Big stories

ഡല്‍ഹി കലാപം: എഎപി കൗണ്‍സിലര്‍ താഹിര്‍ ഹുസയ്‌നെതിരേ യുഎപിഎ

കൊവിഡ് ഭീതിക്കിടയിലും ഡല്‍ഹി പോലിസ് പൗരത്വ സമരക്കാരെ വേട്ടയാടുകയാണെന്ന ആക്ഷേപം ശക്തമായിരുന്നു

ഡല്‍ഹി കലാപം: എഎപി കൗണ്‍സിലര്‍ താഹിര്‍ ഹുസയ്‌നെതിരേ യുഎപിഎ
X

ന്യൂഡല്‍ഹി: ഫെബ്രുവരിയില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ഹിന്ദുത്വര്‍ നടത്തിയ കലാപത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത ആം ആദ്മി പാര്‍ട്ടി(എഎപി) കൗണ്‍സിലര്‍ താഹിര്‍ ഹുസയ്‌നെതിരേ യുഎപിഎ ചുമത്തി. കലാപത്തിനിടെ ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ കേസിലാണ് താഹിര്‍ ഹുസയ്‌നെതിരേ കേസെടുത്തത്. താഹിര്‍ ഹുസയ്‌ന്റെ വീടിനു സമീപത്തു നിന്നാണ് അങ്കിത് ശര്‍മയുടെ മൃതദേഹം കണ്ടെടുത്തിരുന്നത്. നേരത്തേ താഹിര്‍ ഹുസയ്‌നെതിരേ ഐപിസി 365(തട്ടിക്കൊണ്ടുപോവല്‍), 302(കൊലപാതകം), 201(തെളിവുകള്‍ നശിപ്പിക്കല്‍ അല്ലെങ്കില്‍ തെറ്റായ വിവരങ്ങള്‍ നല്‍കല്‍) വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരുന്നത്. ഇപ്പോഴാണ് നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമപ്രകാരം(യുഎപിഎ) പ്രകാരം കേസെടുത്തത്.

അങ്കിത് ശര്‍മയുടെ പിതാവിന്റെ പരാതിയിലാണ് ഹുസയ്‌നെതിരേ പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. ഐബി ഉദ്യോഗസ്ഥന്റെ കൊലപാതകത്തെ തുടര്‍ന്ന് ചാന്ദ് ബാഗ് പ്രദേശത്ത് നിന്നാണ് താഹിര്‍ ഹുസയ്‌നെ അറസ്റ്റ് ചെയ്തിരുന്നത്. ഇതിനുപിന്നാലെ ആം ആദ്മി പാര്‍ട്ടി താഹിര്‍ ഹുസയ്‌നെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍, താഹിര്‍ ഹുസയ്‌നും അദ്ദേഹത്തിന്റെ കുടുംബവും ആരോപണം പൂര്‍ണമായും നിഷേധിച്ചിരുന്നു. വടക്കുകിഴക്കന്‍ ഡല്‍ഹിയിലുണ്ടായ ആക്രമണത്തില്‍ 50 ഓളം പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ ദിവസങ്ങളില്‍ സിഎഎ വിരുദ്ധ പ്രക്ഷോഭത്തിനു നേതൃത്വം നല്‍കിയ ജാമിഅ മില്ലിയ്യ ഇസ് ലാമിയ്യ സര്‍വകലാശാല സ്റ്റുഡന്റ് കോ-ഓഡിനേഷന്‍ കമ്മിറ്റി ഭാരവാഹി സഫൂറ സര്‍ഗാര്‍, കമ്മിറ്റിയംഗം മീരാന്‍ ഹൈദര്‍, ജെഎന്‍ യു മുന്‍ വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദ് തുടങ്ങിയവര്‍ക്കെതിരേ യുഎപിഎ ചുമത്തിയിരുന്നു. കൊവിഡ് ഭീതിക്കിടയിലും ഡല്‍ഹി പോലിസ് പൗരത്വ സമരക്കാരെ വേട്ടയാടുകയാണെന്ന ആക്ഷേപം ശക്തമായിരുന്നു.


Next Story

RELATED STORIES

Share it