Big stories

അല്‍ ജസീറയിലെ മാധ്യമപ്രവര്‍ത്തകരുടെ ഫോണുകള്‍ കൂട്ടത്തോടെ ഹാക്ക് ചെയ്തു

ഉപയോഗിച്ചത് ഇസ്രായേല്‍ ആസ്ഥാനമായുള്ള സ്വകാര്യ ഏജന്‍സിയുടെ സോഫ്റ്റ് വെയര്‍

അല്‍ ജസീറയിലെ മാധ്യമപ്രവര്‍ത്തകരുടെ ഫോണുകള്‍ കൂട്ടത്തോടെ ഹാക്ക് ചെയ്തു
X

ഖത്തര്‍: ഇസ്രായേല്‍ ആസ്ഥാനമായുള്ള സ്വകാര്യ രഹസ്യാന്വേഷണ ഏജന്‍സി ഗ്രൂപ്പ് വികസിപ്പിച്ചെടുത്ത ചാര സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് 'അല്‍ജസീറ'യിലെ നിരവധി മാധ്യമപ്രവര്‍ത്തകരുടെ ഫോണുകള്‍ ഹാക്ക് ചെയ്തതായി കണ്ടെത്തല്‍. മാധ്യമപ്രവര്‍ത്തകരുടെ ഐഫോണുകളിലാണ് സൈബര്‍ ആക്രമണം നടത്തിയതെന്ന് കാനഡ ആസ്ഥാനമായുള്ള സിറ്റിസണ്‍ ലാബിലെ ഗവേഷകര്‍ വെളിപ്പെടുത്തി. ഈ വര്‍ഷം ജൂലൈ, ആഗസ്ത് മാസങ്ങളില്‍ അല്‍ ജസീറയിലെ മാധ്യമപ്രവര്‍ത്തകര്‍, പ്രൊഡ്യൂസര്‍മാര്‍, അവതാരകര്‍, എക്‌സിക്യൂട്ടീവുകള്‍ എന്നിവരുടെ 36 സ്വകാര്യ ഫോണുകള്‍ ഹാക്ക് ചെയ്യാന്‍ സര്‍ക്കാര്‍ പ്രവര്‍ത്തകര്‍ എന്‍എസ്ഒ ഗ്രൂപ്പിന്റെ പെഗാസസ് സ്‌പൈവെയര്‍ ഉപയോഗിച്ചെന്നാണ് റിപോര്‍ട്ടിലുള്ളത്. ഖത്തര്‍ ആസ്ഥാനമായുള്ള അല്‍ജസീറയ്ക്കു പുറമെ ലണ്ടന്‍ ആസ്ഥാനമായുള്ള അല്‍ അറബി ടിവിയിലെ മാധ്യമപ്രവര്‍ത്തകന്റെ സ്വകാര്യ ഫോണും ഹാക്ക് ചെയ്യപ്പെട്ടതായി ഗവേഷകര്‍ അറിയിച്ചു. സൗദി അറേബ്യയോ യുഎഇയോ ആണ് പിന്നിലെന്നാണ് സംശയിക്കുന്നതെന്നും റിപോര്‍ട്ടില്‍ പറയുന്നു.

ഐഫോണുകളില്‍ 'കിസ്‌മെറ്റ് എന്ന് വിളിക്കുന്ന ഒരു ചാര ശൃംഖല ഉപയോഗിച്ച് ഫോണുകള്‍ ഹാക്ക് ചെയ്‌തെന്നാണ് പഠനം നടത്തിയവര്‍ പറയുന്നത്. 2019 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയാണ് ഇത്തരത്തില്‍ ഹാക്ക് ചെയ്തതെന്നാണ് നിഗമനമെന്ന് ഇന്റര്‍ ഡിസിപ്ലിനറി ലബോറട്ടറി അടിസ്ഥാനമാക്കിയുള്ള സിറ്റിസണ്‍ ലാബിലെ ഗവേഷകര്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഇസ്രായേലി സ്‌പൈവെയര്‍ നിര്‍മാതാവ് വാട്‌സ്ആപ്പില്‍ പെഗാസസ് ഉപയോഗിച്ച് സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ 1,400ഓളം പേരുടെ രഹസ്യം ചോര്‍ത്തിയതിനു എന്‍എസ്ഒ ഗ്രൂപ്പ് നിലവില്‍ ഫേസ്ബുക്കിന്റെ നിയമനടപടി നേരിടുകയാണ്. വിവാദമായ നിരീക്ഷണ സോഫ്റ്റ് വെയറായ പെഗാസസ് വഴി കഴിഞ്ഞ വര്‍ഷം ഇസ്രായേല്‍ കമ്പനി 1,400 വാട്ട്‌സ്ആപ്പ് ഉപയോക്താക്കളെ ഹാക്ക് ചെയ്തതിന്റെ വിശദമായ തെളിവുകള്‍ ഫേസ്ബുക്ക് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. എല്ലാ ഐഒഎസ് ഉപകരണ ഉടമകളും ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ഏറ്റവും പുതിയ പതിപ്പിലേക്ക് ഉടന്‍ അപ്‌ഡേറ്റ് ചെയ്യണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഗവേഷകര്‍ തങ്ങളുടെ കണ്ടെത്തലുകള്‍ ആപ്പിളുമായി പങ്കിടുകയും കമ്പനി പ്രശ്‌നം പരിശോധിക്കുകയാണെന്നും അറിയിച്ചിട്ടുണ്ട്. റിപോര്‍ട്ട് കാണാത്തതിനാല്‍ ആരോപണങ്ങളെക്കുറിച്ച് പ്രതികരിക്കാനാവില്ലെന്നാണ് എന്‍എസ്ഒ ടെക്ക്‌റെഞ്ചിന് നല്‍കിയ പ്രസ്താവനയില്‍ പറയുന്നത്. പുതിയ റിപോര്‍ട്ടില്‍ വെളിപ്പെടുത്തിയ 36 കേസുകളുടെ കണക്കനുസരിച്ച്, എന്‍എസ്ഒ സ്‌പൈവെയര്‍ 50 കേസുകളെങ്കിലും ഉള്ളതായാണു സംശയിക്കുന്നത്. സംഭവം സുരക്ഷയ്ക്കും സ്വകാര്യതയോടുള്ള പ്രതിബദ്ധതയ്ക്കും പേരുകേട്ട ആപ്പിള്‍ ഐഫോണിന്റെ ദുര്‍ബലതയെക്കുറിച്ചും ചോദ്യങ്ങളുയര്‍ത്തുന്നതാണ്.

