യുഎപിഎ പിന്‍വലിക്കണം: എസ്ഡിപിഐ

മാവോ വാദിയായി എന്നതിന്റെ പേരില്‍ ഒരാളും പീഡിപ്പിക്കപ്പെടുകയില്ലെന്ന് പാലക്കാട് സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രതികരിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ലഘുലേഖ കൈവശം വെച്ചു എന്ന് പറഞ്ഞ് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ യുഎപിഎ ചുമത്തിയതെന്തിനെന്ന് വ്യക്തമാക്കണം.

Update: 2019-11-02 14:52 GMT

കോഴിക്കോട്: നോട്ടീസ് കൈവശം വച്ചതിന് അലന്‍ ശുഐബ്, താഹാ ഫസല്‍ എന്നീ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ ചുമത്തിയ യുഎപിഎ പിന്‍വലിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി ആവശ്യപ്പെട്ടു.

മാവോ വാദിയായി എന്നതിന്റെ പേരില്‍ ഒരാളും പീഡിപ്പിക്കപ്പെടുകയില്ലെന്ന് പാലക്കാട് സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രതികരിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ലഘുലേഖ കൈവശം വെച്ചു എന്ന് പറഞ്ഞ് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ യുഎപിഎ ചുമത്തിയതെന്തിനെന്ന് വ്യക്തമാക്കണം.

മാവോവാദികളെന്ന് പറഞ്ഞ് 4 പേരെ വെടിവച്ചുകൊന്നതിനെതിരേ ഭരണകക്ഷിയായ എല്‍ഡിഎഫില്‍ തന്നെ ശക്തമായ പ്രതിഷേധമുയരുമ്പോള്‍ അതിനെതിരേയുള്ള നോട്ടീസ് കൈവശംവച്ചതിന് രണ്ടു പേര്‍ക്കെതിരേ ഭീകരനിയമം ചുമത്തിയ പോലിസ് നടപടി ജനാധിപത്യത്തിനും പൗരാവകാശത്തിനുമെതിരായ കടന്നുകയറ്റമാണ്. ഒരു ഭാഗത്ത് ജനാധിപത്യത്തെ കുറിച്ചും പൗരാവകാശങ്ങളെക്കുറിച്ചും വാചാലരാവുകയും മറു വശത്ത് ഒരു ലഘുലേഖയുടെ പേരില്‍ യുഎപിഎ ചാര്‍ത്തുകയും ചെയ്യുന്നത് സിപിഎമ്മിന്റെ അവസരവാദ നയമാണ്.പോലിസിനെ കയറൂരി വിട്ട് ഭീകര നിയമങ്ങള്‍ ചുമത്തിയും വെടിവെച്ചുകൊന്നും എതിര്‍ശബ്ദങ്ങളെ ഇല്ലാതാക്കാനാണ് പിണറായി ശ്രമിക്കുന്നത്.

നിസാര കാര്യത്തിന്റെ പേരില്‍ തങ്ങളുടെ തന്നെ പാര്‍ട്ടി അംഗങ്ങള്‍ക്കെതിരേ യുഎപിഎ ചുമത്താന്‍ പിണറായി പോലിസ് തയ്യാറായി എന്നത് പോലിസിനെ ബാധിച്ച വംശീയതയുടേയും ജാതീയതയുടേയും അപകടകരമായ സാഹചര്യമാണ് വ്യക്തമാക്കുന്നത്. അനഭിമതരെയും ആദിവാസികളെയും മതന്യൂനപക്ഷങ്ങളെയും വേട്ടയാടാന്‍ വേണ്ടി ഭരണകൂടം സൗകര്യപൂര്‍വ്വം ഉപയോഗിക്കുന്ന ഒന്നായി മാറിയിരിക്കുന്നു തീവ്രവാദവും മാവോവാദവും. പൗരന്മാര്‍ക്കുമേല്‍ പോലിസ് പ്രയോഗിക്കുന്ന അമിതാധികാരത്തെ നിയന്ത്രിക്കേണ്ടത് അനിവാര്യമായി വന്നിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Tags: