Big stories

മാലേഗാവ് വിധിക്കെതിരേ മഹാരാഷ്ട്ര സര്‍ക്കാര്‍ അപ്പീല്‍ നല്‍കുമോ?

മാലേഗാവ് വിധിക്കെതിരേ മഹാരാഷ്ട്ര സര്‍ക്കാര്‍ അപ്പീല്‍ നല്‍കുമോ?
X

അങ്കിത് രാജ്

ന്യൂഡല്‍ഹി: മലേഗാവ് സ്‌ഫോടനക്കേസിലെ ഏഴ് പ്രതികളെയും കുറ്റവിമുക്തരാക്കിയ വിധിക്കെതിരേ ബോംബെ ഹൈക്കോടതിയിലോ സുപ്രിംകോടതിയിലോ അപ്പീല്‍ നല്‍കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഇപ്പോള്‍ ഉദ്ദേശിക്കുന്നില്ലെന്ന് വിവരാവകാശ (ആര്‍ടിഐ) അപേക്ഷയ്ക്കുള്ള മറുപടിയില്‍ വെളിപ്പെടുത്തി. ജൂലൈ 31ലെ വിധിക്കെതിരേ മൂന്നുമാസത്തിനുള്ളിലാണ് അപ്പീല്‍ നല്‍കേണ്ടത്.

2006ലെ മുംബൈ ട്രെയിന്‍ സ്‌ഫോടനക്കേസിലെ പ്രതികളെ (എല്ലാവരും മുസ്‌ലിംകളായിരുന്നു) ഹൈക്കോടതി കുറ്റവിമുക്തരാക്കിയപ്പോള്‍, ഈ വിധിക്കെതിരേ സുപ്രിംകോടതിയെ സമീപിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തിടുക്കത്തില്‍ തീരുമാനിച്ചു. വിധി മുഴുവന്‍ പരിശോധിക്കാതെയാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് വിധിയില്‍ തന്റെ അദ്ഭുതം പ്രകടിപ്പിക്കുകയും സുപ്രിംകോടതിയില്‍ ഇത് ചോദ്യം ചെയ്യണമെന്ന് പറയുകയും ചെയ്തത്. വിധിക്ക് തൊട്ടുപിന്നാലെ, ജൂലൈ 21ന് മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ സംവാദത്തിനിടെ ഫഡ്‌നാവിസ് പറഞ്ഞു: 'ഈ വിധി ഞങ്ങള്‍ക്ക് ഒരു ഞെട്ടലുണ്ടാക്കി. കാരണം, എടിഎസ് ശേഖരിച്ച സമഗ്രമായ അന്വേഷണത്തിന്റെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കീഴ്‌ക്കോടതി വിധി പുറപ്പെടുവിച്ചത്. മുഴുവന്‍ ഉത്തരവും ഞാന്‍ ഇതുവരെ അവലോകനം ചെയ്തിട്ടില്ല. പക്ഷേ, ഞാന്‍ ഇതിനകം ഞങ്ങളുടെ നിയമസംഘവുമായി ആശയവിനിമയം നടത്തുകയും സുപ്രിംകോടതിയില്‍ ഈ വിധിക്കെതിരേ അപ്പീല്‍ നല്‍കാന്‍ നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്.'

മറുവശത്ത്, മാലേഗാവ് സ്‌ഫോടന കേസിലെ വിധി വന്നിട്ട് ദിവസങ്ങള്‍ പിന്നിട്ടിരിക്കുന്നു. പക്ഷേ, മഹാരാഷ്ട്ര സര്‍ക്കാരിന്റെ തലവന്‍ ഈ വിധിയെ തന്റെ വിജയമായി കണക്കാക്കുന്നതായി തോന്നുന്നു.

പ്രതികളെ വെറുതെവിട്ടതില്‍ ആവേശം പ്രകടിപ്പിച്ചുകൊണ്ട് ഫഡ്‌നാവിസ് , 'കാവി ഭീകരത എന്നൊന്നില്ല ഒരിക്കലും ഉണ്ടായിരുന്നില്ല, ഉണ്ടാകുകയുമില്ല! #MalegaonVerdict' എന്ന് പോസ്റ്റ് ചെയ്തിരുന്നു.

മൂന്നുമാസത്തിനുള്ളില്‍ ഈ വിധിക്കെതിരേ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാരിന് അവസരമുണ്ട് എന്നത് ശ്രദ്ധേയമാണ്. ഇതുവരെ അങ്ങനെ ചെയ്യാന്‍ പദ്ധതിയൊന്നും ഇല്ലാത്തതിനാല്‍, അപ്പീല്‍ നല്‍കുമോ എന്ന് കണ്ടറിയണം.

2025 ജൂലൈ 31ന് മുംബൈയിലെ പ്രത്യേക എന്‍ഐഎ കോടതി, മാലേഗാവ് സ്‌ഫോടനക്കേസിലെ പ്രതികളായ ബിജെപി മുന്‍ എംപി പ്രജ്ഞാ സിങ് താക്കൂര്‍, ലെഫ്റ്റനന്റ് കേണല്‍ പ്രസാദ് പുരോഹിത് എന്നിവരുള്‍പ്പെടെ ഏഴ് പേരെയും കുറ്റവിമുക്തരാക്കി.

2008 സെപ്റ്റംബര്‍ 29ന് മഹാരാഷ്ട്രയിലെ മാലേഗാവില്‍ ഒരു ബോംബ് സ്‌ഫോടനം നടന്നു. ആറുപേര്‍ കൊല്ലപ്പെടുകയും നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. റമദാന്‍ മാസത്തിലാണ് സംഭവം നടന്നത്.

ആര്‍ടിഐ അന്വേഷണം എന്തായിരുന്നു?

മാലേഗാവ് ബോംബ് സ്‌ഫോടന കേസില്‍ ഏഴുപേരെ കുറ്റവിമുക്തരാക്കിയതിനെതിരേ മഹാരാഷ്ട്ര സര്‍ക്കാര്‍ ബോംബെ ഹൈക്കോടതിയിലോ സുപ്രിംകോടതിയിലോ അപ്പീല്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന് അന്വേഷിച്ച് വിവരാവകാശ പ്രവര്‍ത്തകന്‍ അജയ് ബസുദേവ് ബോസ് 2025 ആഗസ്റ്റ് ഒന്നിന് ഒരു അപേക്ഷ സമര്‍പ്പിച്ചു.

ആഗസ്റ്റ് 5ന് ദ വയറു(ഹിന്ദി)മായി ബോസ് പങ്കിട്ട ഒരു രേഖ പ്രകാരം, മഹാരാഷ്ട്ര സര്‍ക്കാരിന്റെ നിയമനീതിന്യായ വകുപ്പിലെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ലേകേഷ് ആര്‍ കനാഡെ മറുപടി നല്‍കിയത്, വകുപ്പുതല രേഖകളുടെ അടിസ്ഥാനത്തില്‍, ഈ വിഷയത്തില്‍ അപ്പീല്‍ നല്‍കാനുള്ള ഒരു നിര്‍ദേശവും പബ്ലിക് പ്രോസിക്യൂട്ടര്‍ ഓഫിസിന് ഇതുവരെ ലഭിച്ചിട്ടില്ല എന്നാണ്.

കത്തില്‍ ഇങ്ങനെ പറയുന്നു:

'ഈ ബ്രാഞ്ചില്‍ ലഭ്യമായ രേഖകള്‍ പ്രകാരം, ബഹുമാനപ്പെട്ട ബോംബെ ഹൈക്കോടതിയിലോ ബഹുമാനപ്പെട്ട സുപ്രിംകോടതിയിലോ അപ്പീല്‍ നല്‍കുന്നത് സംബന്ധിച്ച് ബന്ധപ്പെട്ട പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫിസില്‍നിന്ന് ഒരു നിര്‍ദേശവും ലഭിച്ചിട്ടില്ല.'

രസകരമെന്നു പറയട്ടെ, ഈ വിധിക്ക് ഒരു ദിവസം മുമ്പ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയില്‍ നടന്ന ഒരു ചര്‍ച്ചയ്ക്കിടെ, 'ഹിന്ദുക്കള്‍ക്ക് ഒരിക്കലും തീവ്രവാദികളാകാന്‍ കഴിയില്ലെന്ന് ഞാന്‍ അഭിമാനത്തോടെ ലോകത്തിനു മുന്നില്‍ പ്രഖ്യാപിക്കുന്നു' എന്ന് പറഞ്ഞിരുന്നു.

