പ്രളയാനന്തര പുനര്‍നിര്‍മാണത്തിനായി കേരളം ലോകബാങ്കിൽ നിന്ന് 1750 കോടി രൂപ വായ്പ എടുത്തു
റീബില്‍ഡ് കേരള പദ്ധതിയെ സഹായിക്കുന്നതിന് വേണ്ടിയാണ് ലോകബാങ്കിന്റെ സാമ്പത്തിക സഹായം. 1200 കോടി രൂപയുടെ വായ്പയ്ക്ക് 1 ശതമാനം പലിശയും ബാക്കി വരുന്ന തുകയ്ക്ക് 5 ശതമാനം പലിശയുമാണ് കേരളം തിരിച്ചടക്കേണ്ടത്.
ന്യൂഡല്‍ഹി: പ്രളയാനന്തര പുനര്‍നിര്‍മാണത്തിനായി കേരളം ലോകബാങ്കിൽ നിന്ന് 1750 കോടി രൂപ വായ്പയെടുക്കുന്നു. 1750 കോടി രൂപ വായ്പക്കായി കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകള്‍ ലോകബാങ്കുമായി ഇന്ന് കരാര്‍ ഒപ്പിട്ടു. പ്രകൃതിദുരന്തങ്ങളില്‍ നിന്ന് ജനങ്ങളുടെ സ്വത്തിനും ഉപജീവനമാര്‍ഗത്തിനും സംരക്ഷണം നല്‍കുന്നതിനാണ് ഈ തുക മുഖ്യമായും വിനിയോഗിക്കുന്നത്.
2018ല്‍ ഉണ്ടായ പ്രളയത്തില്‍ സംസ്ഥാനത്തിന് നേരിടേണ്ടി വന്ന നഷ്ടങ്ങള്‍ നികത്തുന്നതിന് വേണ്ടിയുള്ള സാമ്പത്തിക സഹായമായാണ് ലോകബാങ്ക് വായ്പയായി നല്‍കുന്നത്. സംസ്ഥാനത്ത് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ലോകബാങ്ക് വായ്പ അനുവദിച്ചത്.
ജലവിതരണം, ജലസേചനം, അഴുക്കുചാല്‍ പദ്ധതികള്‍, കൃഷി തുടങ്ങിയ മേഖലകളിലായാണ് സാമ്പത്തിക സഹായം ലഭിക്കുക. കഴിഞ്ഞമാസം വാഷിങ്ടണില്‍ ചേര്‍ന്ന ലോകബാങ്കിന്റെ ബോര്‍ഡ് യോഗം കേരളത്തിന് സഹായം നല്‍കുന്നതിന് തീരുമാനമെടുത്തിരുന്നു. ഇതിന്റെ ഭാഗമായാണ് ഇപ്പോള്‍ പദ്ധതി നടപ്പാക്കിയിരിക്കുന്നത്.
ധനമന്ത്രാലയത്തിലെ സാമ്പത്തികകാര്യ വിഭാഗം അഡീഷണല്‍ സെക്രട്ടറി സമീര്‍ കുമാര്‍ ഖരെയാണ് ലോകബാങ്ക് പ്രതിനിധികളുമായുള്ള കരാറില്‍ ഒപ്പുവെച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന് വേണ്ടി അഡീഷണല്‍ ചീഫ് സെക്രട്ടറി മനോജ് ജോഷിയാണ് കരാറില്‍ ഒപ്പുവെച്ചത്. ലോകബാങ്കിന് വേണ്ടി കണ്‍ട്രി ഡയറക്ടര്‍ ജുനൈദ് കമാല്‍ അഹമ്മദാണ് ഈ ത്രികക്ഷി കരാറില്‍ ഒപ്പുവെച്ചിരിക്കുന്നത്.
വിവിധ പദ്ധതികളിലായി ലോകബാങ്ക് സഹായം കേരളത്തിന് ലഭിക്കുന്നുണ്ട്. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യാസമായി വലിയൊരു തുകയാണ് കേരളത്തിന് ലഭിക്കുക. റീബില്‍ഡ് കേരള പദ്ധതിയെ സഹായിക്കുന്നതിന് വേണ്ടിയാണ് ലോകബാങ്കിന്റെ സാമ്പത്തിക സഹായം. 1200 കോടി രൂപയുടെ വായ്പയ്ക്ക് 1 ശതമാനം പലിശയും ബാക്കി വരുന്ന തുകയ്ക്ക് 5 ശതമാനം പലിശയുമാണ് കേരളം തിരിച്ചടക്കേണ്ടത്.