വെസ്റ്റ്ബാങ്കില്‍ ഇസ്രായേല്‍ നരനായാട്ട്; ആറു ഫലസ്തീനികളെ വെടിവച്ച് കൊന്നു, നിരവധി പേര്‍ക്ക് പരിക്ക്

വെസ്റ്റ്ബാങ്കിലെ രണ്ടാമത്തെ വലിയ നഗരമായ നബ്ലസില്‍ അഞ്ചു പേരും നബി സാലിഹ് ഗ്രാത്തില്‍ ഒരാളുമാണ് കൊല്ലപ്പെട്ടത്.

Update: 2022-10-25 15:13 GMT

വെസ്റ്റ്ബാങ്ക്: അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ ഫലസ്തീനികള്‍ക്കെതിരേ ഇസ്രായേല്‍ അധിനിവേശ സൈന്യത്തിന്റെ നരനായാട്ട്. വെസ്റ്റ്ബാങ്കിലെ രണ്ടാമത്തെ വലിയ നഗരമായ നബ്ലസില്‍ കടന്നുകയറിയ സയണിസ്റ്റ് സൈന്യം നടത്തിയ വെടിവയ്പില്‍ അഞ്ചു ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 21 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തത്.

ചൊവ്വാഴ്ച പുലര്‍ച്ചെ, നബ്ലസ് നഗരത്തില്‍ വലിയതോതില്‍ ഇസ്രായേല്‍ സൈന്യം ഇരച്ചുകയറുകയും ആക്രമിക്കുകയുമായിരുന്നുവെന്നും ഫലസ്തീനിയന്‍ സുരക്ഷാ സേനയെ ഉദ്ധരിച്ച് ഫതഹ് മൂവ്‌മെന്റിന്റെ വക്താവ് പറഞ്ഞു. അലി ഖാലിദ് അന്തര്‍ (26), മിഷാല്‍ ബാഗ്ദാദി (27), വദീ അല്‍ഹവ (31), ഹംദി ഖയ്യം (30), ഹംദി മുഹമ്മദ് ഷറഫ് (35) എന്നിവരാണ് നബ്ലസില്‍ കൊല്ലപ്പെട്ട ഫലസ്തീന്‍ യുവാക്കള്‍.

റാമല്ല നഗരത്തിനടുത്തുള്ള നബി സലഹ് ഗ്രാമത്തില്‍ ഇസ്രായേല്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലിലാണ് മറ്റൊരു ഫലസ്തീന്‍ യുവാവ് കൊല്ലപ്പെട്ടത്. 19കാരനായ ഖുസൈ അല്‍ തമീമിയാണ് ഇവിടെ കൊല്ലപ്പെട്ടതെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അതേസമയം, തങ്ങളുടെ സൈന്യം നബ്ലസില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മാത്രമാണ് ഇസ്രായേല്‍ സൈന്യം പ്രതികരിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ഇസ്രായേല്‍ നല്‍കിയിട്ടില്ല.

Tags:    

Similar News