യുവാവിന്റെ കസ്റ്റഡി കൊലപാതകം: യുപിയില്‍ അഞ്ച് പോലിസുകാര്‍ക്ക് 10 വര്‍ഷം തടവും പിഴയും
എസ്ഐമാരായ ഹിന്ദ്വീര്‍ സിങ്, മഹേഷ് മിശ്ര, കോണ്‍സ്റ്റബിള്‍മാരായ പ്രദീപ്കുമാര്‍, പുഷ്പേന്ദര്‍കുമാര്‍, ഹരിപാല്‍ സിങ് എന്നിവര്‍ക്കാണ് ഡല്‍ഹി അഡീഷനല്‍ സെഷന്‍സ് ജഡ്ജ് സഞ്ജീവ്കുമാര്‍ മല്‍ഹോത്ര തടവുശിക്ഷ വിധിച്ചത്. 2006ല്‍ 26 കാരനായ സോനുവിനെ കസ്റ്റഡിയില്‍ ക്രൂരമായി മര്‍ദിക്കുകയും ജനറല്‍ ഡയറിയില്‍ തെറ്റിദ്ധാരണ പരത്തുന്ന തെളിവുകള്‍ എഴുതിച്ചേര്‍ത്തുവെന്നുമാണ് പോലിസുകാര്‍ക്കെതിരേ ചുമത്തിയ കുറ്റം. തടവിന് പുറമെ പ്രതികള്‍ 35,000 രൂപ വീതം പിഴയും അടയ്ക്കണം.
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ യുവാവ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അഞ്ച് പോലിസുകാര്‍ക്ക് ഡല്‍ഹി കോടതി 10 വര്‍ഷം തടവും പിഴയും ശിക്ഷ വിധിച്ചു. എസ്ഐമാരായ ഹിന്ദ്വീര്‍ സിങ്, മഹേഷ് മിശ്ര, കോണ്‍സ്റ്റബിള്‍മാരായ പ്രദീപ്കുമാര്‍, പുഷ്പേന്ദര്‍കുമാര്‍, ഹരിപാല്‍ സിങ് എന്നിവര്‍ക്കാണ് ഡല്‍ഹി അഡീഷനല്‍ സെഷന്‍സ് ജഡ്ജ് സഞ്ജീവ്കുമാര്‍ മല്‍ഹോത്ര തടവുശിക്ഷ വിധിച്ചത്. 2006ല്‍ 26 കാരനായ സോനുവിനെ കസ്റ്റഡിയില്‍ ക്രൂരമായി മര്‍ദിക്കുകയും ജനറല്‍ ഡയറിയില്‍ തെറ്റിദ്ധാരണ പരത്തുന്ന തെളിവുകള്‍ എഴുതിച്ചേര്‍ത്തുവെന്നുമാണ് പോലിസുകാര്‍ക്കെതിരേ ചുമത്തിയ കുറ്റം. തടവിന് പുറമെ പ്രതികള്‍ 35,000 രൂപ വീതം പിഴയും അടയ്ക്കണം.
സോനുവിനെ പോലിസ് കസ്റ്റഡിയിലെടുക്കുന്നതിന് ചതിയില്‍പ്പെടുത്തിയ വസ്തു ഇടപാടുകാരനായ കുന്‍വാര്‍പാല്‍ സിങ് എന്നയാള്‍ക്ക് മൂന്നുവര്‍ഷത്തെ തടവും 5,000 രൂപ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്. കൂടാതെ എസ്ഐമാരായ ഹിന്ദ്വീര്‍ സിങ്ങും മഹേഷ് മിശ്രയും അഞ്ചുലക്ഷം രൂപ വീതവും കോണ്‍സ്റ്റബിള്‍മാരായ പുഷ്പേന്ദറും ഹരിപാലും രണ്ടുലക്ഷം വീതവും നഷ്ടപരിഹാരമായി നല്‍കണം. കുന്‍വാര്‍ പാല് സിങ് ഒരുലക്ഷം രൂപ കൊല്ലപ്പെട്ട സോനുവിന്റെ പിതാവിന് നല്‍കണമെന്നും കോടതി ഉത്തരവിട്ടു. 2006 സപ്തംബറിലെ കേസിനാസ്പദമായ സംഭവത്തെക്കുറിച്ച് സോനുവിന്റെ പിതാവ് നല്കിയ പരാതിയില്‍ പറയുന്നതിങ്ങനെ. സോനുവിനൊപ്പം വസ്തു ഇടപാട് നടത്തുന്ന ഉത്തര്‍പ്രദേശിലെ ഹസ്രത്ത്പൂര്‍ സ്വദേശിയായ കുന്‍വാര്‍ പാലിനൊപ്പം അഞ്ച് പോലിസുകാര്‍ സിവില്‍ ഡ്രസ്സിലാണ് വീട്ടില്‍ വരുന്നത്.
