'ഈ ക്ഷേത്രം ഹിന്ദുക്കള്‍ക്ക് വിശുദ്ധമാണ്, മുസ് ലിംകള്‍ക്ക് പ്രവേശനം നിരോധിച്ചിരിക്കുന്നു' -മുസ് ലിം ബാലന്‍ ക്രൂര മര്‍ദനത്തിന് ഇരയായ ക്ഷേത്ര കവാടത്തില്‍ വലിയ ബോര്‍ഡ്

മതം നോക്കി പൗരത്വം നല്‍കണമെന്ന് ആവശ്യപ്പെടുന്ന ഹിന്ദുത്വര്‍ നിയന്ത്രിക്കുന്ന ക്ഷേത്രങ്ങളും മുസ് ലിംകള്‍ക്കെതിരെ വെറുപ്പ് പ്രചരിപ്പിക്കുന്ന കേന്ദ്രങ്ങളായി മാറുന്നതിന്റെ ഉദാഹരണമാണ് ഈ സംഭവം.

Update: 2021-03-17 10:00 GMT

ന്യൂഡല്‍ഹി: വെള്ളം കുടിക്കാന്‍ കയറിയതിന്റെ പേരില്‍ മുസ് ലിം ബാലന്‍ ക്രൂര മര്‍ദനത്തിന് ഇരായായ ക്ഷേത്രം കാലങ്ങളായി ഹിന്ദുത്വരുടെ കേന്ദ്രം. 'ഈ ക്ഷേത്രം ഹിന്ദുക്കള്‍ക്ക് വിശുദ്ധമാണ്, മുസ് ലിംകള്‍ക്ക് പ്രവേശനം നിരോധിച്ചിരിക്കുന്നു' എന്ന കൂറ്റന്‍ ബോര്‍ഡ് തന്നെ ക്ഷേത്രത്തിന്റെ കവാടത്തില്‍ തൂക്കിയിട്ടുണ്ട്.

മതം നോക്കി പൗരത്വം നല്‍കണമെന്ന് ആവശ്യപ്പെടുന്ന ഹിന്ദുത്വര്‍ നിയന്ത്രിക്കുന്ന ക്ഷേത്രങ്ങളും മുസ് ലിംകള്‍ക്കെതിരെ വെറുപ്പ് പ്രചരിപ്പിക്കുന്ന കേന്ദ്രങ്ങളായി മാറുന്നതിന്റെ ഉദാഹരണമാണ് ഈ സംഭവം. സംഘപരിവാര നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളാണ് ഇത്തരത്തില്‍ വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്നത്.

ഗാസിയാബാദിലെ ദസ്‌ന ദേവി ക്ഷേത്രത്തിന്റെ കവാടത്തിലാണ് മുസ് ലിംകളെ മാത്രം പേരെടുത്ത് പറഞ്ഞ് പ്രവേശം വിലക്കിയുള്ള ബോര്‍ഡ് സ്ഥാപിച്ചിട്ടുള്ളത്.

മുസ്‌ലിംകള്‍ക്ക് പ്രവേശനമില്ല എന്ന ബോര്‍ഡ് ശ്രദ്ധിക്കാതെ ക്ഷേത്രത്തില്‍ കയറി വെള്ളംകുടിച്ചതിന്‍െ പേരിലാണ് 14 വയസ്സുകാരനായ മു സ് ലിം ബാലനെ ക്രൂരമായി മര്‍ദ്ദിച്ചത്. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. സംഭവം വിവാദമായതോടെ രണ്ടുപേര്‍ക്കെതിരെ പോലിസ് സ്വമേധയാ കേസെടുത്തിരുന്നു. ഐപിസി 504, 505, 323, 352 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കുറ്റം ചുമത്തിയത്. എന്നാല്‍ കൂടുതല്‍ പ്രശ്‌നമുണ്ടാവുമെന്ന് ഭയന്ന് പരാതി നല്‍കാന്‍ കുട്ടിയുടെ കുടുംബം തയാറായിട്ടില്ല.

'എന്താണ് ഞാന്‍ ചെയ്ത തെറ്റ്, വെള്ളം കുടിച്ചതോ? . അതോ, മുസ് ലിം ആയതോ?. മര്‍ദനത്തിന് ഇരയായ സുല്‍ത്താന്‍ ചോദിക്കുന്നു. 'ജോലി കഴിഞ്ഞു വരുന്നതിനാല്‍ നല്ല ദാഹം ഉണ്ടായിരുന്നു. ക്ഷേത്രത്തില്‍ ഒരു കുഴല്‍ കിണര്‍ കണ്ടതിനെ തുടര്‍ന്നാണ് അവിടേക്ക് കയറിയത്. അവിടെ നിന്ന് പുറത്തിറങ്ങുന്നതിനിടെ രണ്ട് പുരോഹിതന്‍ എന്നെ തടഞ്ഞു വച്ചു. എന്റെ പേര് കേട്ടതോടെ എന്നെ മര്‍ദിക്കാന്‍ തുടങ്ങി. എന്റെ സ്വകാര്യ ഭാഗങ്ങളില്‍ മര്‍ദിച്ചു'. സുല്‍ത്താന്‍ പറഞ്ഞു.

മുസ് ലിം ബാലനെ ക്രൂരമായി മര്‍ദിച്ച പ്രതിയെ അഭിനന്ദിച്ച് ഹിന്ദുത്വ നേതാവ് യതി നരസിംഹ നാഥ് സരസ്വതിയും രംഗത്തെത്തിയിരുന്നു. മുസ് ലിംകള്‍ക്ക് പ്രവേശനം വിലക്കിക്കൊണ്ടുള്ള ബോര്‍ഡ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്ഥാപിച്ചിരുന്നതായി നരസിംഹ നാഥ് പറയുന്നു. മുസ് ലിംകള്‍ ഹിന്ദു സ്ത്രീകളെ പീഡിപ്പിക്കുന്നത് തടയാനും മോഷണം തടയാനുമാണ് ബോര്‍ഡ് സ്ഥാപിച്ചതെന്നും നരസിംഹനാഥ് പറഞ്ഞു.

സംഭവത്തെ ന്യായീകരിക്കാന്‍ വ്യാജ വീഡിയോ പ്രചരിപ്പിച്ച് ഹിന്ദുത്വ നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ക്ഷേത്രത്തിലും വിഗ്രഹങ്ങളിലും ഒരാള്‍ മൂത്രമൊഴിക്കുന്ന വീഡിയോയാണ് ഹിന്ദുത്വര്‍ ട്വിറ്ററിലൂടെ വ്യാപകമായി പ്രചരിപ്പിച്ചത്. 'മുസ് ലിം ബാലന്‍ ക്ഷേത്രത്തില്‍ കയറിയത് വെള്ളം കുടിക്കാനല്ല, മൂത്രമൊഴിക്കാനാണ്' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പ്രചരിപ്പിച്ചത്. ഹിന്ദുത്വ നേതാക്കളും സംഘപരിവാര്‍ അനകൂലികളുമായി ആയിരക്കണക്കിന് പേര്‍ വീഡിയോ ട്വീറ്റ് ചെയ്തിട്ടുണ്ട്.

എന്നാല്‍, വീഡിയോ വ്യാജമാണെന്നും ഇത് മൂന്ന് കൊല്ലം മുന്‍പ് ആന്ധ്രാപ്രദേശിലെ വിശാഖപ്പട്ടണത്ത് നടന്ന സംഭവത്തിന്റേതാണെന്നും ആള്‍ട്ട് ന്യൂസ് ഫാക്ട് ചെക്ക് റിപ്പോര്‍ട്ട് ചെയ്തു. ക്ഷേത്രത്തില്‍ മൂത്രമൊഴിച്ച സംഭവത്തില്‍ രമേഷ്, ആനന്ദ് എന്നീ യുവാക്കളെ പോലിസ് അറസ്റ്റ് ചെയ്‌തെന്നും ആള്‍ട്ട് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

മുസ് ലിംകളെ കുറ്റപ്പെടുത്തി വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിടുന്നതാണ് വീഡിയോ എന്ന് ആള്‍ട്ട് ന്യൂസ് റിപ്പോര്‍ട്ടര്‍ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ക്ഷേത്രത്തില്‍ വെള്ളംകുടിക്കാന്‍ കയറിയ മുസ് ലിം ബാലനെ ക്രൂരമായി മര്‍ദിച്ച സംഭവം ന്യായീകരിക്കാനാണ് ഹിന്ദുത്വ വലതുപക്ഷ കക്ഷികള്‍ വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നതെന്നും ആള്‍ട്ട് ന്യൂസ് പ്രതിനിധി ട്വീറ്റ് ചെയ്തു. വീഡിയോ വ്യാജമാണെന്ന് ബുലന്ദ്‌ഷെഹര്‍ പോലിസും വ്യക്തമാക്കി.

മുസ് ലിം ബാലനെ ക്രൂരമായി മര്‍ദിച്ച പ്രതിയെ അഭിനന്ദിച്ച് ഹിന്ദുത്വ നേതാവ് യതി നരസിംഹ നാഥ് സരസ്വതിയും രംഗത്തെത്തിയിരുന്നു. തന്റെ അനുയായി ശ്രിംഘി യാദവാണ് മര്‍ദ്ദിച്ചതെന്നും അതിക്രമിച്ചു കയറുന്നവരെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് നേരിടേണ്ടതെന്ന് അവര്‍ക്ക് പഠിപ്പിച്ചു കൊടുത്തിട്ടുണ്ടെന്നും യതി പറഞ്ഞു. ന്യൂനപക്ഷ വിഭാഗക്കാരായ കടന്നുകയറ്റക്കാര്‍ക്ക് മറുപടി നല്‍കേണ്ടത് എങ്ങനെയെന്ന് താന്‍ അനുയായികളെ പരിശീലിപ്പിച്ചിട്ടുണ്ട്. അത് പ്രകാരമാണ് അവര്‍ പ്രവര്‍ത്തിച്ചത്. വെള്ളം കുടിക്കാനെന്ന ഭാവേന പ്രത്യേക ലക്ഷ്യവുമായാണ് ബാലന്‍ അമ്പലത്തില്‍ കയറിയതെന്നും അദ്ദേഹം യതി യതി നരസിംഹ നാഥ് സരസ്വതി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Tags:    

Similar News