Big stories

ചാന്ദ്രയാന്‍ 2 കുതിച്ചു; ഇന്ത്യയ്ക്ക് അഭിമാന നിമിഷം

ചാന്ദ്രയാന്‍ 2 കുതിച്ചു; ഇന്ത്യയ്ക്ക് അഭിമാന നിമിഷം
X

ശ്രീഹരിക്കോട്ട: സാങ്കേതിക തകരാറുകളെല്ലാം പരിഹരിച്ച് ഒടുവില്‍ ഇന്ത്യയുടെ അഭിമാന യാനം ചാന്ദ്രയാന്‍ 2 അമ്പിളി മാമനെ ലക്ഷ്യമിട്ട് കുതിച്ചു. ഇന്നലെ വൈകീട്ട് 6.43ന് ആരംഭിച്ച കൗണ്ട് ഡൗണിന് ഇന്ന് ഉച്ചയ്ക്ക് 2.43ന് പരിസമാപ്തി. ആന്ധ്രപ്രദേശിലെ ശ്രീഹരികക്കോട്ടയിലുള്ള വിക്ഷേപണത്തറയില്‍ നിന്ന് ഐഎസ്ആര്‍ഒയുടെ സ്വന്തം വിക്ഷേപണ വാഹനമായ ജിഎസ്എല്‍വി മാര്‍ക്ക് ത്രീ എം 1 റോക്കറ്റിലേറിയാണ് ചന്ദ്രനിലെ അറിയാ രഹസ്യങ്ങള്‍ തേടി ചാന്ദ്രപേടകം യാത്ര തുടങ്ങിയത്. കൗണ്ട് ഡൗണ്‍ തുടങ്ങിയതിന് പിന്നാലെ റോക്കറ്റില്‍ ഇന്ധനം നിറയ്ക്കുന്ന ജോലികള്‍ ഇന്ന് രാവിലെ മുതല്‍ആരംഭിച്ചിരുന്നു. കൗണ്ട് ഡൗണിന്റെ അവസാന മണിക്കൂറിലാണ് മൂന്നാം ഘട്ടമായ ക്രയോജനിക് സ്‌റ്റേജിലേക്കുള്ള ഇന്ധനം നിറച്ചത്. ഈ ഇന്ധനം നിറച്ചതിന് പിന്നാലെയാണ് ജൂലൈ 15ന് കുതിക്കുന്നതിന് 56 മിനിറ്റ് മുമ്പ് സാങ്കേതിക തകരാര്‍ കണ്ടെത്തിയത്. തുടര്‍ന്നാണ് വിക്ഷേപണം മാറ്റിയത്. എന്നാല്‍, പിഴവുകളെല്ലാം പരിഹരിച്ചാണ് ഇത്തവണ റോക്കറ്റ് വിക്ഷേപണത്തറയില്‍ എത്തിച്ചത്.

15 നില കെട്ടിടത്തിന്റെ ഉയരമുള്ള ബാഹുബലി എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന മാര്‍ക്ക് 3 റോക്കറ്റ് കുതിക്കുന്നത് ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ ആകാംക്ഷാപൂര്‍മാണ് നോക്കിക്കണ്ടത്. 15 മിനിറ്റിനകം പേടകം റോക്കറ്റില്‍ നിന്ന് വേര്‍പ്പെട്ട വാര്‍ത്ത ലഭിച്ചതോടെ ശാസ്ത്രജ്ഞര്‍ ആഹ്ലാദാരവം മുഴക്കി. വിക്ഷേപണം വിജയകരമായിരുന്നുവെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ ശിവന്‍ പറഞ്ഞു. പേടകത്തില്‍ നിന്ന് ആദ്യ സിഗ്നലുകള്‍ കിട്ടിത്തുടങ്ങിയതായി ശാസ്ത്രജ്ഞര്‍ അറിയിച്ചു.

ചന്ദ്രനെ വലംവെക്കുന്ന ഓര്‍ബിറ്റര്‍, ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങുന്ന ലാന്‍ഡര്‍(വിക്രം), പര്യവേക്ഷണം നടത്തുന്ന റോവര്‍ (പ്രഗ്യാന്‍) എന്നിവയടങ്ങിയതാണ് ചാന്ദ്രയാന്‍ 2.