വില്പനയ്ക്കായുള്ള വസ്തു കാണിക്കാമെന്ന് പറഞ്ഞാണ് സോനുവിനെ സംഘം കാറില്‍ കൊണ്ടുപോവുന്നത്. എന്നാല്‍, ഇതിനുശേഷം മകനെ കവര്‍ച്ചാക്കേസില്‍ പങ്കാളിയാണെന്നതിന്റെ പേരില്‍ പോലിസ് കസ്റ്റഡിയിലെടുത്തുവെന്ന വിവരമാണ് ലഭിക്കുന്നത്. മകനെ കസ്റ്റഡിയില്‍ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയശേഷം ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു- പിതാവ് പറയുന്നു. സോനുവിന്റെ അടിവയറിനും കൈമുട്ടിനും ക്രൂരമായ മര്‍ദനമേറ്റിട്ടുണ്ടെന്നും കാല്‍മുട്ടുകള്‍ക്കും ഇരുതോളിനും ക്ഷതമേറ്റിട്ടുണ്ടെന്നും മെഡിക്കല്‍ റിപോര്‍ട്ടില്‍ കണ്ടെത്തിയത് കേസിലെ നിര്‍ണായക തെളിവായി.
ഉത്തര്‍പ്രദേശ് സെഷന്‍സ് കോടതിയാണ് ആദ്യം കേസ് പരിഗണിച്ചിരുന്നത്. എന്നാല്‍, പോലിസിന്റെ സമ്മര്‍ദത്താല്‍ സ്വതന്ത്രവും നിര്‍ഭയവുമായ വിചാരണ നടപടികള്‍ ഉത്തര്‍പ്രദേശില്‍ സാധ്യമാവില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ സുപ്രിംകോടതിയാണ് കേസ് ഡല്‍ഹി കോടതിയിലേക്ക് മാറ്റിയത്. ജിഡി രജിസ്റ്ററില്‍ തെറ്റായ കാര്യങ്ങള്‍ എഴുതിച്ചേര്‍ക്കുകയും സോനുവിന് ഹൃദയസംബന്ധമായ പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് പോലിസ് റിപോര്ട്ടുണ്ടാക്കുകയും ചെയ്തുവെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഇതിന്റെ പേരില്‍ സോനു കസ്റ്റഡിയില്‍ മരണപ്പെടുന്ന ദിവസം സ്റ്റേഷന് ഓഫിസറായിരുന്ന എസ്ഐ ദീപക് ചതുര്‍വേദി, ജിഡി ചാര്‍ജ് വഹിച്ചിരുന്ന കോണ്‍സ്റ്റബിള്‍ മനോജ്കുമാര്‍ എന്നിവര്‍ക്കെതിരേ പ്രോസിക്യൂഷന് നടപടി സ്വീകരിക്കണമെന്ന് കോടതി ഉത്തര്‍പ്രദേശ് ഡിജിപിക്ക് നേരത്തെ നിര്‍ദേശവും നല്‍കിയിരുന്നു.
RELATED STORIES
കാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMT