നേതാക്കളുടെ അറസ്റ്റില്‍ എസ്.ഡി.പി.ഐ പ്രതിഷേധം

കേന്ദ്രസര്‍ക്കാരിന്റെ സ്വേച്ഛാധിപത്യ, അടിച്ചമര്‍ത്തല്‍ നടപടികള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്താന്‍ ജനാധിപത്യമതേതര സമൂഹത്തോട് എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി അഭ്യര്‍ത്ഥിച്ചു

Update: 2019-12-19 12:59 GMT

ന്യൂഡല്‍ഹി: മതരാഷ്ട്ര നിര്‍മിതിക്കുള്ള പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച ജനനേതാക്കളെയും പൗരാവകാശ പ്രവര്‍ത്തകരെയും അറസ്റ്റു ചെയ്ത നടപടിയെ എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി ശക്തമായി അപലപിച്ചു. ഇടതുപക്ഷ നേതാക്കളായ സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, ഡി. രാജ, എസ്ഡിപിഐ ദേശീയ സെക്രട്ടറി ഡോ. തസ്ലീം അഹമ്മദ് റഹ്മാനി, ജമാഅത്തെ ഇസ്‌ലാമി തെലങ്കാന അമീര്‍ ഹമീദ് മുഹമ്മദ് ഖാന്‍, പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ അസം സംസ്ഥാന പ്രസിഡന്റ് അമീനുല്‍ ഹഖ്, ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ, കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ നേതാക്കളായ എസ്.എം റാഷിദ്, പി.വി ഷുഹൈബ് ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോലിസ് കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണ്. വിയോജിക്കാനുള്ള പൗരന്മാരുടെ ജനാധിപത്യ അവകാശം അടിച്ചമര്‍ത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. രാജ്യം അപ്രഖ്യാപിത അടിയന്തരാവസ്ഥയിലാണെന്ന് സംശയിക്കുന്നു. ഫാഷിസ്റ്റ് സര്‍ക്കാരിന്റെ പിടിവാശിക്കും ജനാധിപത്യ വിരുദ്ധ നടപടികള്‍ക്കുമെതിരായ എല്ലാവിധ ജനാധിപത്യ പോരാട്ടങ്ങളിലും എസ്ഡിപിഐ മുന്‍പന്തിയിലുണ്ടാവും.

കേന്ദ്രസര്‍ക്കാരിന്റെ സ്വേച്ഛാധിപത്യ, അടിച്ചമര്‍ത്തല്‍ നടപടികള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്താന്‍ ജനാധിപത്യ-മതേതര സമൂഹത്തോട് ഫൈസി അഭ്യര്‍ത്ഥിച്ചു.

Tags:    

Similar News