ഇറാനുമായി ചര്‍ച്ചക്ക് തയ്യാര്‍: ഡോണാള്‍ഡ് ട്രംപ്

Update: 2026-03-10 12:23 GMT

യുദ്ധം ആഗോള പ്രതിസന്ധി സൃഷ്ടിച്ച സാഹചര്യത്തില്‍ ഇറാനുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. നിബന്ധനകള്‍ക്ക് വിധേയമായി ഇറാനുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് ട്രംപ് അറിയിച്ചതായി യുഎസ് ബ്രോഡ്കാസ്റ്ററായ ഫോക്‌സ് ന്യൂസ് റിപോര്‍ട്ട് ചെയ്തു. തിങ്കളാഴ്ച വൈകീട്ട് ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് തെഹ്‌റാനുമായി ചര്‍ച്ചക്കുള്ള സാധ്യത ട്രംപ് അറിയിച്ചത്. ഇറാനും ചര്‍ച്ചക്ക് തയ്യാറവുന്നതായി കേട്ടെന്ന് ട്രംപ് പറഞ്ഞു.

അതേസമയം, ആക്രമണം പൂര്‍ണമായി നിര്‍ത്തുകയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കുകയും ചെയ്യാതെ മധ്യസ്ഥത ഇല്ലെന്ന് ഇറാന്‍ വ്യക്തമാക്കി. 'ഏതെങ്കിലും മധ്യസ്ഥത ഉണ്ടാകണമെങ്കില്‍, വെറും യുദ്ധവിരാമം മാത്രം മതിയാകില്ല. ആക്രമണങ്ങള്‍ പൂര്‍ണമായി നിര്‍ത്തുകയും, ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കുകയും വേണം' ഇറാന്‍ സര്‍ക്കാര്‍ വക്താവ് ഫാത്തിമെ മൊഹാജെറാനി പറഞ്ഞു.

ഫെബ്രുവരി 28ന് ആരംഭിച്ച യുദ്ധം 11ാം ദിവസത്തിലേക്ക കടന്നിരിക്കുകയാണ്. ഇറാന്റെ നൂറുകണക്കിന് സൈനിക-സിവിലിയന്‍ കേന്ദ്രങ്ങള്‍ ഇസ്രായേല്‍-യുഎസ് സംയുക്ത സേന ആക്രമിച്ചു. ആയിരത്തിലധികം പേരാണ് ഇറാനില്‍ ഇതുവരെ കൊല്ലപ്പെട്ടത്. എണ്ണ റിഫൈനറികളേയും സംഭരണ ശാലകളേയും ലക്ഷ്യമിട്ട് ഇസ്രായേല്‍ നടത്തിയ ആക്രമണം രാജ്യത്തിന്റെ സാമ്പത്തിക ശേഷിയെ തകര്‍ക്കാര്‍ ലക്ഷ്യമിട്ടുള്ളതാണ്. ഇതോടെ അന്താരാഷ്ട്ര തലത്തില്‍ പ്രതിസന്ധി രൂക്ഷമായി. ക്രൂഡ് ഓയില്‍ വിലവര്‍ദ്ധനവും ഇന്ധന പ്രതിസന്ധിയും ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളെ പ്രതിസന്ധിയിലാക്കി.

Tags: