സര്‍ക്കാരിനെതിരായ പ്രത്യക്ഷ സമരം യുഡിഎഫ് നിര്‍ത്തിവച്ചു

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം. സര്‍ക്കാരിനെതിരേ പ്രതിഷേധം തുടരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.

Update: 2020-09-28 06:57 GMT

തിരുവനന്തപുരം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരേ നടത്തിവന്ന പ്രത്യക്ഷ സമരങ്ങള്‍ യുഡിഎഫ് നിര്‍ത്തിവച്ചു. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം. സര്‍ക്കാരിനെതിരേ പ്രതിഷേധം തുടരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.

സര്‍ക്കാരിനെതിരെ ആള്‍ക്കൂട്ടത്തെ സംഘടിപ്പിച്ചുകൊണ്ടുള്ള സമരങ്ങള്‍ നിര്‍ത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. വിദ്യാര്‍ഥി, യുവജന സംഘടനകളും സമരം അവസാനിപ്പിച്ചു. അതേസമയം സര്‍ക്കാരിനെതിരെ മറ്റു മാര്‍ഗങ്ങളിലൂടെയുള്ള പ്രതിഷേധം തുടരും. സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റാന്‍ കാരണം സര്‍ക്കാര്‍ തന്നെയാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.

കൊവിഡ് വ്യാപനത്തിനിടെ വന്‍തോതില്‍ ആള്‍ക്കൂട്ടങ്ങളെ സംഘടിപ്പിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ സമരം ചെയ്തിനെതിരേ മുഖ്യമന്ത്രി ഉള്‍പ്പെടെ രംഗത്തുവന്നിരുന്നു. ആരോഗ്യ രംഗത്തുനിന്നുള്ളവരും ആള്‍ക്കൂട്ട സമരങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ചു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ട സമരങ്ങള്‍ വിലക്കിക്കൊണ്ട് നേരത്തെ ഹൈക്കോടതി ഉത്തരവു പുറപ്പെടുവിച്ചിരുന്നു.


Tags: