Big stories

പെഗാസസ്: ഭരണകൂടത്തിന്റെ പങ്ക് വ്യക്തമെന്ന് സുപ്രിംകോടതിയോട് വിദഗ്ധര്‍

'ഭരണകൂടത്തിന്റെയും അതിന്റെ രഹസ്യാന്വേഷണ ഏജന്‍സികളുടെയും നിയമ നിര്‍വ്വഹണ ഏജന്‍സികളുടെയും' പങ്കാളിത്തം ചൂണ്ടിക്കാണിക്കുന്ന 'ശക്തമായ തെളിവുകളുടെ സാന്നിധ്യമുണ്ടെന്ന് സൈബര്‍ സുരക്ഷാ വിദഗ്ധര്‍

പെഗാസസ്: ഭരണകൂടത്തിന്റെ പങ്ക് വ്യക്തമെന്ന് സുപ്രിംകോടതിയോട് വിദഗ്ധര്‍
X

ന്യൂഡല്‍ഹി: വ്യക്തികള്‍ക്കെതിരെ അനധികൃത നിരീക്ഷണത്തിനായി പെഗാസസ് സ്‌പൈവെയര്‍ ഉപയോഗിക്കുന്നതില്‍ 'ഭരണകൂടത്തിന്റെയും അതിന്റെ രഹസ്യാന്വേഷണ ഏജന്‍സികളുടെയും നിയമ നിര്‍വ്വഹണ ഏജന്‍സികളുടെയും' പങ്കാളിത്തം ചൂണ്ടിക്കാണിക്കുന്ന 'ശക്തമായ തെളിവുകളുടെ സാന്നിധ്യമുണ്ടെന്ന് സൈബര്‍ സുരക്ഷാ വിദഗ്ധര്‍ സുപ്രിംകോടതി നിയോഗിച്ച സമിതിക്ക് മുമ്പാകെ മൊഴി നല്‍കി.

സ്‌പൈവെയര്‍ ലക്ഷ്യമിട്ടെന്ന് സംശയിക്കുന്ന ഫോണുകളുടെ ഫോറന്‍സിക് വിശകലനത്തിന്റെ വിശദാംശങ്ങള്‍ ഈ വിദഗ്ധര്‍ സമിതിക്ക് നല്‍കി. പബ്ലിക് ഡൊമെയ്‌നില്‍ ലഭ്യമായ പെഗാസസിന്റെ ഡിജിറ്റല്‍ ഫൂട്ട്പ്രിന്റ്‌സ് പൊരുത്തപ്പെടുന്ന 'മാല്‍വെയറിന്റെ വിപുലമായ വിന്യാസം' ഫോണുകള്‍ കാണാനാകുന്നുണ്ടെന്ന് വിദഗ്ധര്‍ പറഞ്ഞു.

ന്യൂഡല്‍ഹി ആസ്ഥാനമായുള്ള തിങ്ക് ടാങ്കായ ഡീപ്‌സ്ട്രാറ്റിന്റെ സ്ട്രാറ്റജിക് അഡൈ്വസറായ ആനന്ദ് വെങ്കിട്ടനാരായണനാണ് വിദഗ്ധരില്‍ ഒരാള്‍. ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ (ഐപി) വിലാസങ്ങള്‍ക്കും പെഗാസസുമായി ലിങ്ക് ചെയ്തിരിക്കുന്ന ഡൊമെയ്ന്‍ നാമങ്ങള്‍ക്കുമായി ഇന്റര്‍നെറ്റ് സ്‌കാന്‍ ചെയ്യാന്‍ ഉപയോഗിക്കുന്ന കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ (സി ആന്‍ഡ് സി) സംവിധാനം 'ഇന്ത്യയ്ക്കുള്ളില്‍' നിരവധി ഐപി നെറ്റ്‌വര്‍ക്കുകളില്‍ കണ്ടെത്തിയതായി അദ്ദേഹം സുപ്രിംകോടതി പാനലിനോട് പറഞ്ഞു.

നിലവില്‍ 1019 ഐപി വിലാസങ്ങള്‍ സ്‌കാനില്‍ കണ്ടെത്തി. ഓട്ടോണമസ് സിസ്റ്റം നമ്പറുകള്‍ (എഎസ്എന്‍) തിരിച്ചറിഞ്ഞ ഇന്ത്യയ്ക്കുള്ളിലെ നിരവധി ഐപി നെറ്റ്‌വര്‍ക്കുകളും സ്‌കാനില്‍ കണ്ടെത്തി. അതില്‍ നിന്ന് മാല്‍വെയര്‍ ബാധിതമായ ഉപകരണങ്ങള്‍ ഈ സി&സി സെര്‍വറുകളുമായി ബംന്ധിപ്പിച്ചതായി കണ്ടെത്തിയതായി വെങ്കിട്ടനാരായണന്‍ പറഞ്ഞു.

ഒന്നോ അതിലധികമോ നെറ്റ്‌വര്‍ക്ക് ഓപ്പറേറ്റര്‍മാര്‍ പ്രവര്‍ത്തിപ്പിക്കുന്ന ഒരു നെറ്റ്‌വര്‍ക്കില്‍ ആക്‌സസ് ചെയ്യാവുന്ന ഒന്നോ അതിലധികമോ ഐപി വിലാസങ്ങളുടെ ഒരു ഗ്രൂപ്പാണ് എഎസ്എന്‍. നെറ്റ്‌വര്‍ക്ക് ഓപ്പറേറ്റര്‍മാര്‍ വ്യക്തമായി നിര്‍വചിക്കപ്പെട്ട ഒരൊറ്റ റൂട്ടിങ് നയമാണ് പുലര്‍ത്തുന്നത്. കൂടാതെ അവരുടെ നെറ്റ്‌വര്‍ക്കിനുള്ളിലെ റൂട്ടിംഗ് നിയന്ത്രിക്കാനും മറ്റ് നെറ്റ്‌വര്‍ക്കുകളുമായി റൂട്ടിങ്് വിവരങ്ങള്‍ കൈമാറാനും എഎസ്എന്‍ ആവശ്യമാണ്.

ഇന്ത്യയില്‍ കണ്ടെത്തിയ നിരവധി എഎസ്എന്നുകളില്‍ 24560 വളരെ രസകരമാണെന്ന് വെങ്കിട്ടനാരായണന്‍ എസ്‌സി പാനലിനോട് പറഞ്ഞു, കാരണം ഇത് സാധാരണയായി 'ഇന്ത്യ ഗവണ്‍മെന്റ് ഉള്‍പ്പെടെയുള്ള വളരെ തിരഞ്ഞെടുത്ത കോര്‍പറേറ്റ് ക്ലയന്റുകള്‍ക്ക് റിസര്‍വ് ചെയ്തതാണ്. വെങ്കിട്ടനാരായണന്‍ പറയുന്നതനുസരിച്ച്, പെഗാസസ് ഉപയോഗിച്ചതിന്റെ കൂടുതല്‍ തെളിവുകള്‍, രണ്ട് മാധ്യമ പ്രവര്‍ത്തകരുടെ ഫോണുകളുടെ ഫോറന്‍സിക് വിശകലനത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

പെഗാസസുമായി ബന്ധപ്പെട്ട് പൊതുവായി ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തില്‍, ഇത് ഇവിടെ വിന്യസിക്കുന്നതിന് ഒരു പ്രാദേശിക 'സിസ്റ്റം ഇന്റഗ്രേറ്റര്‍' അത്യന്താപേക്ഷിതമാണെന്ന് വ്യക്തമാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, നിരീക്ഷണം നടത്താന്‍ ഇന്ത്യയില്‍ ഒരു സംവിധാനം രൂപീകരിച്ചിട്ടുണ്ടാകണമെന്ന് രണ്ടാമത്തെ സുരക്ഷാ ഗവേഷകന്‍ എസ്‌സി പാനലിനോട് പറഞ്ഞു.

'ഇന്ത്യന്‍ സൈബര്‍ സുരക്ഷയുടെ നിലവാരം അറിയാവുന്നതിനാല്‍, അവ എന്‍എസ്ഒയുടെ (സ്‌പൈവെയറിന്റെ സ്രഷ്ടാവ്) കൈകളിലാണെന്ന് ഞാന്‍ കരുതുന്നില്ല. അവര്‍ ഇത് പൂര്‍ണ്ണമായും സ്വതന്ത്രമായി ഉപയോഗിക്കുന്നതായി ഞാന്‍ കാണുന്നില്ലെന്ന് രണ്ടാമത്തെ വിദഗ്ധന്‍ ദി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

പെഗാസസ് ഉപയോഗിച്ച് അനധികൃത നിരീക്ഷണം നടത്തിയെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 27ന് സുപ്രീം കോടതി റിട്ടയേര്‍ഡ് ജഡ്ജി ജസ്റ്റിസ് ആര്‍ വി രവീന്ദ്രന്റെ മേല്‍നോട്ടത്തില്‍ മൂന്നംഗ സമിതിയെ സുപ്രിംകോടതി നിയോഗിച്ചിരുന്നു.

മൂന്നംഗ സാങ്കേതിക സമിതിയില്‍ ഗാന്ധിനഗറിലെ നാഷണല്‍ ഫോറന്‍സിക് സയന്‍സ് യൂനിവേഴ്‌സിറ്റി ഡീന്‍ ഡോ. നവീന്‍ കുമാര്‍ ചൗധരിയും ഉണ്ടായിരുന്നു. കേരളത്തിലെ അമൃത വിശ്വവിദ്യാപീഠത്തിലെ പ്രൊഫസര്‍ ഡോ. പ്രഭാഹരന്‍ പി, ഐഐടി ബോംബെയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ചെയര്‍ അസോസിയേറ്റ് പ്രഫസര്‍ ഡോ. അശ്വിന്‍ അനില്‍ ഗുമാസ്‌റ്റെയും അംഗങ്ങളാണ്.

Next Story

RELATED STORIES

Share it