനു മുന്നില്‍ ഇസ്ലാമിക് റിപബ്ലിക്കിന്റെ പ്രതിരോധശേഷി പ്രകടമാക്കുകയും ചെയ്തുവെന്ന് വിദഗ്ധര്‍ വാദിക്കുന്നു. രണ്ട് ആണവായുധ എതിരാളികള്‍ക്കെതിരേ പോരാടിയിട്ടും, വലിയ ആഭ്യന്തര പ്രതിസന്ധിയോ തടസ്സമോ ഉണ്ടാവാതെ തുടരാന്‍ ഇറാന് കഴിഞ്ഞു.

മാത്രമല്ല, മുമ്പ് ഏകകണ്ഠമായ രാഷ്ട്രീയ ധാരണ ഇല്ലാതിരുന്ന ഒരു വിഷയമായ തങ്ങളുടെ ആണവ പദ്ധതിയുടെ ഭാവി സംബന്ധിച്ച് ഇറാനികള്‍ ഇപ്പോള്‍ നിര്‍ണായകമായ ഒരു സമവായത്തിലെത്താനുള്ള സാധ്യത കൂടുതലാണ്.

ഇനി എന്ത് സംഭവിക്കും?

നിലവിലെ സമാധാനാവസ്ഥ ദുര്‍ബലമാണെന്നും തകര്‍ച്ചയ്ക്ക് സാധ്യതയുണ്ടെന്നും പലരും വിശ്വസിക്കുന്നു. നഷ്ടങ്ങളില്‍നിന്ന് കരകയറിയ ശേഷം യുദ്ധം പുനരാരംഭിക്കുന്നതിനായി മാത്രം വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്ന ഒരു ചരിത്രമാണ് ഇസ്രായേല്‍ ഭരണകൂടത്തിനുള്ളത്. ഇറാനുമായി ഇസ്രായേല്‍ നടത്തിയ യുദ്ധത്തിന് മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത പ്രത്യാഘാതങ്ങള്‍ ഉണ്ടായെങ്കിലും, തങ്ങള്‍ ജാഗ്രത പാലിക്കുന്നുണ്ടെന്നും ഏത് നിമിഷവും യുദ്ധം പുനരാരംഭിക്കാന്‍ തയ്യാറാണെന്നും കഴിഞ്ഞ 12 ദിവസമായി കളിക്കാത്ത കാര്‍ഡുകള്‍ കൈവശം വച്ചിട്ടുണ്ടെന്നും ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ പ്രസ്താവിച്ചു.

Next Story

RELATED STORIES

Share it