ഗസയിലെ ഇസ്രായേല്‍ നരഹത്യ; തുര്‍ക്കിയും ഇറാനും കൈകോര്‍ക്കുന്നു

ഇസ്രായേല്‍ ആക്രമണത്തിനെതിരേ ഇസ്‌ലാമിക സമൂഹം ഒറ്റക്കെട്ടായി നിലപാടും നടപടിയും സ്വീകരിക്കേണ്ടത് അത്യാവശ്യമാണെന്ന് തുര്‍ക്കി പ്രസിഡന്റ് ഊന്നിപ്പറഞ്ഞതായി തുര്‍ക്കി കമ്മ്യൂണിക്കേഷന്‍ ഡയറക്ടറേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

Update: 2021-05-16 15:37 GMT

ആങ്കറ: ഗസയില്‍ ഇസ്രായേല്‍ അധിനിവേശ സൈന്യം നരഹത്യ തുടരുന്നതിനിടെ ഫലസ്തീന്‍ വിഷയത്തില്‍ തുര്‍ക്കിയും ഇറാനും കൈകോര്‍ക്കുന്നതായി റിപോര്‍ട്ട്. തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനിയും ഞായറാഴ്ച ഫോണില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തതായി അനദൊളു വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്യുന്നു.

ഇസ്രായേല്‍ ആക്രമണത്തിനെതിരേ ഇസ്‌ലാമിക സമൂഹം ഒറ്റക്കെട്ടായി നിലപാടും നടപടിയും സ്വീകരിക്കേണ്ടത് അത്യാവശ്യമാണെന്ന് തുര്‍ക്കി പ്രസിഡന്റ് ഊന്നിപ്പറഞ്ഞതായി തുര്‍ക്കി കമ്മ്യൂണിക്കേഷന്‍ ഡയറക്ടറേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. ഫലസ്തീനെ ലക്ഷ്യമിട്ടുള്ള ഇസ്രയേല്‍ ആക്രമണത്തിനെതിരേ തുര്‍ക്കി ശക്തമായ നിലപാട് തുടരുമെന്നും ഉര്‍ദുഗാന്‍ റൂഹാനിയെ അറിയിച്ചിട്ടുണ്ട്.

വീണ്ടു വിചാരമില്ലാത്ത ആക്രമണം തുടരുന്ന ഇസ്രായേലിന് ആഗോള സമൂഹം ശക്തമായ പ്രതിരോധ സന്ദേശം അയയ്ക്കണമെന്നും ഉര്‍ദുഗാന്‍ ആവശ്യപ്പെട്ടു. ഉഭയകക്ഷി ബന്ധം സംബന്ധിച്ചും ഇരു നേതാക്കളും ചര്‍ച്ച നടത്തിയതായി പ്രസ്താവനയില്‍ പറയുന്നു.

മെയ് 10ന് ഇസ്രായേല്‍ ഗസയില്‍ ആക്രമണം ആരംഭിച്ചതിന് ശേഷം 52 കുട്ടികളും 31 സ്ത്രീകളും ഉള്‍പ്പെടെ 181 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 1,225 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

Tags:    

Similar News