Big stories

ജാതി സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നില്ല; ആദിവാസി യുവ ഡോക്ടറുടെ ഉപരി പഠനം അനിശ്ചിതത്വത്തില്‍

മിശ്ര വിവാഹിതരുടെ മക്കള്‍ക്ക് സംവരണാനുകൂല്യം ലഭിക്കുന്നതു സംബന്ധിച്ച മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ചു കൊണ്ട് 2008ല്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം അഭിജിതിന് പട്ടിക വര്‍ഗ്ഗക്കാരനാണെന്ന സര്‍ട്ടിഫിക്കറ്റ് അനുവദിക്കാനാവില്ലെന്നും സംവരണാനുകൂല്യത്തിന് അര്‍ഹനല്ലെന്നുമാണ് വൈത്തിരി തഹസില്‍ ദാരുടേയും ബന്ധപ്പെട്ട റവന്യൂ അധികൃതരുടേയും നിലപാട്.

ജാതി സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നില്ല; ആദിവാസി യുവ ഡോക്ടറുടെ ഉപരി പഠനം അനിശ്ചിതത്വത്തില്‍
X
പിസി അബ്ദുല്ല

കല്‍പറ്റ: ആദിവാസി കുറുമ വിഭാഗത്തില്‍ പെട്ട യുവ ഡോക്ടറുടെ പിജി പ്രവേശനം റവന്യു ഉദ്യോഗസ്ഥരുടെനിഷേധാത്മക നിലപാടുകാരണം അനിശ്ചിതത്വത്തിലെന്ന് പരാതി. ബുധനാഴ്ചക്കകം ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാനായില്ലെങ്കില്‍ കല്‍പറ്റ മുട്ടില്‍ വടക്കേക്കവന്നാല്‍ വീട്ടില്‍ വിപി അഭിജിത് എന്ന എംബിബിഎസുകാരന്റെ ഉപരി പഠനം മുടങ്ങും.

പട്ടിക വര്‍ഗ്ഗ സംവരണ ക്വാട്ടയിലാണ് ഡോ. അഭിജിതിന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അനസ്‌ത്യേഷ്യാ വിഭാഗത്തില്‍ പിജി പ്രവേശനം ലഭിച്ചത്. ബുധനാഴ്ചയാണ് ഉപരി പഠനത്തിനായി ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാനുള്ള അവസാന തിയ്യതി. എന്നാല്‍, ഇതിനായുള്ള അഭിജിതിന്റെ അപേക്ഷ ഇനിയും അംഗീകരിക്കപ്പെട്ടിട്ടില്ല. മാസങ്ങളായി അഭിജിതിന്റെ കുടുംബവും ആദിവാസി സംഘടനകളുമൊക്കെ ഇടപെട്ടിട്ടും പ്രശ്‌നം പരിഹാരമില്ലാതെ നീളുകയാണ്. അഭിജിതിന്റെ മാതാ പിതാക്കള്‍ മിശ്ര വിവാഹിതരാണെന്നതാണ് ജാതി സര്‍ട്ടിഫിക്കറ്റിനുള്ള തടസ്സമായി റവന്യൂ അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. സര്‍ട്ടിഫിക്കേറ്റ് അനുവദിക്കേണ്ട വൈത്തിരി തഹസില്‍ദാര്‍ ഇക്കാര്യം അഭിജിതിനെ രേഖാമൂലം അറിയിച്ചിരുന്നു.


അഭിജിതിന്റെ മാതാവ് ജാനകി ആദിവാസി കുറുമ സമുദായാംഗവും പിതാവ് പീറ്റര്‍ ക്രിസ്ത്യാനിയുമാണ്. സംസ്ഥാന എന്‍ട്രന്‍സ് കമ്മീഷണര്‍ റിപോര്‍ട്ട് ആവശ്യപ്പെട്ടതിനെതുടര്‍ന്ന് പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളുടെ ജാതി പാരമ്പര്യ നരവംശ ശാസ്ത്ര പഠനം നടത്തി റിപോര്‍ട്ട് ചെയ്യുന്ന സ്ഥാപനം (കിര്‍ത്താഡ്‌സ്) അഭിജിത് പട്ടിക വര്‍ഗ്ഗക്കാരനാണെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍, മിശ്ര വിവാഹിതരുടെ മക്കള്‍ക്ക് സംവരണാനുകൂല്യം ലഭിക്കുന്നതു സംബന്ധിച്ച മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ചു കൊണ്ട് 2008ല്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം അഭിജിതിന് പട്ടിക വര്‍ഗ്ഗക്കാരനാണെന്ന സര്‍ട്ടിഫിക്കറ്റ് അനുവദിക്കാനാവില്ലെന്നും സംവരണാനുകൂല്യത്തിന് അര്‍ഹനല്ലെന്നുമാണ് വൈത്തിരി തഹസില്‍ ദാരുടേയും ബന്ധപ്പെട്ട റവന്യൂ അധികൃതരുടേയും നിലപാട്. കേരള ഹൈക്കോടതിയുടെ സുപ്രധാന വിധി പരാമര്‍ശിച്ചുള്ള 2008 ലെ ഉത്തരവു പ്രകാരം മിശ്ര വിവാഹിതരുടെ മക്കള്‍ക്ക് സംവരണാനുകൂല്യം ലഭിക്കാന്‍ കുടുംബത്തിന്റെയും വ്യക്തിയുടേയും സാമൂഹിക, സാമ്പത്തിക സാഹചര്യമാണ് പരിഗണിക്കേണ്ടത് എന്നാണ് വ്യക്തമാക്കുന്നത്.

സംവരണ സമുദായത്തിനുള്ള ആനുകൂല്യങ്ങള്‍ മിശ്രവിവാഹത്തിന്റെ മറവില്‍ അനര്‍ഹര്‍ തട്ടിയെടുക്കുന്നു എന്ന ഹര്‍ജിയിലായിരുന്നു ഹൈക്കോതി ഉത്തരവ്. മാതാവിന്റെ സമുദായത്തിന്റെ നിലവിലുള്ള സാമൂഹികവും വിദ്യാഭ്യാസ പരവും സാമ്പത്തികലുമായ സാഹചര്യത്തിലുള്ള കുടുംബമാണെങ്കില്‍ മാത്രമേ മാതാവിന്റെ സമുദായത്തിന്റെ സംവരണാനുകൂല്യത്തിന് മിശ്ര വിവാഹത്തിലെ മക്കള്‍ക്ക് അര്‍ഹതയുണ്ടാവൂ എന്നാണ് ഹൈക്കോടതി വിധിയില്‍ വ്യക്തമാക്കിയത്. എന്നാല്‍, അഭിജിതിന്റെ കാര്യത്തില്‍ ഹൈക്കോടതി നിര്‍ദ്ധേശിച്ച മാന ദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണ് സാഹചര്യങ്ങള്‍ എന്നാണ് റവന്യു അധികൃതരുടെ നിലപാട്. അഭിജിതിന്റെ മാതാവിന് സംവരണാനു കൂല്യത്താല്‍ ലഭിച്ച മികച്ച വരുമാനമുള്ള സര്‍ക്കാര്‍ ജോലിയുണ്ടെന്നതും വിദ്യാഭ്യാസ പരവും സാമൂഹികവുമായ കുടുംബത്തിന്റെ ഉന്നതിയും തടസ്സമാണെന്നും അധികൃതര്‍ പറയുന്നു.

അതേസമയം,എംബിഎസ് പഠനം വരെ അഭിജിതിന് ലഭിച്ച ജാതി സംവരണ സര്‍ട്ടിഫിക്കറ്റുകള്‍ സാങ്കേതികത്വം പറഞ്ഞ് ഉദ്യോഗസ്ഥര്‍ അട്ടിമറിക്കുകയാണെന്നാണ് പ്രശ്‌നത്തില്‍ സജീവമായി ഇടപെട്ട ആദിവാസി വനിതാ പ്രസ്ഥാനം സംസ്ഥാന പ്രസിഡന്റ് അമ്മിണി കെ വയനാട് ഉള്‍പ്പെടെയുള്ളവര്‍ ആരോപിക്കുന്നത്. 2017 വരെ പഠനാവശ്യങ്ങള്‍ക്കും മറ്റും തടസ്സമില്ലാതെ അഭിജിത്തിന് ലഭിച്ച ജാതി സര്‍ട്ടിഫിക്കറ്റ് രണ്ടു റവന്യൂ ഉദ്യോഗസ്ഥരുടെ പിടിവാശികാരണമാണ് ഇപ്പോള്‍ തടഞ്ഞു വയ്ക്കുന്നതെന്നു അമ്മിണി തേജസ് ന്യൂസിനോട് പറഞ്ഞു. ജില്ലാ കലക്ടറെ സമീപിച്ചപ്പോഴും അഭിജിതിന് സര്‍ട്ടിഫിക്കറ്റ് അനുവദിക്കാമെന്നാത് അറിയിച്ചത്. എന്നാല്‍, ഇണു സംബന്ധിച്ച് കലക്ടറേറ്റില്‍ നിന്ന് അയകുന്ന ഫയലുകള്‍ പോലും വൈത്തിരി തഹസില്‍ ദാര്‍ പരിഗണിക്കുന്നില്ല. അമ്മിണി പറഞ്ഞു.

ജാതി സര്‍ട്ടിഫിക്കറ്റ് മൂന്നു ദിവസത്തികം ലഭിച്ചില്ലെങ്കില്‍ തന്റെ ഉപരി പഠന സാധ്യതകള്‍ എന്നെന്നേക്കുമായി ഇല്ലാതാവുമെന്ന് ഡോ. അഭിജിത് തേജസ് ന്യൂസിനോട് പറഞ്ഞു. ഉപരി പഠനമെന്നത് വലിയ സ്വപ്നമാണ്. അടുത്ത ദിവസം സര്‍ട്ടിഫിക്കറ്റ് ലഭിക്കുമെന്നും പഠനം മുടങ്ങില്ലെന്നാണ് പ്രതീക്ഷയെന്നും അഭിജിത് പറഞ്ഞു. വൈത്തിരി തഹസില്‍ ദാരുടെ പ്രതികരണമാരാഞ്ഞെങ്കിലും ലഭ്യമായില്ല. നിയമ പരമായ തടസ്സങ്ങളില്ലെങ്കില്‍ സമയ ബന്ധിതമായി അഭിജിതിന് ജാതി സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുമെന്ന് വയനാട് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുല്ല അറിയിച്ചു.


Next Story

RELATED STORIES

Share it