വിക്ഷേപണം നിശ്ചയിച്ചതിലും ഏഴ് ദിവസം വൈകിയെങ്കിലും സപ്തംബര്‍ 7ന് തന്നെ ചന്ദ്രനില്‍ സോഫ്റ്റ് ലാന്റിങ് നടത്താനാണ് ഐഎസ്ആര്‍ഒയുടെ തീരുമാനം. ഇതിനായി ചാന്ദ്രയാന്‍ 2 പേടകത്തിന്റെ ചന്ദ്രനിലേക്കുള്ള യാത്രാ പദ്ധതിയിലടക്കം മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. വിക്രം ലാന്ററും ഓര്‍ബിറ്ററും തമ്മില്‍ വേര്‍പെടാന്‍ പോകുന്നത് 47ാം ദിവസമാണ്. നേരത്തെ ഇത് അന്‍പതാം ദിവസത്തേക്കാണ് ക്രമീകരിച്ചിരുന്നത്. വളരെ കുറച്ച് സമയം കൊണ്ടാണ് ഐഎസ്ആര്‍ഒ ശാസത്രജ്ഞര്‍ ഏറെ സങ്കീര്‍ണമായ ഈ കണക്കുകൂട്ടലുകള്‍ പൂര്‍ത്തിയാക്കിയത്.

ചന്ദ്രോപരിതലത്തില്‍ ഉപഗ്രഹങ്ങളും ഗവേഷണ യന്ത്രങ്ങളും ഇടിച്ചിറക്കുന്ന രീതിക്കു പകരം ഹെലികോപ്റ്റര്‍ ഇറങ്ങുന്നതിനു സമാനമായ രീതിയിലുള്ള സോഫ്റ്റ് ലാന്റിങാണ് ചന്ദ്രയാന്‍ രണ്ടിന്റെ പ്രത്യേകത. റഷ്യയും അമേരിക്കയും ചൈനയും മാത്രമാണ് ലോകത്ത് ഇതിനു മുന്‍പ് സോഫ്റ്റ് ലാന്റിങ് നടത്തിയിട്ടുള്ളത്. 2008ല്‍ തന്നെ സര്‍ക്കാര്‍ അനുമതി നല്‍കിയ ചാന്ദ്രയാന്‍ രണ്ടിന്റെ ലാന്‍ഡര്‍ പരീക്ഷണങ്ങള്‍ 2016ലാണ് ആരംഭിച്ചത്.

ഓര്‍ബിറ്ററും വിക്രം ലാന്ററും

ഒരു വര്‍ഷം ചന്ദ്രനെ ഭ്രമണം ചെയ്യാന്‍ നിയോഗിക്കപ്പെട്ടിട്ടുള്ള ഓര്‍ബിറ്റര്‍, ചന്ദ്രനില്‍ സോഫ്റ്റ് ലാന്റിങ് നടത്തുകയെന്ന ചരിത്ര നേട്ടം കൈവരിക്കാന്‍ പോകുന്ന വിക്രം ലാന്റര്‍, ചന്ദ്രോപരിതലത്തിലൂടെ സഞ്ചരിക്കാന്‍ പോവുന്ന പ്രഗ്യാന്‍ റോവര്‍. ഇവ മൂന്നുമടങ്ങുന്നതാണ് ചാന്ദ്രയാന്‍ രണ്ട് പദ്ധതി.

2379 കിലോഗ്രാം ഭാരമുള്ളതാണ് ചാന്ദ്രയാന്‍ രണ്ട് ഓര്‍ബിറ്റര്‍. ഒരു വര്‍ഷം ചന്ദ്രനെ വലംവയ്ക്കുന്ന ഓര്‍ബിറ്റര്‍ ബയാലുവിലെ ഇന്ത്യന്‍ ഡീപ് സ്‌പേസ് നെറ്റ്‌വര്‍ക്കിലേക്കാണ് വിവരങ്ങള്‍ കൈമാറുക. ചന്ദ്രനില്‍ നിന്ന് 100 കിലോമീറ്റര്‍ ദൂരത്തിലായിരിക്കും ഓര്‍ബിറ്ററിന്റെ ഭ്രമണപഥം. ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക് ലിമിറ്റഡാണ് ഓര്‍ബിറ്റര്‍ ഡിസൈന്‍ ചെയ്തത്. ചാന്ദ്രയാന്‍ പദ്ധതിയുടെ ഏറ്റവും നിര്‍ണായക ഘടകമാണ് വിക്രം ലാന്‍ഡര്‍. ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്റിങ് നടത്താന്‍ നിയോഗിക്കപ്പെട്ടിട്ടുള്ള വിക്രം ലാന്‍ഡറിന്റെ ഭാരം 1,471 കിലോഗ്രാമാണ്. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ പദ്ധതിയുടെ പിതാവായ ഡോ. വിക്രം സാരാഭായിയോടുള്ള ആദര സൂചകമായാണ് ലാന്‍ഡറിന് വിക്രം എന്ന് പേരിട്ടത്. വിക്രം ലാന്‍ഡറിനകത്താണ് പ്രഗ്യാന്‍ റോവറിനെ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ചന്ദ്രനില്‍ ഇറങ്ങിയ ശേഷം വിക്രം ലാന്‍ഡറിനകത്തു നിന്ന് പ്രഗ്യാന്‍ ചന്ദ്രോപരിതലത്തിലേക്കിറങ്ങും. ഒരു ചന്ദ്രപകല്‍ അതായത് ഭൂമിയിലെ 14 ദിനങ്ങളാണ് വിക്രമിന്റെ പ്രവര്‍ത്തന കാലാവധി. വിക്രമിനും ഇന്ത്യന്‍ ഡീപ് സ്‌പേസ് നെറ്റ്‌വര്‍ക്കുമായി നേരിട്ട് ബന്ധപ്പെടാനാവും. റോവറില്‍ നിന്നുള്ള വിവരങ്ങള്‍ വിക്രം വഴിയാവും ഭൂമിയിലേക്കെത്തുക.

