യുപി പോലിസ് കള്ളക്കേസ് ചുമത്തി തടവിലിട്ട മലയാളി കുടുംബങ്ങള്‍ക്ക് ജാമ്യം

യുപി പോലിസ് അന്യായമായി അറസ്റ്റുചെയ്ത പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ ഫിറോസ്, അന്‍ഷാദ് ബദറുദ്ദീന്‍ എന്നിവരെ സന്ദര്‍ശിക്കാന്‍ യുപിയിലെത്തിയ ബന്ധുക്കളെയാണ്കള്ളക്കേസ് ചുമത്തി തടവിലാക്കിയത്.

Update: 2021-10-14 12:42 GMT

ലഖ്‌നോ: ഉത്തര്‍പ്രദേശ് പോലിസ് കള്ളക്കേസ് ചുമത്തി തടവിലിട്ട മലയാളി കുടുംബങ്ങള്‍ക്ക് ജാമ്യം. ലഖ്‌നോ അഡീഷനല്‍ ജില്ലാ 17 ാം നമ്പര്‍ കോടതിയാണ് ഏഴുവയസ്സുകാരനും വൃദ്ധരായ സ്ത്രീകളും ഉള്‍പ്പടെ നാലുപേര്‍ക്ക് ജാമ്യം അനുവദിച്ചത്. ഇവര്‍ക്ക് വേണ്ടി അഭിഭാഷകരായ മുകുല്‍ ജോഷി, സുഭാഷ് ബിസാരിയ എന്നിവര്‍ ഹാജരായി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ ഇവര്‍ അടുത്ത ദിവസം തന്നെ മോചിതരാവുമെന്ന് കേസിന്റെ ഭാഗമായി യുപിയിലുള്ള അഡ്വ. കെ സി നസീര്‍ പറഞ്ഞു.

യുപി പോലിസ് അന്യായമായി അറസ്റ്റുചെയ്ത പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ ഫിറോസ്, അന്‍ഷാദ് ബദറുദ്ദീന്‍ എന്നിവരെ സന്ദര്‍ശിക്കാന്‍ യുപിയിലെത്തിയ ബന്ധുക്കളെയാണ്കള്ളക്കേസ് ചുമത്തി തടവിലാക്കിയത്. ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റിന്റെ പേരില്‍ തെറ്റായ ആരോപണങ്ങളുന്നയിച്ചാണ് ഏഴുവയസ്സുകാരനും വൃദ്ധരായ സ്ത്രീകളും ഉള്‍പ്പടെ നാലുപേരെ ജയിലലടച്ചത്. സെപ്തംബര്‍ 27 മുതല്‍ ഇവര്‍ റിമാന്റില്‍ കഴിയുകയാണ്.

യോഗി ഭരണകൂടത്തിന്റെ പോലിസ് രാജിനെതിരേ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു. ഭരണതലത്തിലുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് മലയാളി കുടുംബങ്ങളെ അറസ്റ്റ് ചെയ്തത് എന്ന ആരോപണം ഉയര്‍ന്നിരുന്നു. യുപി പോലിസിന്റെ നടപടി കടുത്ത നീതി നിഷേധവും മനുഷ്യാവകാശ ലംഘനവുമാണെന്ന് പോപുലര്‍ ഫ്രണ്ട് ആരോപിച്ചിരുന്നു. യുപിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണെന്നും സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്നും പോപുലര്‍ ഫ്രണ്ട് ആവശ്യപ്പെട്ടിരുന്നു.

യുപിയില്‍ മാധ്യമപ്രവര്‍ത്തകനായ സിദ്ദീഖ് കാപ്പനെ കള്ളക്കേസില്‍ കുടുക്കി തടവറയിലാക്കിയിട്ട് ഒരുവര്‍ഷം പിന്നിട്ടിരിക്കുകയാണ്. കേരളത്തില്‍നിന്നുള്ള വിദ്യാര്‍ഥി നേതാവായ റഊഫ് ശരീഫും യോഗി സര്‍ക്കാരിന്റെ ഭരണകൂടവേട്ടയുടെ ഇരയാണ്. യുപി ഉള്‍പ്പടെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ആയിരക്കണക്കിന് നിരപരാധികളാണ് ജയിലില്‍ കഴിയുന്നത്. ഇവരിലേറെയും മുസ്‌ലിംകളാണ്. എന്തിനാണ് തങ്ങളെ ജയിലിലടച്ചത് എന്നുപോലും അറിയാതെ ജയിലില്‍ കഴിയുന്നവരും നിരവധിയാണ്.

Tags:    

Similar News