Big stories

രാജ്യത്തെ ഞെട്ടിച്ച ആക്രമണം; മരണം 40 ആയി, തിരിച്ചടിക്കുമെന്ന് പ്രധാനമന്ത്രി

40ലേറെ പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ 13 പേരുടെ നില ഗുരുതരമാണ്. ഗോറിന്‍പോര ഏരിയയിലാണ് സംഭവം. ആക്രമണത്തിന്റെ ഉത്തരവാദിത്തം ജയ്‌ശെ മുഹമ്മദ് ഏറ്റെടുത്തതായാണ് റിപോര്‍ട്ട്.

രാജ്യത്തെ ഞെട്ടിച്ച ആക്രമണം; മരണം 40 ആയി, തിരിച്ചടിക്കുമെന്ന് പ്രധാനമന്ത്രി
X

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയിലുള്ള അവന്തിപോരയില്‍ നടന്ന സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്മാരുടെ എണ്ണം 40 ആയി. നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ 13 പേരുടെ നില ഗുരുതരമാണ്. ഗോറിന്‍പോര ഏരിയയിലാണ് സംഭവം. ആക്രമണത്തിന്റെ ഉത്തരവാദിത്തം ജയ്‌ശെ മുഹമ്മദ് ഏറ്റെടുത്തതായാണ് റിപോര്‍ട്ട്.

സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ സിആര്‍പിഎഫ് ബസ്സിന് മേല്‍ ഇടിച്ചുകയറ്റുകയായിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞ. ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് വരുന്ന 70 സൈനിക വാഹനവ്യൂഹത്തിന്റെ ഭാഗമായിരുന്നു സിആര്‍പിഎഫ് വാഹനം. വാഹനവ്യൂഹത്തില്‍ ആകെ 2500ഓളം സൈനികരാണ് ഉണ്ടായിരുന്നത്.

സംഭവത്തെ അപലപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങുമായുമായും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായും സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു. സൈനികര്‍ക്കെതിരായി നടന്ന ആക്രമണം നിന്ദ്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സംഭവത്തെ ശക്തമായി അപലപിക്കുന്നു. ധീരരായ നമ്മുടെ സൈനികരുടെ ജീവാര്‍പ്പണം വെറുതെയാവില്ല. രാജ്യം മുഴുവന്‍ അവരുടെ കൂടുംബത്തോടൊപ്പമുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. സംഭവത്തെ അപലപിച്ച് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് നാളെ ശ്രീനഗര്‍ സന്ദര്‍ശിക്കുമെന്നറിയിച്ചു.

സൈനികരുടെ ഓരോ തുള്ളി രക്തത്തിനും പകരം ചോദിക്കുമെന്ന് കേന്ദ്ര മന്ത്രി ജനറല്‍ വി കെ സിങ് പറഞ്ഞു.

ശ്രീനഗര്‍-ജമ്മു ഹൈവേയിലൂടെ സിആര്‍പിഎഫ് ജവാന്മാരുടെ വാഹനം സഞ്ചരിക്കവേ സായുധര്‍ സ്‌ഫോടനം നടത്തുകയായിരുന്നുവെന്നാണ് പ്രഥമിക വിവരം. പൊതുവേ സായുധരുടെ സാന്നിധ്യമില്ലെന്ന് കരുതിയിരുന്ന ഈ റോഡിലുണ്ടായ ഈ ആക്രമണം ഗുരുതരമായ സുരക്ഷാ വീഴ്ച്ചയായാണ് കണക്കാക്കുന്നത്. ആക്രമണം നടന്ന കാര്യം സിആര്‍പിഎഫ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും എത്രപേര്‍ മരിച്ചുവെന്ന് ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.

ഞെട്ടിക്കുന്ന വാര്‍ത്തയാണ് താഴ്‌വരയില്‍ നിന്ന് വരുന്നതെന്നും സംഭവത്തെ ശക്തമായ അപലപിക്കുന്നതായും മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല പറഞ്ഞു. സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രക്തസാക്ഷികളുടെ കുടുംബത്തോട് അനുശോചനങ്ങള്‍ അറിയിച്ചു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍,രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജെവാല എന്നിവര്‍ അനുശോചനമറിയിച്ചു.

2016 സപ്തംബറില്‍ ഉറിയില്‍ നടന്ന ആക്രമണത്തിന് ശേഷമുള്ള ഏറ്റവും വലിയ ആക്രമണമാണ് ഇന്നത്തേത്. സൈനിക ബ്രിഗേഡ് ആസ്ഥാനത്തിന് നേരെ അന്ന് നടന്ന ആക്രമണത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പ്രതികാരമായാണ് ഇന്ത്യന്‍ സൈന്യം അതിര്‍ത്തി കടന്ന് സര്‍ജിക്കല്‍ സ്‌െ്രെടക്ക് നടത്തിയത്.

Next Story

RELATED STORIES

Share it