വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവം: അധ്യാപകനും ജീവനൊടുക്കി

ഗണിത അധ്യാപകനായ ശരവണന്‍ (42) ആണ് ആത്മഹത്യ ചെയ്തത്. പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് കുറ്റപ്പെടുത്തലുകള്‍ സഹിക്കാന്‍ ആവാതെ വന്നതോടെയാണ് ആത്മഹത്യ ചെയ്യുന്നതെന്ന് മൃതദേഹത്തിന് സമീപത്തുനിന്നും കണ്ടെടുത്ത ആത്മഹത്യാകുറിപ്പില്‍ പറയുന്നു.

Update: 2021-11-25 19:11 GMT

ചെന്നൈ: തമിഴ്‌നാട്ടിലെ കാരൂരില്‍ ലൈംഗികപീഡനത്തെ തുടര്‍ന്ന് പ്ലസ്ടു വിദ്യാര്‍ഥിനി ജീവനൊടുക്കി ദിവസങ്ങള്‍ക്ക് പിന്നാലെ സംഭവത്തില്‍ പ്രതിയെന്ന് ആരോപണമുയര്‍ന്ന പെണ്‍കുട്ടിയുടെ അധ്യാപകനും ആത്മഹത്യ ചെയ്തു. ഗണിത അധ്യാപകനായ ശരവണന്‍ (42) ആണ് ആത്മഹത്യ ചെയ്തത്. പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് കുറ്റപ്പെടുത്തലുകള്‍ സഹിക്കാന്‍ ആവാതെ വന്നതോടെയാണ് ആത്മഹത്യ ചെയ്യുന്നതെന്ന് മൃതദേഹത്തിന് സമീപത്തുനിന്നും കണ്ടെടുത്ത ആത്മഹത്യാകുറിപ്പില്‍ പറയുന്നു.

പെണ്‍കുട്ടിയുടെ ആത്മഹത്യാകുറിപ്പില്‍ ആരുടെയും പേര് പരാമര്‍ശിച്ചില്ലെങ്കിലും എല്ലാവരും തന്നെ വേട്ടയായാടിയതായും ഇത് തനിക്ക് നാണക്കേടുണ്ടാക്കിയതായും അധ്യാപകന്റെ അത്മഹത്യാക്കുറിപ്പില്‍ പറയുന്നു. കഴിഞ്ഞയാഴ്ചയാണ് 17കാരിയായ പെണ്‍കുട്ടി ജീവനൊടുക്കിയത്. ലൈംഗികപീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കുന്ന അവസാനത്തെ പെണ്‍കുട്ടി താനായിരിക്കണമെന്ന കുറിപ്പെഴുതിയാണ് പെണ്‍കുട്ടി ജീവിതം അവസാനിപ്പിച്ചത്. തന്റെ മരണത്തിന് കാരണമായ ആളുടെ പേര് പറയാന്‍ തനിക്ക് ഭയമാണ്. ഭൂമിയില്‍ വളരെക്കാലം ജീവിക്കാനും മറ്റുള്ളവരെ സഹായിക്കാനും താന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ താന്‍ ഈ ലോകം വിട്ടുപോകുകയാണെന്ന് പറഞ്ഞാണ് പെണ്‍കുട്ടി ജീവിതം അവസാനിപ്പിച്ചത്. എന്നാല്‍ പലരും കുട്ടിയുടെ അധ്യാപകനായ ശരവണനെ സംശയിച്ചിരുന്നു.

അന്വേഷണത്തിന്റെ ഭാഗമായി സ്‌കൂളിലെ അധ്യാപകരെയും ജീവനക്കാരെയും പോലിസ് കഴിഞ്ഞ ദിവസങ്ങളില്‍ ചോദ്യം ചെയ്തിരുന്നു. ഇക്കൂട്ടത്തില്‍ ശരവണനെയും പോലിസ് ചോദ്യം ചെയ്തു. ഇത് അധ്യാപകനെ ഏറെ മാനസികമായി ബുദ്ധിമുട്ടിച്ചതായും ജീവനൊടുക്കാന്‍ കാരണമായെന്നും പോലിസ് പറഞ്ഞു. എന്നാല്‍ പെണ്‍കുട്ടിയുടെ ആത്മഹത്യയില്‍ അധ്യാപകന് പങ്കില്ലെന്ന് പോലിസ് പറഞ്ഞു. ഇന്നലെ രാത്രിയാണ് ശരവണന്‍ ട്രിച്ചിയിലെ ഭാര്യ വീട്ടില്‍ ആത്മഹത്യ ചെയ്തത്. താന്‍ തെറ്റുകാരനല്ലെന്നും കുറ്റപ്പെടുത്തലുകള്‍ സഹിക്കാന്‍ കഴിയാതെ വന്നതോടെയാണ് ജീവനൊടുക്കിയതെന്നുമാണ് കുറിപ്പിലുണ്ടായിരുന്നത്.


Tags:    

Similar News