ആണവ സമ്പുഷ്ടീകരണം; ഇറാന്‍ തീകൊണ്ട് കളിക്കുന്നുവെന്ന് ട്രംപ്

2015ലെ ആണവക്കരാറില്‍നിന്നു യുഎസ് ഏകപക്ഷീയമായി പിന്‍മാറിയതിനു പിന്നാലെ അനുവദനീയമായതിനേക്കാള്‍ കൂടുതല്‍ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരിച്ചെന്ന ഇറാന്റെ പ്രഖ്യാപനത്തിനു പിന്നാലെയാണ് ട്രംപിന്റെ മുന്നറിയിപ്പ്.

Update: 2019-07-02 07:13 GMT

വാഷിങ്ടണ്‍: ഇറാന്‍ തീ കൊണ്ടാണ് കളിക്കുന്നതെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. 2015ലെ ആണവക്കരാറില്‍നിന്നു യുഎസ് ഏകപക്ഷീയമായി പിന്‍മാറിയതിനു പിന്നാലെ അനുവദനീയമായതിനേക്കാള്‍ കൂടുതല്‍ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരിച്ചെന്ന ഇറാന്റെ പ്രഖ്യാപനത്തിനു പിന്നാലെയാണ് ട്രംപിന്റെ മുന്നറിയിപ്പ്.

2015ല്‍ ഉണ്ടാക്കിയ ആണവ കരാര്‍ അനുസരിച്ച് ഓരോ രാജ്യങ്ങളും സൂക്ഷിക്കാന്‍ പറ്റുന്ന പരമാവധി യുറേനിയത്തിന്റെ തോത് നിശ്ചയിച്ചിരുന്നു. ഇതിനേക്കാള്‍ കൂടുതല്‍ യുറേനിയം കൈവശം വെക്കുമെന്നാണ് കഴിഞ്ഞ ദിവസം ഇറാന്‍ പ്രഖ്യാപിച്ചത്. ഒരു വര്‍ഷം മുന്‍പ് ആണവക്കരാറില്‍നിന്ന് യുഎസ് ഏകപക്ഷീയമായി പിന്‍മാറിയ ശേഷം ആദ്യമായാണ് ഇറാന്‍ നിലപാട് കടുപ്പിച്ച് പരസ്യമായി രംഗത്തെത്തിയത്.

സംഭവത്തില്‍ ഇറാനെതിരേ യൂറോപ്യന്‍ രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് ഇസ്രായേല്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഏകപക്ഷീയമായി പിന്‍മാറി ആണവക്കരാര്‍ തകര്‍ത്ത യുഎസ് സമ്മര്‍ദ്ദങ്ങളുടെ അനന്തരഫലമാണ് ഇറാന്‍ നീക്കമെന്ന് റഷ്യ വ്യക്തമാക്കി.

സുപ്രധാന ആണവക്കരാറില്‍നിന്ന് പിന്നാക്കംപോവാനുള്ള കൂടുതല്‍ നടപടികളില്‍നിന്ന് ഇറാന്‍ പിന്‍മാറണമെന്ന് ബ്രിട്ടന്‍ ആവശ്യപ്പെട്ടു. കരാര്‍ പ്രകാരമുള്ള ധാരണകളില്‍ ഇറാന്‍ ഉറച്ചുനില്‍ക്കണമെന്ന് യുഎന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Tags: