- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
''ബംഗ്ലാദേശികളെന്ന് ആരോപിച്ച് വേട്ടയാടുന്നു'' മറ്റു സംസ്ഥാനങ്ങളില്‍ പോവാന്‍ മടിച്ച് പശ്ചിമബംഗാള്‍ സ്വദേശികള്‍

കൊല്‍ക്കത്ത: '' ഞങ്ങളെ ഒരു രാത്രി തടങ്കല്‍ പാളയത്തില്‍ അടച്ചു. സംസ്ഥാന പോലിസ് ഇടപെട്ടതിനാല്‍ മോചിപ്പിക്കപ്പെട്ടു. ഇനി ഞാന്‍ ഒരിക്കലും അസമില്‍ ജോലിക്ക് പോവില്ല. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഞാന്‍ ജോലിയെടുത്തിട്ടുണ്ട്. പക്ഷേ, അത്തരമൊരു സാഹചര്യം മറ്റൊരിടത്തും നേരിട്ടിട്ടില്ല.''- പശ്ചിമബംഗാളിലെ മുര്‍ഷിദാബാദിലെ കുലിഗ്രാം സ്വദേശിയായ ഷഹ്ബാസ് ഹാഷ്മി (35) പറയുന്നു. അസമിലും ഗുജറാത്തിലും ഒഡീഷയിലും പീഡനത്തിന് ഇരയായി സ്വന്തം നാട്ടില്‍ തിരിച്ചെത്തിയ നിരവധി പശ്ചിമബംഗാള്‍ സ്വദേശികളില്‍ ഒരാളാണ് ഷഹ്ബാസ് ഹാഷ്മി.
പശ്ചിമ ബംഗാള്‍ സര്‍ക്കാരിലെയും പോലിസിലെയും ഉന്നത ഉദ്യോഗസ്ഥര്‍ ഇതരസംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ നടത്തുകയാണ്. '' ബംഗാളില്‍ നിന്നുള്ള തൊഴിലാളികള്‍ ലക്ഷ്യം വയ്ക്കപ്പെടുന്ന നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ''-കുടിയേറ്റ ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ സമീറുല്‍ ഇസ്‌ലാം പറഞ്ഞു.
ജൂണ്‍ 14ന് പശ്ചിമബംഗാള്‍ സ്വദേശികളായ ഏഴ് പേരെ ബംഗ്ലാദേശിലേക്ക് തള്ളി. മുര്‍ഷിദാബാദില്‍ നിന്നുള്ള നാല് യുവാക്കളും പുര്‍ബ ബര്‍ധമാനില്‍ നിന്നുള്ള ഒരാളും നോര്‍ത്ത് 24 പര്‍ഗാനാസില്‍ നിന്നുള്ള ഒരു ദമ്പതികളും ഇതില്‍ ഉള്‍പ്പെടുന്നു. ബംഗാള്‍ സര്‍ക്കാരിന്റെ ഇടപെടലിനെത്തുടര്‍ന്ന് എല്ലാവരെയും പിന്നീട് ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവന്നു.
''ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടപ്പോഴെല്ലാം, സംസ്ഥാന ഭരണകൂടവും പോലിസും ഇടപെട്ടിട്ടുണ്ട്. അസമില്‍ നടന്ന അത്തരമൊരു സംഭവത്തില്‍ ഞാന്‍ നേരിട്ട് അവിടത്തെ എസ്പിയെ വിളിച്ചിരുന്നു.''-തൃണമൂല്‍ കോണ്‍ഗ്രസ് എംപി കൂടിയായ സമീറുല്‍ ഇസ്‌ലാം പറഞ്ഞു.
ബംഗാളി സംസാരിക്കുന്നതിനാല്‍ മാത്രം ജനക്കൂട്ടവും പോലിസും പശ്ചിമബംഗാള്‍ സ്വദേശികളെ ലക്ഷ്യമിടുന്നുവെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് സമീറുല്‍ ഇസ്‌ലാം കത്തെഴുതിയിട്ടുണ്ട്.
മറ്റ് സംസ്ഥാനങ്ങളില്‍ പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്ക് വേണ്ടി ഹെല്‍പ്പ്‌ലൈനും സ്ഥാപിച്ചു കഴിഞ്ഞു. വെല്‍ഫെയര്‍ ബോര്‍ഡിന്റെ വെബ്‌പോര്‍ട്ടലില്‍ ഇതുവരെ 22 തൊഴിലാളികളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംസ്ഥാനസര്‍ക്കാരിന്റെ റോഡ് നിര്‍മാണം പോലുള്ള പദ്ധതികളില്‍ ഇപ്പോള്‍ നിരവധി പേരെ എടുക്കുന്നുണ്ട്.
അസമിലെ നുമലിഗഡില്‍ പോലിസ് പിടിച്ചുവച്ച 12 പേരില്‍ ഒരാളായിരുന്നു താനെന്ന് ഷഹ്ബാസ് ഹാഷ്മി പറഞ്ഞു. ''മെയ് 24ന് ഞങ്ങളെ പോലിസ് സ്റ്റേഷനിലേക്ക് വിളിച്ചു. ഞങ്ങള്‍ പശ്ചിമ ബംഗാളില്‍ നിന്നുള്ളവരാണെന്ന് ഞങ്ങള്‍ അവരോട് പറഞ്ഞു. അവരുടെ പക്കല്‍ ഒരു പട്ടിക ഉണ്ടായിരുന്നു. വോട്ടര്‍ ഐഡി കൈയ്യിലുണ്ടായിരുന്ന രണ്ട് പേരെ അവര്‍ വിട്ടയച്ചു. അവര്‍ ഞങ്ങളെ ഞങ്ങളുടെ വാടകവീട്ടിലേക്ക് കൊണ്ടുപോയി. അവിടെ വച്ച് വോട്ടര്‍ ഐഡിയും ആധാര്‍ കാര്‍ഡും കാണിച്ചു. അപ്പോഴാണ് വിട്ടത്.''- മുര്‍ഷിദാബാദിലേക്ക് തിരിച്ചെത്തിയ ഹാഷ്മി പറഞ്ഞു.
ബംഗ്ലാദേശികളാണെന്ന് സമ്മതിക്കാനാണ് പോലിസ് നിര്‍ബന്ധിച്ചതെന്ന് 12 പേരിലെ ഒരാളായ അബ്ദുല്‍ സത്താര്‍ പറഞ്ഞു. പലതരത്തില്‍ ഇടപെട്ടിട്ടാണ് അബ്ദുല്‍ സത്താറിനെ മോചിപ്പിച്ചതെന്ന് പിതാവ് ബര്‍ജഹാന്‍ അലി പറഞ്ഞു. ''ഞങ്ങള്‍ എംപിയുടെയും എംഎല്‍എയുടെയും അടുത്ത് പോയി സഹായം അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന്, പോലിസ് ഞങ്ങളില്‍ നിന്ന് എല്ലാ രേഖകളും വാങ്ങി അസം പോലിസുമായി ബന്ധപ്പെട്ടു. പക്ഷേ രേഖകളോ മൊബൈല്‍ ഫോണുകളോ തിരികെ തന്നിട്ടില്ല.''-ബര്‍ജഹാന്‍ അലി പറഞ്ഞു.
ഗുജറാത്തിലെ സൂറത്തില്‍ സാരി നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന തങ്ങളെ നാലു ദിവസം പോലിസ് തടങ്കലില്‍ വച്ചതായി ഷെയ്ഖ് അതൗര്‍ റഹ്‌മാന്‍ (18) എന്ന യുവാവ് പറഞ്ഞു. ഏപ്രില്‍ 26 ന് അതൗര്‍ റഹ്‌മാന്റെ അമ്മാവനെയും ബന്ധുവായ മുള്ളിക്കിനെയും(18) പോലിസ് പിടികൂടിയിരുന്നു.
'പൗരത്വം തെളിയിക്കാന്‍ ആധാറും വോട്ടര്‍ ഐഡിയും മതിയാകില്ലെന്ന് പോലിസ് പറഞ്ഞു. തുടക്കത്തില്‍, അവര്‍ ഞങ്ങളുടെ ഫോണുകള്‍ എടുത്തുകൊണ്ടുപോയി, പക്ഷേ പിന്നീട് രണ്ടുതവണ ഫോണുകള്‍ ഉപയോഗിക്കാന്‍ ഞങ്ങളെ അനുവദിച്ചു. ഞങ്ങള്‍ ഞങ്ങളുടെ വീടുകളില്‍ വിളിച്ച് സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍ പോലുള്ള മറ്റ് രേഖകള്‍ സംഘടിപ്പിച്ചു. തുടര്‍ന്ന്, അവര്‍ ഭൂമി രേഖകള്‍ ആവശ്യപ്പെട്ടു. എന്റെ പേരില്‍ ഒരു ചെറിയ പ്ലോട്ട് ഭൂമിയുണ്ടായിരുന്നു, ബന്ധപ്പെട്ട രേഖകളുടെ ഫോട്ടോകള്‍ ഫോണിലൂടെ അയച്ചു. അപ്പോഴാണ് ഞങ്ങളെ വിട്ടത്.''-അതൗര്‍ റഹ്‌മാന്‍ പറഞ്ഞു.
മാര്‍ബിള്‍ ജോലിക്കാരനായ ഭര്‍ത്താവിനെ ഏപ്രില്‍ 26ന് പോലിസ് പിടികൂടിയെന്നാണ് കുസുംഗോറിയയില്‍ നിന്നുള്ള ഷാഹിന ബീബി പറയുന്നത്. ''അദ്ദേഹം എട്ട് വര്‍ഷമായി ഗുജറാത്തില്‍ ജോലി ചെയ്തുവരികയായിരുന്നു. വാടകവീട്ടില്‍ എത്തിയാണ് പോലിസ് കൊണ്ടുപോയത്. എവിടെയാണ് അദ്ദേഹമുള്ളതെന്ന് അറിയാത്തതിനാല്‍ ഞാന്‍ പോലിസ് സ്‌റ്റേഷനുകള്‍ കയറി ഇറങ്ങി. ഒമ്പത് ദിവസത്തിന് ശേഷമാണ് ഭര്‍ത്താവിനെ കണ്ടത്. വീട്ടില്‍ ബന്ധപ്പെട്ട ശേഷം ഭൂമി രേഖകളും സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകളും കാണിച്ചപ്പോഴാണ് വിട്ടയച്ചത്.''- ഷാഹിന പറഞ്ഞു.
ഒഡീഷയില്‍ ജനക്കൂട്ടം തങ്ങളെ ആക്രമിച്ചുവെന്നാണ് ഒഡീഷയില്‍ നിന്ന് മടങ്ങിയെത്തിയ തൊഴിലാളികള്‍ പറയുന്നത്. മുര്‍ഷിദാബാദിലെ ചക്രപൂര്‍ സ്വദേശിയായ കബീര്‍ ഷെയ്ക്ക് (22) പറയുന്നത് ഇങ്ങനെ.'' ഏപ്രില്‍ 18ന് ഞങ്ങള്‍ സാംബല്‍പൂരിലേക്ക് പോകുകയായിരുന്നു. അവിടെ ആശാരി ജോലി ചെയ്യാന്‍ കരാറുണ്ടായിരുന്നു. ട്രെയ്ന്‍ ഇറങ്ങി ചായ കുടിക്കുമ്പോള്‍ ഒരു ആള്‍ക്കൂട്ടം എത്തി. പേരുവിവരങ്ങള്‍ ചോദിച്ചു. തുടര്‍ന്ന് മര്‍ദ്ദിച്ചു. ജോലി ചെയ്യാന്‍ അനുവദിക്കില്ലെന്ന് അവര്‍ പറഞ്ഞപ്പോള്‍ അടുത്ത ട്രെയ്‌നില്‍ കയറി തിരികെ പോന്നു. അതിന് ശേഷം മുര്‍ഷിദാബാദിലേക്ക് പോന്നു.''
RELATED STORIES
ഇറാനെതിരായ യുദ്ധം: ഇസ്രായേലിനും ട്രംപിനും നഷ്ടം മാത്രം
29 Jun 2025 1:44 PM GMTമംദാനിയുടെ ഉയര്‍ച്ചയും വലതുപക്ഷത്തിന്റെ വെറുപ്പും
29 Jun 2025 8:21 AM GMTഇറാന്-ഇസ്രായേല്‍ യുദ്ധത്തിന്റെ തന്ത്രപരമായ മാനങ്ങള്‍
27 Jun 2025 5:20 AM GMTഇറാന്-ഇസ്രായേല്‍ യുദ്ധത്തെക്കുറിച്ച് അറിയേണ്ടതെല്ലാം
25 Jun 2025 1:13 PM GMTഇറാന്റെ സൈനികശക്തിയെ കുറിച്ച് ഇസ്രായേലിനുണ്ടായിരുന്നത് ഊഹങ്ങള്‍...
25 Jun 2025 5:49 AM GMTഖുദ്സിന്റെ വിമോചനം അടുത്തുവരുകയാണ്?
24 Jun 2025 11:57 AM GMT