Big stories

ആക്രമണം, തടങ്കല്‍, ജയില്‍ പീഡനം: ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരുടെ 2020 -കൂടുതല്‍ പീഡനം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍

തട്ടിപ്പ് കേസില്‍ അറസ്റ്റിലായ അര്‍നബ് ഗോസ്വാമിക്കെതിരായ കേസില്‍ പിസിഐ അതിവേഗം ഇടപെട്ടു. എന്നാല്‍ കശ്മീരിലെ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പോലിസ് എഫ്‌ഐആര്‍ ഫയല്‍ ചെയ്യുകയും യുഎപിഎ പ്രകാരം കുറ്റം ചുമത്തുകയും ചെയ്ത സംഭവത്തില്‍ പ്രസ് കൗണ്‍സില്‍ മൗനം പാലിച്ചു.

ആക്രമണം, തടങ്കല്‍, ജയില്‍ പീഡനം: ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരുടെ 2020    -കൂടുതല്‍ പീഡനം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍
X

ന്യൂഡല്‍ഹി: ബിജെപി ഭരണത്തില്‍ രാജ്യത്തെ മാധ്യമപ്രവര്‍ത്തകര്‍ സുരക്ഷിതരല്ലെന്ന് വ്യക്തമാക്കുന്നതാണ് 'ദി വയര്‍' ഇന്ന് പ്രസിദ്ധീകരിച്ച സമഗ്രമായ റിപ്പോര്‍ട്ട്. രാജ്യത്ത് കൊവിഡ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം 2020 മാര്‍ച്ച് 25 മുതല്‍ മെയ് 31 വരെ 55 മാധ്യമ പ്രവര്‍ത്തകര്‍ അറസ്റ്റ് നേരിട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു. നിരവധി മാധ്യമ പ്രവര്‍ത്തകര്‍ക്ക് കാരണം കാണിക്കല്‍ നോട്ടിസ് ലഭിച്ചു. ശാരീരികമായി ആക്രമിക്കപ്പെട്ടു. സ്വത്തും വാഹനങ്ങളും കാമറയും നശിപ്പിക്കപ്പെട്ടു. റൈറ്റ്‌സ് ആന്‍ഡ് റിസ്‌ക് അനാലിസിസ് ഗ്രൂപ്പ് (ആര്‍ആര്‍ജി) തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ലോക്ക് ഡൗണ്‍ കാലത്ത് മാധ്യമ പ്രവര്‍ത്തകര്‍ നേരിട്ട പീഡനങ്ങള്‍ വ്യക്തമാക്കുന്നത്.

ഈ കാലയളവില്‍ തന്നെ സിദ്ദീഖ് കാപ്പന്‍ ഉള്‍പ്പടെ മാധ്യമ പ്രവര്‍ത്തകര്‍ യുഎപിഎ പോലുള്ള കരിനിയമങ്ങള്‍ ചുമത്തപ്പെട്ട് അനിശ്ചിത കാലം തടവിലാക്കപ്പെട്ടു.

മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ നടന്നത് യോഗി ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ നിന്നാണ് (11 മാധ്യമപ്രവര്‍ത്തകര്‍). ജമ്മു കശ്മീര്‍ (6 മാധ്യമപ്രവര്‍ത്തകര്‍), ഹിമാചല്‍ പ്രദേശ് (5) മാധ്യമപ്രവര്‍ത്തകരുടെ ആക്രമണങ്ങള്‍ക്ക് ഇരയായി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് മാധ്യമ പ്രവര്‍ത്തകര്‍ ഏറ്റവും കൂടുതല്‍ ഇരയാക്കപ്പെടുന്നത് എന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ബിജെപി ഭരണത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരേ ക്രമിനല്‍ കേസ് ചുമത്തുന്നതിലും വര്‍ദ്ധനയുണ്ടായിട്ടുണ്ട്.

2010-2020 കാലത്തെ ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തകരുടെ അറസ്റ്റുകളും തടങ്കലുകളും (ഫ്രീ സ്പീച്ച് കളക്റ്റീവ് പ്രസിദ്ധീകരിച്ചത്) എന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ചും അടുത്ത കാലത്തായി ഇന്ത്യയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ചുമത്തിയ ക്രിമിനല്‍ കേസുകളില്‍ കുത്തനെ വര്‍ധന രേഖപ്പെടുത്തിയതായി ചൂണ്ടിക്കാട്ടുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ചുമത്തിയ കേസുകളില്‍ ഭൂരിപക്ഷവും മാധ്യമ പ്രവര്‍ത്തകരുടെ അഭിപ്രായ സ്വാതന്ത്ര്യത്തേയും അവകാശങ്ങളേയും തടസ്സപ്പെടുത്തുന്ന തരത്തിലുള്ളതാണ്.

കഴിഞ്ഞ ദശകത്തില്‍, 154 മാധ്യമപ്രവര്‍ത്തകരെയെങ്കിലും അറസ്റ്റ് ചെയ്യുകയോ തടങ്കലില്‍ വയ്ക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്തിട്ടുണ്ട്. നിരവധി മാധ്യമ പ്രവര്‍ത്തകര്‍ക്ക് അവരുടെ പ്രഫഷനെ തടസ്സപ്പെടുത്തുന്ന തരത്തില്‍ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയോ ഭരണകൂട-പോലിസ് ഇടപെടലുകള്‍ ഉണ്ടാവുകയോ ചെയ്തിട്ടുണ്ട്. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ 40% സംഭവങ്ങളും 2020 ല്‍ റിപ്പോര്‍ട്ട് ചെയ്തതാണ്. ഈ വര്‍ഷം മൂന്ന് മാധ്യമ പ്രവര്‍ത്തകരാണ് തങ്ങളുടെ ജോലിക്കിടെ കൊല്ലപ്പെട്ടതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇതില്‍ രണ്ട് കൊലകളും നടന്നത് ഉത്തര്‍പ്രദേശിലാണ്. ഒരു മാധ്യമ പ്രവര്‍ത്തകന്‍ തമിഴ്‌നാട്ടിലും കൊല്ലപ്പെട്ടു. ബിജെപി ഇതര സംസ്ഥാനങ്ങളിലും മാധ്യമ പ്രവര്‍ത്തകര്‍ ഇരയാക്കപ്പെടുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

സംസ്ഥാന ഭരണകൂടത്തിന്റെ കൊവിഡ് 19 പ്രതിരോധത്തിലെ പരാജയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയതിന് മഹാരാഷ്ട്രയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ 15 കേസുകള്‍ ചുമത്തി.

സുകന്യ ശാന്തയുടെ 'ദി വയര്‍' റിപ്പോര്‍ട്ട് അനുസരിച്ച്. മറ്റ് രണ്ട് ഡസനിലധികം എഴുത്തുകാര്‍ക്ക് നോട്ടിസ് നല്‍കുകയും വിശദീകരണം തേടുകയും ചെയ്തു. ചില കേസുകളില്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുകയും ലക്ഷക്കണക്കിന് രൂപ നഷ്ടപരിഹാരമായി ആവശ്യപ്പെടുകയും ചെയ്തു.

ഒരു റിപ്പോര്‍ട്ടര്‍ക്കോ എഡിറ്റര്‍ക്കൊ എതിരായി ഒന്നിലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. മിക്കവാറും എല്ലാ കേസുകളും കൊവിഡ് 19 ലോക്ക് ഡൗണുമായി ബന്ധപ്പെട്ടതാണ്.

കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഢില്‍ ആറ് മാധ്യമപ്രവര്‍ത്തകരെ ഭരണകൂടം കുറ്റം ചുമത്തുകയോ ഭരണ-പ്രതിപക്ഷ പാര്‍ട്ടികളിലുള്ള ആക്രമിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടുണ്ട്. വിരോധാഭാസമെന്നു പറയട്ടെ, 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ മാധ്യമപ്രവര്‍ത്തകരെ സംരക്ഷിക്കാന്‍ ഒരു നിയമം നടപ്പാക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. അത് ഇനിയും പൂര്‍ത്തീകരിക്കപ്പെട്ടിട്ടില്ല.

അതേസമയം, കോണ്‍ഗ്രസ് അധികാരത്തിലേറിയ രണ്ട് വര്‍ഷത്തിനിടെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം 35 മാധ്യമങ്ങളെങ്കിലും പോലിസ് കേസെടുത്തിട്ടുണ്ടെന്ന് റായ്പൂര്‍ പ്രസ് ക്ലബ് വൈസ് പ്രസിഡന്റ് പ്രഫുല്‍ താക്കൂര്‍ പറഞ്ഞു.

