സിറിയന്‍ എണ്ണ സമ്പത്ത് വന്‍ തോതില്‍ കൊള്ളയടിച്ച് യുഎസ്

കടത്തിക്കൊണ്ട് പോവുന്നത് എണ്ണയുടെ 90 ശതമാനം

Update: 2021-03-27 14:21 GMT

ദമസ്‌കസ്: യുഎസും സഖ്യകക്ഷികളും സിറിയന്‍ എണ്ണ സമ്പത്ത് വന്‍തോതില്‍ ഊറ്റിയെടുത്ത് കടത്തിക്കൊണ്ടുപോവുന്നതായി റിപോര്‍ട്ട്. സിറിയന്‍ എണ്ണ സമ്പത്തിന്റെ 90 ശതമാനവും യുഎസ് സേനയുടെ നിയന്ത്രണത്തിലാണെന്ന് സിറിയന്‍ എണ്ണ മന്ത്രി ബസ്സാം തൊമാഅ വ്യക്തമാക്കി. അരാം ന്യൂസ് നെറ്റ്‌വര്‍ക്ക് ആണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്.

അമേരിക്കയും അവരുടെ സഖ്യകക്ഷികളും കടല്‍കൊള്ളക്കാരെ പോലെയാണ് പെരുമാറുന്നതെന്നും സിറിയന്‍ എണ്ണ സമ്പത്തിനേയും എണ്ണ വിതരണത്തേയും അവര്‍ ലക്ഷ്യമിടുകയാണെന്നും ബശാറുല്‍ അസദ് മന്ത്രി സഭയിലെ മന്ത്രി വ്യക്തമാക്കി.

സിറിയയില്‍ എണ്ണ വ്യവസായത്തിന് ശോഭനമായ ഭാവിയുണ്ട്. തങ്ങള്‍ക്ക് ശാന്തവും സ്ഥിരതയുമുള്ള സാഹചര്യം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. സിറിയന്‍ എണ്ണമേഖലയുടെ പ്രത്യക്ഷവും പരോക്ഷവുമായ നഷ്ടം 92 ബില്യണ്‍ ഡോളര്‍ കവിഞ്ഞതായി അദ്ദേഹം പ്രസ്താവിച്ചു. സിറിയയില്‍ ഇക്കാലയളവില്‍ സംഭവിച്ച എണ്ണ സമ്പത്തിലെ ചൂഷണം മുമ്പൊരിക്കലും സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതിനിടെ, 2,250 കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള താര്‍തസ് ഗവര്‍ണറേറ്റിന്റെ തീരങ്ങളില്‍ നിന്ന് എണ്ണ പര്യവേക്ഷണം ചെയ്യുന്നതിനായി ബഷര്‍ അല്‍ അസദ് ഭരണകൂടത്തിന്റെ എണ്ണ മന്ത്രാലയം റഷ്യന്‍ എണ്ണക്കമ്പനിയായ ക്യാപിറ്റലുമായി കരാര്‍ ഒപ്പിട്ടിരിക്കുകയാണ്.


Tags:    

Similar News