പ്രഗ്യാന്‍ റോവര്‍

പ്രഗ്യാന്‍ റോവറില്‍ നിന്ന് ഐഎസ്ആര്‍ഒ വളരെയേറെ കാര്യങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. ഇന്ന് വരെ ഒരു രാജ്യത്തിന്റെയും ചാന്ദ്രദൗത്യം കടന്നുചെല്ലാത്ത ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തിലുള്ള രഹസ്യങ്ങള്‍ പുറത്തുകൊണ്ടുവരികയാണ് പ്രഗ്യാന്‍ റോവറിന്റെ ലക്ഷ്യം. 28 കിലോഗ്രം ഭാരമുള്ള റോവര്‍ സൗരോര്‍ജത്തിലാണ് പ്രവര്‍ത്തിക്കുന്നത്. 27 കിലോഗ്രാം മാത്രം ഭാരമുള്ള ഇന്ത്യയുടെ പ്രഗ്യാന്‍ റോവറിന് ആ പേര് ലഭിക്കുന്നത് വിവേകം എന്നര്‍ഥമുള്ള പ്രഗ്യ എന്ന സംസ്‌കൃത വാക്കില്‍ നിന്നാണ്.

ആറ് ചക്രങ്ങളുള്ള പ്രഗ്യാന്‍ റോവറില്‍ രണ്ട് നിരീക്ഷണ ഉപകരണങ്ങളാണ് ഘടിപ്പിക്കപ്പെട്ടിട്ടുള്ളത്. ലേസര്‍ ഇന്‍ഡ്യൂസ്ഡ് ബ്രേക്ക്ഡൗണ്‍ സ്‌പെക്ട്രോസ്‌കോപ്പാണ് ഇതിലൊന്ന്. ബംഗളൂരുവിലെ ഇലക്ട്രോ ഒപ്ടിക്ക് സിസ്റ്റംസാണ് ഇത് നിര്‍മിച്ചത്. ആല്‍ഫാ പാര്‍ട്ടിക്കിള്‍ ഇന്‍ഡ്യൂസ്ഡ് എക്‌സ്‌റേ സ്‌പെക്ട്രോസ്‌കോപ്പാണ് രണ്ടാമത്തെ ഉപകരണം. അഹമ്മദാബാദിലെ ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടറിയാണ് നിര്‍മാണം. ചന്ദ്രോപരിതലത്തിലെ ധാതുക്കളെക്കുറിച്ച് പഠിക്കുകയാണ് റോവറിന്റെ ദൗത്യം. ദക്ഷിണ ധ്രുവത്തിലെ ജലസാന്നിധ്യത്തെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങളും പ്രഗ്യാന്‍ തരും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. രണ്ട് സ്റ്റീരിയോസ്‌കോപ്പിക് 3ഡി കാമറകള്‍ റോവറില്‍ ഘടിപ്പിച്ചിട്ടുണ്ട്. ഭൂമിയില്‍ നിന്ന് റോവറിനെ നിയന്ത്രിക്കുന്ന ഗ്രൗണ്ട് ക്രൂവിന് ചന്ദ്രോപരിതലത്തിന്റെ ത്രിമാന ദൃശ്യം കാണുവാന്‍ സാധിക്കും. സെക്കന്റില്‍ ഒരു സെന്റീമീറ്റര്‍ വേഗതയിലായിരിക്കും പ്രഗ്യാന്‍ ചന്ദ്രോപരിതലത്തിലൂടെ സഞ്ചരിക്കുക. 500 മീറ്റര്‍ ദൂരം ചന്ദ്രോപരിതലത്തിലൂടെ പ്രഗ്യാന്‍ യാത്ര ചെയ്യും. വിക്രം ലാന്‍ഡറുമായി മാത്രമേ പ്രഗ്യാന്‍ റോവറിനും സംവദിക്കാന്‍ സാധിക്കുകയുള്ളു. വിക്രം ആ വിവരങ്ങള്‍ ഓര്‍ബിറ്റര്‍ വഴിയോ നേരിട്ടോ ഇന്ത്യന്‍ ഡീപ് സ്‌പേസ് നെറ്റ് വര്‍ക്കിലേക്കയക്കും.

Next Story

RELATED STORIES

Share it