Big stories

യുപി മന്ത്രിസഭാ വികസനവും ജാതി സമവാക്യങ്ങളും

യുപി മന്ത്രിസഭാ വികസനവും ജാതി സമവാക്യങ്ങളും
X

ജാതി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വലിയ സ്വാധീനം ചെലുത്തുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ യുപിയെ സംബന്ധിടത്തോളം ജാതി സമവാക്യങ്ങളില്‍ ഇടപെടാതെ ഒരാള്‍ക്കും വിജയിച്ചുവരാനാവില്ല. അത്തരമൊരു നീക്കമാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് നടത്തിയിരിക്കുന്നത്. ഇടിമിന്നല്‍ പോലൊരു നീക്കമായിരുന്നു അത്.

മുന്‍ കേന്ദ്ര മന്ത്രിയും രാഹുലിന്റെ വിശ്വസ്തനുമായ 47കാരന്‍ ജിതിന്‍ പ്രസാദ അടക്കം ഏഴ് പേരെ യോഗി സ്വന്തം കാബിനറ്റില്‍ ഉള്‍പ്പെടുത്തി. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ ഏതാനും മാസങ്ങള്‍ മാത്രം ബാക്കിയിരിക്കെയാണ് പുതിയ മന്ത്രിസഭാ വികസനം നടന്നത്. ഗവര്‍ണര്‍ ആനന്ദി ബെന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മന്ത്രിസഭയില്‍ ഉള്‍പ്പെട്ടവര്‍ പോലും വിവരമറിഞ്ഞത് സത്യപ്രതിജ്ഞക്ക് തൊട്ടുമുമ്പാണെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപോര്‍ട്ട് ചെയ്യുന്നു.

ബ്രാഹ്മണ പ്രതിനിധിയായ ജിതിനു പുറമെ ആറ് പേര്‍ മന്ത്രിസഭയിലെത്തി. പാല്‍തുറാം, ദിനേശ് ഖാതിക് പുതുതായി കാബിനറ്റിലെത്തിയ എസ് സി പ്രതിനിധികളാണ്. ഛത്രപാല്‍ ഗാങ് വാര്‍ കുര്‍മി വിഭാഗത്തില്‍ നിന്നു വരുന്നു. സംഗീത് ബല്‍വന്ദ് ബിന്ദ്, സഞ്ജീവ് കുമാര്‍ ഗോണ്ട് എന്നിവര്‍ ആദിവാസിവിഭാഗത്തെ പ്രതിനിധീകരിക്കുന്നവരാണ്. ധരംവീര്‍ പ്രജാപതി ഒബിസിയാണ്. ജാതി സമവാക്യങ്ങള്‍ ശരിപ്പെടുത്തി ബ്രാഹ്മണ, ദലിത്, എസ് ടി, പിന്നാക്ക വോട്ടുകള്‍ പിടിക്കലാണ് പുതിയ നീക്കത്തിന്റെ ലക്ഷ്യം.

ജിതിനെ മന്ത്രിസഭയിലേക്കെടുക്കുന്നതോടെ അടുത്ത തിരഞ്ഞെടുപ്പില്‍ ബ്രാഹ്മണ വോട്ടുകള്‍ പെട്ടിയിലാക്കാനാവുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. നേരത്തെ കോണ്‍ഗ്രസ്സിന്റെ വോട്ട് ബാങ്കായിരുന്ന ബ്രാഹ്മണര്‍ ഈ അടുത്ത കാലത്താണ് ബിജെപിയിലേക്ക് ചാഞ്ഞത്. വിവിധ ജാതികളില്‍ നിന്നുള്ള വോട്ടുകള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ജിതിനെയും മറ്റ് ആറ് പേരെയും പെട്ടെന്ന് തന്നെ മന്ത്രിസഭയിലെടുക്കുന്നത്. നിലവില്‍ 53 മന്ത്രിമാരാണ് യുപി മന്ത്രിസഭയിലുള്ളത്. അതുകൂടി പരിഗണിച്ച് ഏഴ് പേരെയാണ് ഇപ്പോള്‍ മന്ത്രിസഭയില്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നത്.

