Big stories

ബുൾഡോസറിങ്: നീതീകരിക്കാനാവാത്ത ക്രൂരത

ബുൾഡോസറിങ്: നീതീകരിക്കാനാവാത്ത ക്രൂരത
X

- റഷീദ് അയിരൂർ

ആധുനിക ലോകം നിർമ്മാണ-വികസന പ്രവർത്തനങ്ങളെ മുൻനിർത്തി ഗുണപരമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന യന്ത്രമാണ് ബുൾഡോസറുകൾ. എന്നാൽ ഫാഷിസ്റ്റ്- വർഗീയ-വംശീയ-വിദ്വേഷ ഭരണകൂടങ്ങളുടെ ഉൽമൂലന-നശീകരണ-പിന്തിരിപ്പൻ രാഷ്ട്രീയത്തിനത് പ്രിയപ്പെട്ട ഒരു ആയുധമായി മാറിയിരിക്കുകയാണ്. മാനവികത, നീതിബോധം, നിയമവാഴ്ച, ജനാധിപത്യബോധം തുടങ്ങി ആധുനിക നാഗരികതയുടെ എല്ലാ ബോധ്യങ്ങളെയും അട്ടിമറിച്ചുകൊണ്ടാണ് ഹിന്ദുത്വ ഫാഷിസ്റ്റ് ഭരണകൂടങ്ങൾ ഉത്തരേന്ത്യയിലെ മുസ്‌ലിം-ദലിത് പാർപ്പിടകേന്ദ്രങ്ങൾ പരക്കെ ‘ബുൾഡോസറിംഗ്' നടത്തിക്കൊണ്ടിരിക്കുന്നത്.

ഇപ്പോൾ, കർണാടകയിലെ കോൺഗ്രസ് ഭരണകൂടവും പാവങ്ങളുടെ കിടപ്പാടം ഇല്ലാതാക്കി, നിസ്സഹായരായ മനുഷ്യരെ തെരുവിലേക്ക് തള്ളിവിടുന്ന ഈ അധാർമ്മിക ബി ജെ പിയിൽ നിന്നും ഏറ്റെടുത്തിരിക്കുകയാണ്. ഹിന്ദുത്വ വംശീയ-വർഗീയ ഭരണകൂടം, അവർക്ക് ഇഷ്ടമല്ലാത്തവരുടെ മനുഷ്യരുടെ വീടുകൾ വ്യാജ ന്യായീകരണങ്ങൾ ചമച്ച് ഇടിച്ചുനിരത്തി, അവരെ എന്നെന്നേക്കുമായി ജീവിതത്തിന്റെ അശരണതയിലേക്ക് തള്ളിവിട്ട് ലക്ഷ്യബോധം ഇല്ലാത്തവരാക്കിമാറ്റുകയാണ് ചെയ്യുന്നത്. ഭരണകൂടത്തിന്റെ ഇത്തരം ഹീന പ്രവർത്തികൾക്ക് പൊതുബോധം അനുകൂലമാവാൻ വേണ്ടി 'കുടിയേറ്റക്കാർ' എന്ന് ഇരകളെ മുദ്രകുത്തുന്നു. നമ്മുടെ പൊതുബോധം ആത്മസംതൃപ്തിയിൽ ആറാടാൻ ഇത്തരം വ്യജ ആരോപണങ്ങൾ മാത്രം മതി എന്നത് മറ്റൊരു നിർഭാഗ്യകരമായ മാനസിക അവസ്ഥയാണ്.

മനുഷ്യ വിരുദ്ധ നിയമങ്ങളുടെ നിർമ്മിതിയും, അതിന്റെ ന്യായീകരണങ്ങളും, വ്യാജ അവകാശ വാദങ്ങളുമെല്ലാം പൗരന്റെ മൗലിക അവകാശങ്ങളെ ലംഘിച്ചുകൊണ്ട് ആവരുത്. നിർഭാഗ്യവശാൽ നമ്മുടെ ഭരണകൂടങ്ങൾ തന്നെ പൗരന്റെ ജീവനും സ്വത്തിനും നേരെ കനത്ത കടന്നാക്രമണങ്ങൾ നടത്തുന്നു. മത ന്യൂനപക്ഷങ്ങളുടെയും പാവപ്പെട്ടവന്റെയും നേരെയുള്ള ആക്രമണങ്ങൾ ഭരണകൂടത്തിന്റെ പരസ്യമായ പിന്തുണയിൽ അരങ്ങേറുന്നു. 'ബുൾഡോസറിംഗ്' എന്നാൽ പാവപ്പെട്ടവർക്കും, മുസ്‌ലിംകൾക്കും, ദലിതുകൾക്കും എതിരെ ഭരണകൂടം നടത്തുന്ന ആക്രമണമാണ് എന്ന് നിർവചിക്കാം. ഒരു പൗരന്റെ അവകാശങ്ങൾക്കുമേലുള്ള കടന്നുകയറ്റമാണത്. അതുകൊണ്ടുതന്നെ ഭരണഘടനാമൂല്യങ്ങൾക്കെതിരായ കടന്നാക്രമണവുമാണ്. ഹിന്ദുത്വ ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ ഹിംസാത്മകമായ, ജനാധിപത്യവിരുദ്ധമായ വിദ്വേഷ രാഷ്ട്രീയം ന്യൂനപക്ഷ ജനങ്ങൾക്കും ജാതിശ്രേണിയിൽ താഴ്ന്നവരായി മുദ്രകുത്തപ്പെടുന്ന അരക്ഷിത ജനവിഭാഗങ്ങൾക്കും മേൽ പരീക്ഷിക്കുന്നത് ഇത്തരം ക്രൂരതകളിലൂടെയാണിപ്പോൾ.