2008ലെ മാലേഗാവ് സ്‌ഫോടനക്കേസിന്റെ അന്വേഷണത്തിനിടെയാണ് 'കാവി ഭീകരത' എന്ന പദം ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയത്. ഭീകരവിരുദ്ധ സ്‌ക്വാഡി(എടിഎസ്)ന്റെ പ്രാഥമിക അന്വേഷണത്തില്‍ ചില ഹിന്ദുത്വ സംഘടനകളുടെ പങ്കാളിത്തം കണ്ടെത്തിയിരുന്നു എന്നതാണ് ഇതിനു പ്രധാന കാരണം. അന്വേഷണം പുരോഗമിക്കുമ്പോള്‍, ഹിന്ദുത്വ ഗ്രൂപ്പുമായി ബന്ധമുള്ള ആക്ടിവിസ്റ്റുകളെ തിരിച്ചറിയുന്ന തെളിവുകള്‍ എടിഎസ് കണ്ടെത്താന്‍ തുടങ്ങി. തദ്ഫലമായി, 'കാവി ഭീകരത' എന്ന വിഷയം രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ ചര്‍ച്ചകളുടെ ഒരു കേന്ദ്രബിന്ദുവായി ഉയര്‍ന്നുവന്നു.

സര്‍ക്കാരിന്റെ ഇരട്ടത്താപ്പോ?

മാലേഗാവ് സ്‌ഫോടന കേസില്‍ അപ്പീല്‍ നല്‍കാന്‍ ബിജെപി സര്‍ക്കാര്‍ ഇതുവരെ തീരുമാനിച്ചിട്ടില്ല. ഇത് ആദ്യമായല്ല.2007ല്‍ ഇന്ത്യക്കും പാകിസ്താനും ഇടയിലുള്ള സംഝോത എക്‌സ്പ്രസ് ട്രെയിനില്‍ ഒരു സ്‌ഫോടനം നടന്നു, അതിന്റെ ഫലമായി 68 പേര്‍ മരിച്ചു. ഈ ബോംബാക്രമണവുമായി ബന്ധപ്പെട്ട് സ്വാമി അസിമാനന്ദ ഉള്‍പ്പെടെ നിരവധി വ്യക്തികളെ അറസ്റ്റ് ചെയ്തു. എന്നിരുന്നാലും, 2019ല്‍, മതിയായ തെളിവുകളുടെ അഭാവം മൂലം, അസിമാനന്ദ ഉള്‍പ്പെടെയുള്ള നാലുപ്രതികളെയും കോടതി കുറ്റവിമുക്തരാക്കി. മാലേഗാവ് ബോംബ് സ്‌ഫോടന കേസിലെന്നപോലെ, കോടതിയുടെ വിധിയെ ഒരു ഉന്നത കോടതിയില്‍ ചോദ്യം ചെയ്യേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു.

ഹൈദരാബാദിലെ ചരിത്രപ്രസിദ്ധമായ മക്ക മസ്ജിദ് സ്‌ഫോടന കേസിലും സമാനമായ ഒരു സാഹചര്യം ഉടലെടുത്തു. 2007 മെയ് 18ന് (വെള്ളിയാഴ്ച), മക്ക മസ്ജിദ് സമുച്ചയത്തിനുള്ളില്‍ ഒരു സ്‌ഫോടനം ഉണ്ടായി. ഇത് ഒന്‍പതുപേരുടെ മരണത്തിനും ഡസന്‍ കണക്കിനു പേര്‍ക്ക് പരിക്കേല്‍ക്കുന്നതിനും കാരണമായി. ഈ സംഭവത്തില്‍ അസിമാനന്ദയും മറ്റ് 11 പേരും പ്രതികളാണെന്ന് കണ്ടെത്തി. എന്നിരുന്നാലും, മാലേഗാവ്, സംഝോത എക്‌സ്പ്രസ് സ്‌ഫോടനങ്ങള്‍ക്ക് സമാനമായി, 2018 ഏപ്രിലില്‍ എന്‍ഐഎ പ്രത്യേക കോടതി പ്രതികളെ കുറ്റവിമുക്തരാക്കി. ദേവേന്ദ്ര ഗുപ്ത, ലോകേഷ് ശര്‍മ, ഭരത് മോഹന്‍ ലാല്‍ റെതേശ്വര്‍, രാജേന്ദ്ര ചൗധരി, നബ കുമാര്‍ സര്‍ക്കാര്‍ അഥവാ സ്വാമി അസിമാനന്ദ് എന്നിവരായിരുന്നു ആ പ്രതികള്‍. ഈ വിധിക്കെതിരേ എന്‍ഐഎ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കിയില്ല.