തീവ്രവാദികളെയും കുറ്റവാളികളെയും കണ്ടെത്താന്‍ വേണ്ടിയാണ് സര്‍ക്കാറുകള്‍ തങ്ങളുടെ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നതെന്നാണ് എന്‍എസ്ഒ ഗ്രൂപ്പിന്റെ വാദം. എന്നാല്‍, മൊറോക്കോയിലെ മാധ്യമപ്രവര്‍ത്തകരെയും റുവാണ്ടയില്‍ നിന്നുള്ള രാഷ്ട്രീയ വിമതരെയും സ്‌പെയിനിലെ രാഷ്ട്രീയക്കാരെയും ടോഗോയിലെ ജനാധിപത്യ പ്രവര്‍ത്തകരെയും നിരീക്ഷിക്കാന്‍ ഉപയോഗിച്ചതായും സിറ്റിസണ്‍ ലാബ് വെളിപ്പെടുത്തുന്നു.

അറബ് മേഖലയിലെ പ്രശസ്ത അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകനായ തമര്‍ അല്‍മിശല്‍ തന്റെ ഫോണ്‍ ഹാക്ക് ചെയ്തതായി ആശങ്കയുന്നയിക്കുകയും സഹായത്തിനായി സിറ്റിസണ്‍ ലാബിനെ സമീപിക്കുകയും ചെയ്തതിനെത്തുടര്‍ന്നാണ് അല്‍ ജസീറയിലെ ഹാക്കിങ് കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ ഇന്റര്‍നെറ്റ് ട്രാഫിക്കുമായി ബന്ധപ്പെട്ട മെറ്റാഡാറ്റയുടെ ലോഗുകള്‍ കണ്ടെത്തിയതായി സിറ്റിസണ്‍ ലാബ് വ്യക്തമാക്കി.

സംശയാസ്പദമായ ലിങ്കുകളില്‍ അദ്ദേഹം ഒരിക്കലും ക്ലിക്ക് ചെയ്തിട്ടില്ലെങ്കിലും, ആപ്പിളിന്റെ സെര്‍വറുകളിലൂടെ അദ്ദേഹത്തിന്റെ ഫോണ്‍ ഒരു എന്‍എസ്ഒ സെര്‍വറിലേക്ക് കണക്റ്റ് ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തി. നിമിഷങ്ങള്‍ക്കുള്ളില്‍ ഇദ്ദേഹത്തിന്റെ ഫോണിലെ വിവരങ്ങള്‍ ചോര്‍ത്തിയതായും സാങ്കേതിക തെളിവുകള്‍ ഗവേഷകര്‍ കണ്ടെത്തി. ലണ്ടന്‍ ആസ്ഥാനമായുള്ള മാധ്യപ്രവര്‍ത്തക റാനിയ ഡ്രിഡി തന്റെ പരിപാടിയില്‍ തന്ത്രപ്രധാനമായ വിഷയങ്ങള്‍ ഉന്നയിച്ചതിനാലാണ് ഹാക്കിങിനു ലക്ഷ്യമിട്ടതെന്നാണ് സംശയിക്കുന്നത്. മൂന്ന് ഡസന്‍ മാധ്യമപ്രവര്‍ത്തകരുടെ ഫോണുകള്‍ ഹാക്ക് ചെയ്തതായി അല്‍ ജസീറ റിപോര്‍ട്ട് ചെയ്തു.

Next Story

RELATED STORIES

Share it