പൗരത്വ നിയമത്തിന് മറുപടി; ഹിന്ദു ഭൂരിപക്ഷ ഗ്രാമത്തില്‍ എസ്ഡിപിഐ നേതാവിനെ പഞ്ചായത്ത് പ്രസിഡന്റാക്കി തമിഴ് ജനത

'പൗരത്വ ഭേദഗതി നിയമത്തിലൂടെ കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളെ മതത്തിന്റെ പേരില്‍ വിഭജിക്കാന്‍ ശ്രമിച്ചപ്പോള്‍ അതിന് മറുപടി നല്‍കണമെന്ന് ഗ്രാമത്തിലെ ഹിന്ദുക്കള്‍ തീരുമാനമെടുത്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് മുസ്‌ലിം സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുത്ത് ഞങ്ങളുടെ ഗ്രാമപ്പഞ്ചായത്തിലെ മതേതരമായ ഐക്യം ഉറപ്പാക്കുകയായിരുന്നു'. എസ് വി കമരസു പറഞ്ഞു.

Update: 2020-01-08 10:35 GMT

ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിലൂടെ മതത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള സംഘപരിവാര ശ്രമങ്ങളെ തള്ളിക്കളഞ്ഞ് തമിഴ് ജനത. മൊത്തം 1360 വോട്ടര്‍മാരില്‍ 60 പേര്‍ മാത്രം മുസ്‌ലിംകളുള്ള ഗ്രാമത്തില്‍ നിന്ന് എസ്ഡിപിഐ സ്ഥാനാര്‍ഥി മുഹമ്മദ് ജിയാവുദ്ദീനെ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആയി തിരഞ്ഞെടുത്താണ് തമിഴ്ഗ്രാമം പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളോട് ഐക്യപ്പെട്ടത്. പുതുക്കോട്ട ജില്ലയിലെ സെരിയാളൂര്‍ ഇനാം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായാണ് എസ്ഡിപിഐ പുതുക്കോട്ട വെസ്റ്റ് ജില്ലാ പ്രസിഡന്റ് കൂടിയായ ജിയാവുദ്ദീനെ തിരഞ്ഞെടുത്തത്.

പ്രളയ രക്ഷാപ്രവര്‍ത്തനങ്ങളിലൂടെയും പുനരധിവാസപ്രവര്‍ത്തനങ്ങളിലൂടെയും നേരത്തെ ജനങ്ങളുടെ പ്രിയങ്കരനാണ് ജിയാവുദ്ദീന്‍. 1360 വോട്ടില്‍ 554 വോട്ട് നേടിയാണ് എസ്ഡിപിഐ സ്ഥാനാര്‍ഥി ജയിച്ചത്. 'പ്രസിഡന്റ് സ്ഥാനത്തേക്ക് അഞ്ച് സ്ഥാനാര്‍ഥികളാണ് മല്‍സര രംഗത്തുണ്ടായിരുന്നത്. ഇഞ്ചോടിഞ്ച് പോരാടിയ ശങ്കര്‍ എന്ന സ്ഥനാര്‍ഥിയെ 17 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയതാണ് ജിയാവുദ്ദീന്‍ വിജയിച്ചത്'. തിരഞ്ഞെടുപ്പില്‍ ജിയാവുദ്ദീനെ പിന്തുണച്ച കെ രാജഗോപാല്‍ പറഞ്ഞു.

എസ്‌സി വിഭാഗത്തില്‍പ്പെട്ട മുത്തരയ്യര്‍, വള്ളാളര്‍ ജാതിയിലുള്ളവരാണ് ഗ്രാമത്തിലെ വോട്ടര്‍മാരില്‍ ഭൂരിഭാഗവും. പ്രസിഡന്റ് സ്ഥാനം നേരത്തെ തന്നെ ലേലം ഉറപ്പിച്ച പഞ്ചായത്തുകളില്‍ ഒന്നായിരുന്നു സെരിയാളൂര്‍ ഇനാം ഗ്രാമപഞ്ചായത്തും. 10 ലക്ഷം രൂപക്ക് ഹിന്ദു വിഭാഗത്തില്‍പ്പെട്ട സ്ഥാനാര്‍ഥിക്ക് പ്രസിഡന്റ് സ്ഥാനം ലേലം ഉറപ്പിച്ചിരുന്നു. എന്നാല്‍, ജനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് കലക്ടര്‍ ഇടപെട്ട് ലേലം റദ്ദാക്കിയതോടെയാണ് മല്‍സരം നടന്നത്.

നേരത്തെ ലേലം ഉറപ്പിച്ച സ്ഥാനാര്‍ഥിക്ക് ഗ്രാമത്തിലെ എല്ലാ കുടുംബ നാഥന്മാരും വോട്ട് ചെയ്യാമെന്ന് ഉറപ്പ് നല്‍കിയിരുന്നതായി പ്രദേശവാസിയായ എസ് വി കമരസു പറഞ്ഞു.

'പൗരത്വ ഭേദഗതി നിയമത്തിലൂടെ കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളെ മതത്തിന്റെ പേരില്‍ വിഭജിക്കാന്‍ ശ്രമിച്ചപ്പോള്‍ അതിന് മറുപടി നല്‍കണമെന്ന് ഗ്രാമത്തിലെ ഹിന്ദുക്കള്‍ തീരുമാനമെടുത്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് മുസ്‌ലിം സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുത്ത് ഞങ്ങളുടെ ഗ്രാമപ്പഞ്ചായത്തിലെ മതേതരമായ ഐക്യം ഉറപ്പാക്കുകയായിരുന്നു'. എസ് വി കമരസു കൂട്ടിച്ചേര്‍ത്തു.

ഒരു കുടുംബ നാഥന്‍ തന്നോട് പറഞ്ഞ കാര്യം ഹൃദ്യമായിരുന്നെന്ന് ജിയാവുദ്ദീന്‍ പറഞ്ഞു. അദ്ദേഹം മുന്‍കൂട്ടി ഉറപ്പ് നല്‍കിയത് പ്രകാരം ഹിന്ദു സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്‌തെങ്കിലും കുടുംബത്തിലെ മറ്റ് നാല് പേരുടേയും വോട്ട് ജിയാവുദ്ദീന് ചെയ്തു എന്നാണ് കുടുംബനാഥന്‍ പറഞ്ഞത്.

Tags: