കൊവിഡ് നിരീക്ഷണത്തില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ വീടാക്രമിച്ചു

Update: 2020-04-08 15:41 GMT

പത്തനംതിട്ട: കൊവിഡ് നിരീക്ഷണത്തില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ വീടിന് നേരെ ആക്രമണം. തണ്ണിത്തോട് ഇടക്കണ്ണത്താണ് സംഭവം. ഭീഷണിയെ തുടര്‍ന്ന് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിന് പിന്നാലെയാണ് വീടിനു നേരെ കല്ലേറുണ്ടായത്. കോയമ്പത്തൂരില്‍ അഗ്രികള്‍ച്ചറല്‍ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. ചൊവ്വാഴ്ച രാത്രി 8.30ഓടെയാണ് സംഭവം. ആക്രമണത്തില്‍ വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. പെണ്‍കുട്ടി കോയമ്പത്തൂരില്‍ നിന്ന് മാര്‍ച്ച് 17നാണ് നാട്ടിലെത്തിയത്. അന്നുമുതല്‍ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. പിതാവ് കേബിള്‍ ഓപറേറ്ററായതിനാല്‍ ഓഫിസിലാണ് താമസം. ഇദ്ദേഹം പുറത്തിറങ്ങി നടക്കുന്നെന്ന് ആരോപിച്ച് സാമൂഹിക മാധ്യമങ്ങളില്‍ ആക്രമണത്തിന് ആഹ്വാനം ചെയ്ത് പോസ്റ്റിട്ടതായും ആരോപണമുണ്ട്. ശബ്ദ സന്ദേശം പ്രചരിച്ചതിനു പിന്നാലെയാണ് പെണ്‍കുട്ടിയുടെ വീടിനുനേരെ ആക്രമണമുണ്ടായത്.

    അതേസമയം, ഇത്തരത്തില്‍ ആക്രമണം നടത്തുന്നവര്‍ക്കെതിരേ ദാക്ഷിണ്യമില്ലാതെ നടപടി സ്വീകരിക്കുമെന്നും ഇത്തരം സാമൂഹിക വിരുദ്ധര്‍ക്കെതിരേ സമൂഹം ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.


Tags:    

Similar News