യുപിയിലെ ഏറ്റവും പ്രമുഖനായ ബ്രാഹ്മണ നേതാവാണ് ജിതിന്‍. ബ്രാഹ്മണരുമായി ഇടഞ്ഞുനില്‍ക്കുന്ന ബിജെപിയെ പാര്‍ട്ടിയിലേക്ക് തിരികെയെത്തിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഇപ്പോള്‍ ജിതിനിലൂടെ ലക്ഷ്യമിടുന്നത്.

യുപിയിലെ ജനസംഖ്യയില്‍ 13 ശതമാനം വരുന്ന ശക്തമായ സമുദായമാണ് ബ്രാഹ്മണര്‍. 80 മുതല്‍ ബിജെപിയോട് കൂറ് പ്രഖ്യാപിച്ച സമുദായം. മായാവതിയുടെ നേതൃത്വത്തില്‍ ബ്രാഹ്മിണ്‍, ബനിയ, താക്കൂര്‍ കൂട്ടുകെട്ടിനെ തകര്‍ക്കുകയെന്ന മുദ്രാവാക്യം ഉയര്‍ന്നതോടെ ബിജെപിയുമായി ബ്രാഹ്മണര്‍ കൂടുതല്‍ അടുത്തു. ബ്രാഹ്ണരുടെ എതിര്‍പ്പ് മനസ്സിലായ മായാവതി കളം മാറിച്ചവിട്ടി. പാര്‍ട്ടിയില്‍ ബ്രാഹ്മണര്‍ക്ക് പ്രാധാന്യം നല്‍കി. 2007ല്‍ ബിഎസ്പിയുടെ നിയമസഭാ അംഗങ്ങളില്‍ 20 പേര്‍ ബ്രാഹ്മണരായിരുന്നു. മാത്രമല്ല, അവര്‍ അവരുടെ മുദ്രാവാക്യവും മാറ്റി. 'ആന മാത്രമല്ല, ഗണേശ് കൂടിയാണ്, ബ്രഹ്മ, വിഷ്ണു, മഹേശ്വര!' എന്നാക്കി.

ഇതിനിടയില്‍ ബിജെപി അധികാരത്തിലെത്തി. താക്കൂര്‍ വിഭാഗത്തിലെ യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രിയാക്കിയതോടെ മറ്റ് പല വിഭാഗങ്ങളോടൊപ്പം ബ്രാഹ്മണരും ബിജെപിയോട് അതൃപ്തി കാണിക്കാന്‍ തുടങ്ങി. ബ്രാഹ്മണനായ ഗുണ്ട വികാസ് ദുബെയുടെ കൊലപാതകത്തോടെ അത് വര്‍ധിച്ചു. വികാസ് ദുബെയോട് തങ്ങള്‍ക്ക് ബന്ധമില്ലെന്ന് ബ്രാഹ്മണ നേതാക്കള്‍ പ്രഖ്യാപിച്ചെങ്കിലും ദുബെയെയും കൂട്ടാളികളെയും വെടിവച്ചുകൊന്ന രീതി വലിയ അതൃപ്തിക്കു കാരണമായി. ഇത് പഴയ കഥ. അടുത്ത തിരഞ്ഞെടുപ്പിലും യോഗിയാണ് ബിജെപിയെ നയിക്കുകയെന്ന് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. ഇത് ബ്രാഹ്ണരില്‍ വലിയ അതൃപ്തിക്കു കാരണമാവുമെന്നാണ് വിലയിരുത്തല്‍. ഇതിനെ മറികടക്കുകയാണ് യുപിയെ സംബന്ധിച്ചിടത്തോളം ഇന്ന് പ്രധാനം. മുന്‍ ബ്യൂറോക്രാറ്റായ എ കെ ശര്‍മയെ മോദി നേരിട്ട് തിരഞ്ഞെടുത്ത് ലഖ്‌നോ സീറ്റില്‍ പരിഗണിക്കുന്നത് അതിന്റെ ഭാഗമാണ്. ജിതിനിലൂടെ ലക്ഷ്യമിടുന്നതും മറ്റൊന്നല്ല.