എന്നാല്‍, മാലേഗാവ് ബോംബ് സ്‌ഫോടന കേസിലെ വിധിക്ക് 10 ദിവസം മുമ്പ്, ജൂലൈ 21 ന്, ബോംബെ ഹൈക്കോടതി 2006ലെ മുംബൈ തീവണ്ടി സ്‌ഫോടന പരമ്പര കേസിലെ 12 പ്രതികളെയും കുറ്റവിമുക്തരാക്കി. 72 മണിക്കൂറിനുള്ളില്‍ (ജൂലൈ 23ന്) മഹാരാഷ്ട്ര സര്‍ക്കാര്‍ ഈ വിധിക്കെതിരേ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കി. തുടര്‍ന്ന് സുപ്രിംകോടതി ബോംബെ ഹൈക്കോടതിയുടെ തീരുമാനം സ്‌റ്റേ ചെയ്തു. എന്നിരുന്നാലും, പ്രതികളെ വീണ്ടും ജയിലിലടയ്ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന നിലപാട് സര്‍ക്കാര്‍ പ്രകടിപ്പിച്ചു.

ഈ കേസില്‍ കുറ്റവിമുക്തരാക്കപ്പെട്ട എല്ലാവരും മുസ്‌ലിംകളായിരുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്. നേരെമറിച്ച്, മാലേഗാവ് സ്‌ഫോടനം, സംഝോത എക്‌സ്പ്രസ് സ്‌ഫോടനം, മക്ക മസ്ജിദ് സ്‌ഫോടനം തുടങ്ങിയ കേസുകളിലെ എല്ലാ പ്രതികളും ഹിന്ദുക്കള്‍ മാത്രമല്ല, അവരില്‍ ഭൂരിഭാഗവും തീവ്ര ഹിന്ദുത്വ സംഘടനകളുമായി ബന്ധമുള്ളവരുമായിരുന്നു.

മാലേഗാവ് സ്‌ഫോടനക്കേസിലെ പ്രതികളെ വെറുതെ വിടുന്നതിലേക്ക് നയിച്ചത് എന്താണ്?

മാലേഗാവ് സ്‌ഫോടന കേസിലെ എല്ലാ കുറ്റങ്ങളില്‍നിന്നും സാധ്വി പ്രജ്ഞ, കേണല്‍ പുരോഹിത്, വിരമിച്ച മേജര്‍ രമേശ് ഉപാധ്യായ, അജയ് രഹിര്‍ക്കര്‍, സുധാകര്‍ ചതുര്‍വേദി, സമീര്‍ കുല്‍ക്കര്‍ണി, സുധാകര്‍ ദ്വിവേദി എന്നിവരെ കുറ്റവിമുക്തരാക്കിയപ്പോള്‍, പ്രത്യേക ജഡ്ജി എ കെ ലഹോട്ടി, 'കുറ്റങ്ങള്‍ തെളിയിക്കുന്നതിനുള്ള നിര്‍ണായക തെളിവുകള്‍ ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു' എന്ന് പ്രസ്താവിച്ചു.

2008ല്‍ സ്‌ഫോടനം നടന്നപ്പോള്‍, കേന്ദ്ര സര്‍ക്കാരിനെ നയിച്ചത് യുപിഎയും, മഹാരാഷ്ട്ര ഭരിച്ചത് കോണ്‍ഗ്രസിന്റെയും നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും സഖ്യവുമാണ്. സംസ്ഥാന ഭരണകൂടം അന്വേഷണം എടിഎസിന് കൈമാറി. 2009 ജനുവരി 20ന് സമര്‍പ്പിച്ച അന്തിമ കുറ്റപത്രത്തില്‍, ആകെ 14 വ്യക്തികളെ പ്രതിചേര്‍ത്ത് എടിഎസ് മക്കോക്ക നിയമവും മറ്റ് വ്യവസ്ഥകളും ചുമത്തി.

സംഘടിത കുറ്റകൃത്യങ്ങളെയും അധോലോകത്തെയും ചെറുക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത കര്‍ശനമായ നിയമമാണ് മക്കോക്ക അഥവാ മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമം, 1999. പ്രതികളെ ഔപചാരികമായി കുറ്റം ചുമത്താതെ 180 ദിവസം വരെ തടങ്കലില്‍ വയ്ക്കാനും പ്രതികള്‍ക്ക് ജാമ്യം നിഷേധിക്കാനുമുള്ള പ്രത്യേക അധികാരങ്ങള്‍ ഈ നിയമം പോലിസിന് നല്‍കുന്നു. കൂടാതെ, പോലിസ് എടുക്കുന്ന മൊഴികള്‍ പ്രത്യേക സാഹചര്യങ്ങളില്‍ കോടതിയില്‍ തെളിവായി സ്വീകരിക്കാവുന്നതുമാണ്.

2011ല്‍ കേസ് എന്‍ഐഎയ്ക്ക് കൈമാറുന്നതിനുമുമ്പ്, എടിഎസ് രണ്ട് കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ചിരുന്നു.

2014ല്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളില്‍ അധികാരമാറ്റം സംഭവിച്ചു. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കേന്ദ്ര ഭരണം ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയിലേക്ക് മാറി. സംസ്ഥാനത്ത് ശിവസേന-ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചു.

ഏതാനും മാസങ്ങള്‍ക്കുശേഷം, 2015ല്‍, ഇന്ത്യന്‍ എക്‌സ്പ്രസ്, പബ്ലിക് പ്രോസിക്യൂട്ടര്‍ രോഹിണി സാലിയനുമായുള്ള ഒരു അഭിമുഖം പ്രസിദ്ധീകരിച്ചു. അതില്‍ അവര്‍ ഇങ്ങനെ പറഞ്ഞു: 'കഴിഞ്ഞ വര്‍ഷം എനിക്ക് ഒരു എന്‍ഐഎ ഉദ്യോഗസ്ഥനില്‍നിന്ന് ഒരു കോള്‍ ലഭിച്ചു. ഫോണിലൂടെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യരുതെന്ന് അദ്ദേഹം ശഠിച്ചതിനാല്‍ നേരിട്ട് കാണാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. കൂടിക്കാഴ്ചയില്‍, കേസില്‍ മൃദുവായ നിലപാട് സ്വീകരിക്കാന്‍ ഉന്നത അധികാരികളില്‍നിന്ന് എനിക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.' പ്രതികളോട് 'സൗമ്യമായ' സമീപനം സ്വീകരിക്കാന്‍ എന്‍ഐഎ വഴി സര്‍ക്കാര്‍ സാലിയനെ പ്രോല്‍സാഹിപ്പിച്ചതായി സൂചിപ്പിക്കുന്ന തരത്തിലാണ് സാലിയന്റെ പരാമര്‍ശങ്ങള്‍ വ്യാഖ്യാനിക്കപ്പെട്ടത്.

ആ സമയത്ത് ഉദ്യോഗസ്ഥന്റെ പേര് സാലിയന്‍ വെളിപ്പെടുത്തിയില്ലെങ്കിലും, 'കേസ് മക്കോക്ക പ്രകാരം നിലനിര്‍ത്തിയതിനാല്‍ അദ്ദേഹം അസ്വസ്ഥനായിരുന്നു' എന്ന് അവര്‍ പറഞ്ഞു.

ഈ അഭിമുഖത്തിന് മൂന്നുമാസങ്ങള്‍ക്ക് ശേഷം, 2008ലെ മാലേഗാവ് സ്‌ഫോടന കേസിലെ പ്രതികള്‍ക്കെതിരേ 'മൃദു സമീപനം' സ്വീകരിക്കാന്‍ തന്നോട് ആവശ്യപ്പെട്ട വ്യക്തി എന്‍ഐഎയുടെ (അന്നത്തെ) സൂപ്രണ്ട് സുഹാസ് വാര്‍ക്കെ ആണെന്നും എന്‍ഡിഎ അധികാരത്തില്‍ വന്നതിനുശേഷമാണ് ഇത് സംഭവിച്ചതെന്നും സാലിയന്‍ വെളിപ്പെടുത്തി.

2016 മെയ് മാസത്തില്‍ എന്‍ഐഎ ഒരു അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കുകയും മക്കോക്ക നിയമപ്രകാരമുള്ള കുറ്റങ്ങള്‍ പൂര്‍ണമായും തള്ളിക്കളയുകയും ചെയ്തു. മാത്രമല്ല, പ്രജ്ഞാ സിങ് താക്കൂറിനും മറ്റ് അഞ്ചുപേര്‍ക്കുമെതിരേ മതിയായ തെളിവുകളില്ലെന്നും 'അവരെ പ്രോസിക്യൂട്ട് ചെയ്യുന്നത് ഉചിതമല്ല' എന്നും പറഞ്ഞു.

കുറ്റപത്രത്തെ തുടര്‍ന്ന്, കോടതി മക്കോക്ക കുറ്റങ്ങള്‍ ഒഴിവാക്കി. പക്ഷേ, പ്രജ്ഞാസിങ് താക്കൂറിനെയും മറ്റ് ആറ് പേരെയും കുറ്റവിമുക്തരാക്കിയില്ല. ഈ കുറ്റപത്രത്തിന് ശേഷം, മാലേഗാവ് സ്‌ഫോടന കേസിലെ പ്രതികള്‍ക്ക് എന്‍ഐഎ ഒരു കവചമായി പ്രവര്‍ത്തിച്ചുവെന്ന് സാലിയന്‍ അഭിപ്രായപ്പെട്ടു.

ഈ കേസിലെ എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കിയതിനോട് പ്രതികരിച്ചുകൊണ്ട് സാലിയന്‍ പറഞ്ഞു : 'ഇത് സംഭവിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. ശക്തമായ തെളിവുകള്‍ ഹാജരാക്കിയില്ലെങ്കില്‍, ഒരാള്‍ക്ക് എന്ത് പ്രതീക്ഷിക്കാന്‍ കഴിയും? അവസാനം വരെ കോടതിയില്‍ തെളിവ് നല്‍കിയ പ്രോസിക്യൂട്ടര്‍ ഞാനല്ല. 2017 മുതല്‍ ഞാന്‍ കേസില്‍ നിന്ന് അകന്നു നില്‍ക്കുകയായിരുന്നു. അതിനുമുമ്പ്, സുപ്രിംകോടതി ശരിവച്ച ഗണ്യമായ തെളിവുകള്‍ ഞാന്‍ സമര്‍പ്പിച്ചിരുന്നു. ആ തെളിവുകള്‍ എല്ലാം എവിടെയാണ് അപ്രത്യക്ഷമായത്?'

കേസ് എന്‍ഐഎക്ക് കൈമാറിയപ്പോള്‍, ഇതിനകം സമര്‍പ്പിച്ച കുറ്റപത്രവുമായി മുന്നോട്ട് പോകുന്നതിനുപകരം പുനരന്വേഷണം നടത്താന്‍ ഏജന്‍സി തീരുമാനിച്ചതായി മിഡ്‌ഡേയോട് സംസാരിച്ച സാലിയന്‍ പറഞ്ഞു. മുന്‍ തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്ന് ഏജന്‍സി അവകാശപ്പെട്ടു. ഈ തീരുമാനം കാലതാമസത്തിനു കാരണമായെന്നും പൊരുത്തക്കേടുകള്‍ സൃഷ്ടിച്ചെന്നും അവര്‍ ആരോപിച്ചു.

കടപ്പാട് : ദ വയര്‍

Next Story

RELATED STORIES

Share it