2020 മെയില്‍ മാത്രം പശ്ചിമ ബംഗാളില്‍ അഞ്ച് മാധ്യമ പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്യാന്‍ നീക്കം നടത്തി. എന്നാല്‍, സുപ്രീംകോടതി ഇടപെട്ട് ഇത് തടഞ്ഞു. സംസ്ഥാന മന്ത്രിമാരെയും ഭരണാധികാരികളായ തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എമാരെയും കൈക്കൂലി വാങ്ങിയെന്ന് കാണിക്കാന്‍ സ്റ്റിംഗ് ഓപ്പറേഷന്‍ നടത്തിയതിന്റെ പേരിലാണ് അഞ്ച് കേസുകളും രജിസ്റ്റര്‍ ചെയ്തത്.

എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ അസം മുഖ്യമന്ത്രിക്ക് ഒരു കത്തെഴുതി. സംസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ വര്‍ദ്ധിച്ചുവരുന്ന അക്രമ സംഭവങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് കൊണ്ടായിരുന്നു അത്. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ അസമില്‍ വര്‍ദ്ധിച്ചുവരുന്നതായി ആരോപണം ഉയര്‍ന്നു.

ചുരുക്കത്തില്‍, ഫ്രീ സ്പീച്ച് കളക്റ്റീവ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ '2020 ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഒരു മോശം വര്‍ഷമാണ്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് 19 രോഗബാധയും മരണവും ഉണ്ടായിട്ടുണ്ട്. ലോക്ക് ഡൗണ്‍ പ്രതിസന്ധി ജോലി നഷ്ടപ്പെടുന്നതിനും ശമ്പളം വെട്ടിക്കുറക്കുന്നതിനും ഇടയാക്കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കൊലപാതകവും ആക്രമണവും തടസ്സമില്ലാതെ തുടരുകയാണ്. മാധ്യമങ്ങള്‍ക്കുള്ളില്‍ സ്വയം സെന്‍സര്‍ഷിപ്പ് തുടര്‍ന്നപ്പോള്‍, മാധ്യമ നയങ്ങള്‍, ധനസഹായം, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കുള്ള അഡ്മിനിസ്‌ട്രേറ്റീവ് സംവിധാനങ്ങള്‍ എന്നിവ ഉപയോഗിച്ച് മാധ്യമങ്ങളുടെ നിയന്ത്രണം വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചു.

അതേസമയം, മാധ്യമപ്രവര്‍ത്തകരുടെ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിലും ഇവര്‍ ഇരയാക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിലും പ്രസ് കൗണ്‍സില്‍ കാര്യമായ ഇടപെടല്‍ നടത്തിയില്ല. ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നതില്‍ പ്രസ് കൗണ്‍സിലിന് വീഴ്ച്ചപറ്റി.

തട്ടിപ്പ് കേസില്‍ അറസ്റ്റിലായ അര്‍നബ് ഗോസ്വാമിക്കെതിരായ കേസില്‍ പിസിഐ അതിവേഗം ഇടപെട്ടു. എന്നാല്‍ കശ്മീരിലെ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പോലിസ് എഫ്‌ഐആര്‍ ഫയല്‍ ചെയ്യുകയും യുഎപിഎ പ്രകാരം കുറ്റം ചുമത്തുകയും ചെയ്ത സംഭവത്തില്‍ പ്രസ് കൗണ്‍സില്‍ മൗനം പാലിച്ചു.

റൈറ്റ്‌സ് ആന്‍ഡ് റിസ്‌ക് അനാലിസിസ് ഗ്രൂപ്പ് രേഖപ്പെടുത്തിയ 55 കേസുകളില്‍ നാലെണ്ണത്തില്‍ മാത്രമേ ഇടപെട്ടുള്ള എന്നതില്‍ നിന്നും പ്രസ് കൗണ്‍സിലിന്റെ തിരഞ്ഞെടുപ്പും നിഷ്‌ക്രിയത്വവും വ്യക്തമാണ്.

Next Story

RELATED STORIES

Share it