യുഎസ് സൈന്യം സിറിയയില്‍ നിന്ന് ടണ്‍ കണക്കിന് സ്വര്‍ണം മോഷ്ടിച്ച് കടത്തി

ഐഎസില്‍നിന്നു പിടിച്ചെടുത്ത കിഴക്കന്‍ സിറിയയിലെ ദേര്‍ അല്‍ സൗര്‍ മേഖലയില്‍ നിന്ന് യുഎസ് സൈന്യം 50 ടണ്ണോളം സ്വര്‍ണം കടത്തിയതായി ഉന്നത തല വൃത്തങ്ങളെ ഉദ്ധരിച്ച് കുര്‍ദ് ബാസ് ന്യൂസ് ഏജന്‍സി റിപോര്‍ട്ട് ചെയ്യുന്നു.

Update: 2019-04-27 20:11 GMT

വാഷിങ്ടണ്‍: സിറിയയിലെ ഐഎസ് നിയന്ത്രിത മേഖലയില്‍നിന്ന് ഡണ്‍ കണക്കിന് സ്വര്‍ണം യുഎസ് സൈന്യം സ്വദേശത്തേക്ക് മോഷ്ടിച്ച് കടത്തിയതായി റിപോര്‍ട്ടുകള്‍. ഐഎസില്‍നിന്നു പിടിച്ചെടുത്ത കിഴക്കന്‍ സിറിയയിലെ ദേര്‍ അല്‍ സൗര്‍ മേഖലയില്‍ നിന്ന് യുഎസ് സൈന്യം 50 ടണ്ണോളം സ്വര്‍ണം കടത്തിയതായി ഉന്നത തല വൃത്തങ്ങളെ ഉദ്ധരിച്ച് കുര്‍ദ് ബാസ് ന്യൂസ് ഏജന്‍സി റിപോര്‍ട്ട് ചെയ്യുന്നു. സ്വര്‍ണ നിധിയില്‍ ചെറിയൊരു ഭാഗം പികെകെയുടെ സിറിയന്‍ വിഭാഗമായ പീപ്പിള്‍സ് പ്രൊട്ടക്ഷന്‍ യൂനിറ്റ് (വൈപിജി)ന് കൈമാറിയതായും കുര്‍ദ് ബാസ് ന്യൂസ് ഏജന്‍സി പറയുന്നു. കൊബാനിയിലെ യുഎസ് സൈനിക താവളത്തില്‍നിന്നാണ് സ്വര്‍ണം കടത്തിയതെന്നാണ് റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

കൂടാതെ, ഇറാഖിലെ മൗസില്‍ പ്രവിശ്യയില്‍നിന്ന് ഐഎസ് സംഘം കൊള്ളയടിച്ച 40 ടണ്‍ സ്വര്‍ണക്കട്ടിയും യുഎസ് സൈന്യം സ്വദേശത്തേക്ക് കടത്തിയിട്ടുണ്ട്. ദക്ഷിണ ഹസാക്കയിലെ അല്‍ ദാസ്ഹിഷേഹ് മേഖലയില്‍നിന്ന് ഐഎസിന്റെ സ്വര്‍ണ നിധികളടങ്ങിയ കൂറ്റന്‍ പെട്ടികള്‍ സൈന്യം കണ്ടെടുത്തിരുന്നതായി പ്രാദേശിക വൃത്തങ്ങളെ ഉദ്ധരിച്ച് സിറിയന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സനയും റിപോര്‍ട്ട് ചെയ്യുന്നുണ്ട്. യുഎസ് സൈന്യം പിടികൂടിയ ഐഎസ് നേതാവില്‍നിന്നാണ് ഒളിപ്പിച്ചുവെച്ച സ്വര്‍ണം സംബന്ധിച്ച വിവരം ലഭിച്ചത്.

യുഎസ് പിന്തുണയുള്ള വൈപിജിക്ക് ദേര്‍ അല്‍ സൗറിലെ ഐഎസ് മേഖലയില്‍നിന്ന് 40 ടണ്‍ സ്വര്‍ണം ലഭിച്ചതായി ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ മനുഷ്യാവകാശ നിരീക്ഷക സംഘടനയും വ്യക്തമാക്കുന്നുണ്ട്.

കിഴക്കന്‍ ദേര്‍ അല്‍ സൗറിലെ ഐഎസ് നിയന്ത്രിത മേഖലകളേയും കമാന്‍ഡര്‍മാരേയും ആക്രമിക്കാന്‍ തുനിയാതിരുന്ന യുഎസ് സഖ്യസേനയും സിറിയന്‍ ഡമോക്രാറ്റിക് ഫോഴ്‌സസും കീഴടങ്ങിയ ഐഎസ് പ്രവര്‍ത്തകരില്‍നിന്ന് സ്വര്‍ണനിധി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കാനാണ് ശ്രമിച്ചതെന്നും സിറിയന്‍ നിരീക്ഷക സംഘടന പറയുന്നു. നിലവില്‍ സിറിയന്‍ ഡമോക്രാറ്റിക് ഫോഴ്‌സസുമായി ബന്ധപ്പെട്ട് 2000ത്തോളം യുഎസ് സൈനികന്‍ സിറിയയില്‍ തുടരുന്നുണ്ട്.

Tags:    

Similar News