​ഗുജറാത്തിൽ ദലിത് വിവാഹത്തിന് നേരെ സവർണരുടെ കല്ലേറ്; വരനെ പുറത്തേറ്റിയിരുന്ന കുതിര ചത്തു

വിവാഹഘോഷയാത്ര തടയുന്നതിന് റോഡിൽ യജ്ഞകുണ്ഠങ്ങൾ ഒരുക്കിയും സവർണർ തടസ്സം സൃഷ്ടിച്ചിരുന്നു. സംഘർഷ സാധ്യതയുണ്ടായിരുന്നിട്ടും റോഡില്‍ യജ്ഞം നടത്താന്‍ മേല്‍ജാതിക്കാര്‍ക്കും പോലിസ് അനുമതി നൽകിയിരുന്നു.

Update: 2019-05-28 09:02 GMT
ആരാവല്ലി: ദലിത് കുടുംബത്തിന്റെ വിവാഹാഘോഷത്തിനു നേരെ സവർണർ കല്ലെറിഞ്ഞതിനെ തുടര്‍ന്ന് പരുക്കേറ്റ കുതിര ചത്തു. വരനെ പുറത്തേറ്റിയിരുന്ന കുതിരയാണ് ചത്തത്. ഗുജറാത്തിലെ ആരാവല്ലി ജില്ലയിലാണ് സവർണരുടെ ആക്രമണം. മേയ് 12നാണ് ദലിത് വിവാഹത്തിന് നേരെയാണ് ഉയർന്ന ജാതിക്കാരുടെ അക്രമം നടന്നത്.

ദലിതര്‍ വിവാഹഘോഷയാത്ര നടത്തുന്നതിനെതിരെ ഉയര്‍ന്ന ജാതിക്കാര്‍ താക്കീത് നല്‍കിയിരുന്നു. ഇതോടെ ദലിതര്‍ പോലിസ് സഹായം ആവശ്യപ്പെട്ടു. പൊലീസ് സന്നാഹത്തോടെ ഘോഷയാത്ര മുന്നേറുമ്പോൾ തന്നെയാണ് കല്ലേറുണ്ടായത്. താക്കൂര്‍ ജാതിയില്‍ പെട്ടവരാണ് ദലിതര്‍ക്കെതിരെ ആക്രമണം അഴിച്ചുവിട്ടത്. തങ്ങള്‍ ആദ്യം ഘോഷയാത്ര നടത്താന്‍ ശ്രമിച്ചപ്പോള്‍ ഭീഷണിയുണ്ടായെന്നും ഇതേത്തുടര്‍ന്ന് തിരിച്ചുവരികയും കൂടുതല്‍ പോലിസുകാരെത്തി വീണ്ടും പുറത്തിറങ്ങുകയുമായിരുന്നെന്ന് വരന്റെ പിതാവ് പറയുന്നു. പോലിസ് സുരക്ഷയുണ്ടായിട്ടും മേല്‍ജാതിക്കാര്‍ കല്ലെറിയുകയായിരുന്നു.

വിവാഹഘോഷയാത്ര തടയുന്നതിന് റോഡിൽ യജ്ഞകുണ്ഠങ്ങൾ ഒരുക്കിയും സവർണർ തടസ്സം സൃഷ്ടിച്ചിരുന്നു. സംഘർഷ സാധ്യതയുണ്ടായിരുന്നിട്ടും റോഡില്‍ യജ്ഞം നടത്താന്‍ മേല്‍ജാതിക്കാര്‍ക്കും പോലിസ് അനുമതി നൽകിയിരുന്നു. സമാനമായ രീതികള്‍ ഗുജറാത്തിലെ വിവിധയിടങ്ങളില്‍ മേല്‍ജാതിക്കാര്‍ പ്രയോഗിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഈയടുത്ത ദിനങ്ങളില്‍ ദലിതര്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ നിരവധി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു ഗുജറാത്തില്‍. ഞായറാഴ്ച സബര്‍കാന്ത ജില്ലയിലെ ഒരു ഗ്രാമത്തിലും സമാനതകളുള്ള ഒരു സംഭവം നടന്നു. ഇവിടെ ഉയര്‍ന്ന ജാതിക്കാരില്‍ നിന്നുള്ള ആക്രമണം ഭയന്ന് വിവാഹ ഘോഷയാത്രയ്ക്ക് സംരക്ഷണം വേണമെന്ന് ദലിത് വിഭാഗക്കാര്‍ ആവശ്യപ്പെടുകയായിരുന്നു. പൊലീസ് സന്നാഹത്തിന്റെ സംരക്ഷണത്തിലാണ് വിവാഹം നടന്നത്. ഈ മാസം ആദ്യം ദലിത് വിഭാഗക്കാരനായ ഒരു പൊലീസ് കോണ്‍സ്റ്റബിളിന്റെ വിവാഹവും പൊലീസ് സംരക്ഷണത്തിലാണ് നടന്നത്.

Tags:    

Similar News