അബൂബക്കര്‍ അല്‍ ബഗ്ദാദി എവിടെയാണെന്ന് യുഎസിനും തുര്‍ക്കിക്കും അറിയാമെന്ന് സിറിയ

ലബനാനിലെ അല്‍മയാദീന്‍ ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ യുഎന്നിലെ സിറിയന്‍ അംബാസിഡര്‍ ബഷര്‍ അല്‍ ജഅഫരിയാണ് യുഎസിനും തുര്‍ക്കിക്കുമെതിരേ ഗുരുതര ആരോപണമുയര്‍ത്തിയത്. തീവ്രവാദത്തെ അതിന്റെ പ്രായോജകരും സാമ്പത്തികമായി പിന്തുണ നല്‍കുന്നവരും ഒരു ഉപകരണമായി ഉപയോഗിക്കുകയാണെന്നും ജഅ്ഫരി കുറ്റപ്പെടുത്തി.

Update: 2019-03-02 10:52 GMT

ദമസ്‌കസ്: ഐഎസ് നേതാവ് ഇബ്രാഹിം അല്‍-സമാറെ എന്ന അബൂബക്കര്‍ അല്‍ ബഗ്ദാദി എവിടെയാണെന്നത് സംബന്ധിച്ച് യുഎസിനും തുര്‍ക്കിക്കും അറിയാമെന്ന് സിറിയ. ലബനാനിലെ അല്‍മയാദീന്‍ ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ യുഎന്നിലെ സിറിയന്‍ അംബാസിഡര്‍ ബഷര്‍ അല്‍ ജഅഫരിയാണ് യുഎസിനും തുര്‍ക്കിക്കുമെതിരേ ഗുരുതര ആരോപണമുയര്‍ത്തിയത്. തീവ്രവാദത്തെ അതിന്റെ പ്രായോജകരും സാമ്പത്തികമായി പിന്തുണ നല്‍കുന്നവരും ഒരു ഉപകരണമായി ഉപയോഗിക്കുകയാണെന്നും ജഅ്ഫരി കുറ്റപ്പെടുത്തി.

യുഎസ് നേതൃത്വത്തിലുള്ള സഖ്യസേന ഐഎസ് കേന്ദ്രങ്ങള്‍ക്കുനേരെ നടത്തുന്ന ബോംബാക്രമണം തട്ടിപ്പാണ്. ഐഎസ് ഘടകങ്ങളെ മാറ്റാനുള്ള ഒരു മറ മാത്രമാണ് ഇവരുടെ ബോംബാക്രമണമെന്നും അദ്ദേഹം ആരോപിച്ചു. അടുത്തിടെ നൈജര്‍ അതിര്‍ത്തിയില്‍നിന്ന് നൂറുകണക്കിന് ഐഎസ് പ്രവര്‍ത്തകരെ അള്‍ജീരിയന്‍ അധികൃതര്‍ അറസ്റ്റ് ചെയ്തിരുന്നു. ഹലബിന്റെ പ്രാന്തഭാഗത്ത് നിന്ന് എത്തിയവരാണെന്നു ചോദ്യം ചെയ്യലില്‍ സംഘം വ്യക്തമാക്കുകയും ചെയ്തു. സിറിയയില്‍നിന്ന് അള്‍ജീരിയ- നൈജര്‍ അതിര്‍ത്തിയിലേക്ക് ഇവരെ എത്തിച്ചത് ആരാണെന്നും അദ്ദേഹം ചോദിച്ചു.

അടുത്തിടെ യുഎസും ഐഎസുമുണ്ടാക്കിയ കരാറിനെ അദ്ദേഹം അപലപിച്ചു. ടണ്‍ കണക്കിന് സ്വര്‍ണത്തിന് പകരമായി സിറിയയിലെ ദേറു സൗര്‍ പ്രവിശ്യയില്‍നിന്ന് ഐഎസ് പ്രവര്‍ത്തകരെ പുറത്ത് കടക്കാന്‍ അനുവദിക്കുന്നതായിരുന്നു കരാറെന്നും അദ്ദേഹം വ്യക്തമാക്കി.


Tags:    

Similar News