മന്‍മോഹന്‍സിങ് മന്ത്രിസഭയില്‍ രണ്ട് തവണ മന്ത്രിയുമായിരുന്നു ജിതിന്‍. അതിനുശേഷം വലിയ വികാസമൊന്നും ജിതിന് ഉണ്ടായിട്ടില്ല. യുപി കോണ്‍ഗ്രസ്സിന്റെ കയ്യില്‍ നിന്നുപോയതോടെ എല്ലാം തകിടം മറിഞ്ഞു. 2019ല്‍ത്തന്നെ പ്രസാദ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് കരുതപ്പെട്ടിരുന്നു. യുപിയില്‍ യോഗി ആദിത്യനാഥിന്റെ ഭരണകൂടം തന്റെ സമുദായമായ ബ്രാഹ്മണരെ തഴയുകയാണെന്ന ആരോപണവുമായി ജിതിന്‍ സംസ്ഥാന സര്‍ക്കാരിനെതിരേ നീക്കം നടത്തിയത് വലിയ വാര്‍ത്തയായി. ബ്രാഹ്മണര്‍ക്കുവേണ്ടി ബ്രാഹ്മണ ചേതന സംവാദ് എന്ന പേരില്‍ ഒരു സംഘടനയും ഉണ്ടാക്കി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ വിശ്വസ്തനായ ജിതിന്‍ മന്ത്രിസഭയിലെത്തുന്നതോടെ ബ്രാഹ്മണരുടെ അതൃപ്തിക്കു പരിഹാരമായേക്കുമെന്നാണ് ബിജെപി കരുതുന്നത്.

ജാതി കാര്‍ഡില്‍ മായാവയിയും പിന്നിലല്ല. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ വിജയിക്കുകയും അധികാരത്തിലെത്തുകയും ചെയ്യുയാണെങ്കില്‍ ബിഎസ്പി ബ്രാഹ്മണ സമുദായത്തിന്റെ സുരക്ഷ ഉറപ്പാക്കുമെന്ന് മുന്‍ മുഖ്യമന്ത്രികൂടിയായ മായാവതി വ്യക്തമാക്കിയിരുന്നു. ബിഎസ്പി അധികാരത്തിലുണ്ടായിരുന്ന സമയത്ത് ബ്രാഹ്മണരുടെ സ്ഥിതി ഏറെ മെച്ചപ്പെട്ടതായിരുന്നുവെന്ന് ബ്രാഹ്മണര്‍ തന്നെ സമ്മതിക്കുന്ന കാര്യമാണെന്ന് കഴിഞ്ഞ ദിവസം അവര്‍ അവകാശപ്പെട്ടിരുന്നു. ബ്രാഹ്്ണരുടെ പിന്തുണ ഉറപ്പാക്കാനുള്ള മായാവതിയുടെ ശ്രമങ്ങള്‍ക്ക് തടയിടാനും പുതിയ നീക്കം ബിജെപിയെ സഹായിച്ചേക്കും. ദലിത്, ബ്രാഹ്മണ ഐക്യമാണ് പുതിയ മുദ്രാവാക്യം.

അതേസമയം പുതിയ മന്ത്രിസഭാ വികസനം വിവിധ സമുദായങ്ങളുടെ പിന്തുണ ഉറപ്പുവരുത്താന്‍ യോഗിയെ സഹായിക്കുമോ എന്നത് കണ്ടറിയണം.

Next Story

RELATED STORIES

Share it