'വന്‍മരങ്ങള്‍ വീഴുമ്പോള്‍...'; സിഖ് വംശഹത്യയെ ന്യായീകരിക്കുന്ന രാജീവിന്റെ വാക്കുകൾ സ്മരണ ദിനത്തിൽ ഉയർത്തി കോൺഗ്രസ് നേതാവ്
ഇന്ദിരാ ഗാന്ധി വധിക്കപ്പെട്ടതിനെത്തുടര്‍ന്ന് സിഖുകാര്‍ക്കെതിരേ നടന്ന വംശഹത്യയെ ന്യായീകരിച്ച് രാജീവ് ഗാന്ധി പറഞ്ഞ വാക്കുകളാണിത്.
ന്യൂഡല്‍ഹി: രാജീവ് ഗാന്ധിയുടെ ചരമദിനത്തില്‍ അദ്ദേഹത്തിന്റെ വിവാദമായ വാക്കുകള്‍ ട്വീറ്റ് ചെയ്ത് കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി. വന്‍മരങ്ങള്‍ വീഴുമ്പോള്‍ നിലം കുലുങ്ങും എന്ന വാക്കുകള്‍ ചേര്‍ത്ത പോസ്റ്ററാണ് ചൗധരി ട്വീറ്റ് ചെയ്തത്. വിവാദമായതോടെ ഇതു ഡിലീറ്റ് ചെയ്തു.
ഇന്ദിരാ ഗാന്ധി വധിക്കപ്പെട്ടതിനെത്തുടര്‍ന്ന് സിഖുകാര്‍ക്കെതിരേ നടന്ന വംശഹത്യയെ ന്യായീകരിച്ച് രാജീവ് ഗാന്ധി പറഞ്ഞ വാക്കുകളാണിത്. വെശഹത്യയെ ന്യായീകരിച്ചുകൊണ്ടുള്ള രാജീവിന്റെ വാക്കുകള്‍ ഏറെ വിമര്‍ശന വിധേയമായിരുന്നു. ചരമ വാര്‍ഷിക ദിനത്തില്‍ ഈ വാക്കുകള്‍ തന്നെ തിരഞ്ഞെടുത്ത് അധീര്‍ രഞ്ജന്‍ ചൗധരി ട്വീറ്റ് ചെയ്തത് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ അമ്പരപ്പുണ്ടാക്കി.
വിവാദമായതിനു പിന്നാലെ ട്വീറ്റ് ഡിലീറ്റ് ചെയ്ത്, ഇതു താന്‍ ചെയ്തതല്ലെന്ന് ചൗധരി വിശദീകരിച്ചു. തനിക്കെതിരേ നടക്കുന്ന പ്രചാരണത്തിന്റെ ഭാഗമാണ് ട്വീറ്റ് എന്ന് ചൗധരി പറഞ്ഞു. ഇതിനെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.