ഇക്കഴിഞ്ഞ ഡിസംബർ 22-ന് പുലർച്ചെ നാലുമണിക്ക്, അതി ശൈത്യ സമയം തെരഞ്ഞെടുത്ത്, കോഗിലു ഗ്രാമത്തിലെ ഫക്കീർ കോളനി, വസീം ലേഔട്ട് എന്നിവിടങ്ങളിൽ നൂറുകണക്കിന് പോലീസെത്തി ബലപ്രയോഗത്തിലൂടെ ഒഴിപ്പിക്കൽ നടന്നത്. അവർ പതിറ്റാണ്ടുകളായി ഇവിടെ താമസിക്കുന്നവരെയാണ് ഒഴിപ്പിച്ചത്. ഒഴിപ്പിക്കപ്പെട്ടവരിൽ ഭൂരിഭാഗവും മുസ്‌ലിംകളായ കൂലിപ്പണിക്കാരാണ്, ദരിദ്രരാണ്. ആധാർ കാർഡ്, വോട്ടർ ഐഡി, റേഷൻ കാർഡ് ഉൾപ്പെടെയുള്ള മതിയായ രേഖകൾ കൈവശമുള്ളവരാണ് ഭരണകൂട അതിക്രമങ്ങൾക്ക് വിധേയരായത്. രേഖകളോ സാധനങ്ങളോ എടുക്കാൻപോലും സമയം നൽകാതെയാണ് നാനൂറോളം വീടുകൾ ഒറ്റ ദിവസം കൊണ്ട് തകർത്തത്. കുട്ടികളും വൃദ്ധരുമടക്കം ആയിരത്തി അഞ്ഞൂറോളം മനുഷ്യരാണ് ഒറ്റദിവസം കൊണ്ട് പാർപ്പിട രഹിതരായത്. കർണാടക സർക്കാരിന്റെ ദയാരഹിതമായ ക്രൂരതക്കെതിരെ റവന്യൂ മന്ത്രി കൃഷ്ണ ബൈരെ ഗൗഡയുടെ വസതിക്ക് മുന്നിലടക്കം കനത്ത പ്രതിഷേധങ്ങൾ നിലച്ചിട്ടില്ല.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ബുള്‍ഡോസറിംഗ് നിത്യ സംഭവമായി തീർന്നതുകൊണ്ടാവാം കർണാടയിൽ കോൺഗ്രസ് സർക്കാർ നടത്തിയ ബുള്‍ഡോസറിംഗ് കേരളത്തിലെ രാഷ്ട്രീയ കേന്ദ്രങ്ങളിൽ കോളിളക്കം സൃഷ്ടിച്ചത്. സിപിഎം നേതാവ് എ എ റഹിം എം പിയും കെ ടി ജലീൽ എം എൽ എ യും പ്രദേശത്ത് ഓടിയെത്തിയതാണ് മലയാള മാധ്യമ ശ്രദ്ധ ഈ വിഷയത്തിലേക്ക് തിരിയാൻ കാരണമായത്.

ഉത്തരേന്ത്യയിലെ പതിവ് പരിപാടിയായ ബുൾഡസറിങ് നമ്മുടെ പൊതുബോധങ്ങളിലും മാധ്യമങ്ങളിലും യാതൊരുവിധ ചാഞ്ചല്യവുമുണ്ടാക്കാതെ കടന്നുപോകുന്നു. ഉത്തരേന്ത്യയിലെ കൊടും തണുപ്പിലേക്കും കടുത്തചൂടിലേക്കും കൂരിരുട്ടിലേക്കും വലിച്ചെറിയപ്പെടുന്ന നിര്ഭാഗ്യവാന്മാരുടെ രോദനങ്ങൾ മലയാളിയുടെ പൊതുബോധത്തെ അലോസരപ്പെടുത്തുന്നില്ല. വാർത്താമാധ്യമങ്ങളിൽ ചർച്ചപോലും ആകുന്നില്ല. മുസ്‌ലിം-ദലിത് വിഭാഗങ്ങളെ ഉൽമൂലനം ചെയ്യാനുള്ള എളുപ്പവഴിയാണ് ബുൾഡോസറിങ്. നേരത്തെ അത്, ആർ എസ് എസ് നേതൃത്വത്തിലുള്ള കലാപങ്ങൾ ആയിരുന്നു.

സംഘ്പരിവാർ ഫാഷിസ്റ്റ് ഭരണകൂടങ്ങൾ ഉത്തരേന്ത്യയിൽ മുസ്‌ലിം-ദലിത് വിഭാഗങ്ങൾക്കെതിരെ നടത്തിവരുന്ന ഭീകരവാഴ്ച കർണാടകയിലെ കോൺഗ്രസ് സർക്കാറും പിന്തുടരുന്നത് ഒരു രീതിയിലും നീതീകരിക്കാനാവില്ല.

Next Story

RELATED STORIES

Share it