യുവതിയെ പട്ടിണിക്കിട്ട് കൊന്ന സംഭവം: ഭര്‍ത്താവിനും അമ്മയ്ക്കുമെതിരേ കൊലക്കുറ്റം ചുമത്തി
കൊല്ലണമെന്ന ഉദ്ദേശ്യത്തോടുകൂടിയാണ് യുവതിയെ പട്ടിണിക്കിട്ടതെന്ന് കൊല്ലം റൂറല്‍ എസ്പി കെ ജെ സൈമണ്‍ പറഞ്ഞു.
കൊല്ലം: കരുനാഗപ്പള്ളിയില്‍ യുവതിയെ പട്ടിണിക്കിട്ട് കൊന്ന സംഭവത്തില്‍ പ്രതികള്‍ക്കെതിരേ പോലിസ് കൊലക്കുറ്റം ചുമത്തി. യുവതിയുടെ ഭര്‍ത്താവ് ചന്തുലാലിനും അമ്മായിയമ്മ ഗീതാലാലിനുമെതിരേയാണ് കൊലക്കുറ്റം ചുമത്തി കേസെടുത്തത്. കൊല്ലണമെന്ന ഉദ്ദേശ്യത്തോടുകൂടിയാണ് യുവതിയെ പട്ടിണിക്കിട്ടതെന്ന് കൊല്ലം റൂറല്‍ എസ്പി കെ ജെ സൈമണ്‍ പറഞ്ഞു.ചികില്‍സ നിഷേധിച്ചതിനും വിട്ടുതടങ്കലില്‍ പാര്‍പ്പിച്ചതിനുമെതിരേയാണ് കേസെടുത്തത്.
കഴിഞ്ഞ മാസം 21ന് രാത്രിയാണ് തുഷാര(27) എന്ന യുവതിയെ ഓയൂര്‍ ചെങ്കുളത്തുള്ള ഭര്‍ത്താവിന്റെ വീട്ടില്‍ മരണപ്പെട്ടത്. മരണ സമയത്ത് 20 കിലോ മാത്രമായിരുന്നു തുഷാരയുടെ ഭാരം. അസ്ഥികൂടം പോലെ ചുരുങ്ങിയ അവസ്ഥയിലായിരുന്നു യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. യുവതിയ്ക്ക് പഞ്ചസാര വെള്ളവും അരി കുതിര്‍ത്തതുമാണ് കഴിക്കാന്‍ നല്‍കിരുന്നത്.
കൊല്ലം ജില്ലാ ആശുപത്രിയില്‍ നടത്തിയ മൃതദേഹ പരിശോധനയിലാണ് ആഹാരം ലഭിക്കാതെ ന്യുമോണിയ ബാധിച്ചാണ് ഇവര്‍ മരിച്ചതെന്ന് മനസിലായത്. വിവരങ്ങള്‍ പുറത്ത് വന്നതോടെയാണ് യുവതിയുടെ ഭര്‍ത്താവിന് നേരെ അന്വേഷണം നീണ്ടത്. വിവാഹം കഴിക്കുന്ന സമയത്ത് ചന്തുലാലും കുടുംബവും കാഞ്ഞാവള്ളിക്കു സമീപം ഓലിക്കര മണ്‍വിള വീട്ടില്‍ ആയിരുന്നു താമസം. ഇവിടെ ഇവര്‍ മന്ത്രവാദ ക്രിയകള്‍ ചെയ്യുന്നതില്‍ എതിര്‍പ്പുണ്ടായതിന് പിന്നാലെയാണ് താമസം മാറിയത്. ചെങ്കുളത്ത് ഇവര്‍ താമസിച്ചിരുന്നത് നാട്ടുകാരില്‍ നിന്നും ഒറ്റപ്പെട്ടായിരുന്നു.
2013ലായിരുന്നു തുഷാരയുടേയും ചന്തുലാലിന്റെയും വിവാഹം. വിവാഹ സമയത്ത് 20 പവന്‍ സ്വര്‍ണം നല്‍കുയയും രണ്ടു ലക്ഷം രൂപ സ്ത്രീധനമായി വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. മൂന്നു മാസത്തിനു ശേഷം ചന്തുലാലിന്റെ കുടുംബം രണ്ടു ലക്ഷം രൂപ ആവശ്യപ്പെട്ടു.
ചന്തുലാല്‍ താമസിച്ചിരുന്ന വീടും പറമ്പും കാറും വിറ്റതായി ബോധ്യപ്പെട്ടതോടെ തുഷാരയുടെ കുടുംബം നല്‍കാമെന്നേറ്റ രണ്ടു ലക്ഷം രൂപ നല്‍കാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്നാണ് ചന്തുലാലും മാതാവും ചേര്‍ന്ന് തുഷാരയെ പീഡിപ്പിക്കാന്‍ ആരംഭിച്ചത്.
വിവാഹശേഷം മൂന്ന് തവണ മാത്രമാണ് യുവതി സ്വഭവനത്തില്‍ എത്തിയത്. ഇതിനിടയില്‍ രണ്ട് കുട്ടികള്‍ ജനിച്ചെങ്കിലും തുഷാരയുടെ ബന്ധുക്കളെ കാണിച്ചിരുന്നില്ല. രണ്ടാമത്തെ കുട്ടിയുടെ പ്രസവത്തിന് ആശുപത്രിയില്‍ പോയെങ്കിലും കുട്ടിയെ കാണിക്കാത്തതിനാല്‍ ബന്ധുക്കള്‍ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. പൊലീസ് ഇടപെടലില്‍ കുട്ടിയെ ബന്ധുക്കളെ കാണിച്ചെങ്കിലും ഇനി ആരും തന്നെ കാണാന്‍ വരണ്ടെന്നും തനിക്ക് ഒരു കുഴപ്പവും ഇല്ലെന്നും യുവതി വീട്ടുകാരെ പിന്നീട് അറിയിക്കുകയായിരുന്നു.
സ്ത്രീധന പണത്തിന്റെ ബാക്കി നല്‍കാത്തതിന്റെ പേരില്‍ തുഷാരയെ ഭര്‍ത്താവ് ചന്തുലാലും ഇയാളുടെ അമ്മ ഗീതാലാലും പലപ്പോഴും മര്‍ദ്ദിച്ചിരുന്നതായാണ് വ്യക്തമാകുന്നത്. മകളെ കാണാന്‍ തുഷാരയുടെ അച്ഛനേയും അമ്മയേയും അനുവദിച്ചിരുന്നില്ലെന്നും യുവതിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് യുവതി നേരിട്ട ക്രൂരത വ്യക്തമായത്.

