ബംഗാളിലെ സംഘര്‍ഷം: ക്രമസമാധാന നില നിയന്ത്രണവിധേയമെന്ന് കേന്ദ്രത്തോട് മമത

സംഘര്‍ഷത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നു പശ്ചിമബംഗാള്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പാര്‍ത്ഥ ചാറ്റര്‍ജി കുറ്റപ്പെടുത്തി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം എന്തുകൊണ്ടാണ് ഗുജറാത്തിനും യുപിക്കും ഉപദേശം നല്‍കാത്തത്. ഇത് മമതാ ബാനര്‍ജിക്കും തൃണമൂലിനും ബംഗാളിനുമെതിരായ ഗൂഢാലോചനയാണ്. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള ഗൂഢലക്ഷ്യമാണ് ഇതിനുപിന്നിലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Update: 2019-06-10 00:59 GMT

കൊല്‍ക്കത്ത: ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുണ്ടായ സംഘര്‍ഷം വ്യാപിക്കുന്ന ബംഗാളില്‍ ക്രമസമാധാന നില നിയന്ത്രണവിധേയമാണെന്നു മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബിജെപി-തൃണമൂല്‍ സംഘര്‍ഷത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നു ശക്തമായ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ട് കത്തയച്ച കേന്ദ്രസര്‍ക്കാറിനുള്ള മറുപടിയിലാണ് മമതയുടെ പരാമര്‍ശം. അക്രമികള്‍ക്കെതിരേ ഉറച്ചതും അനുയോജ്യവുമായ നടപടി കൈക്കൊള്ളുമെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി മലയ് കുമാര്‍ ഡേ വ്യക്തമാക്കി. തിരഞ്ഞെടുപ്പിനു ശേഷം ചില ഭാഗങ്ങളില്‍ സാമൂഹിക വിരുദ്ധര്‍ അക്രമം നടത്തുന്നുണ്ട്. അതിനെ അനുയോജ്യമായ രീതിയില്‍ നേരിടുന്നുണ്ട്. കാലതാമസമില്ലാതെ കുറ്റവാളികളെ അടിച്ചമര്‍ത്തുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു നല്‍കിയ കത്തില്‍ വ്യക്തമാക്കുന്നു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണ്. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു വിട്ടുവീഴ്ചയും ചെയ്യില്ല. ക്രമസമാധാനം തകര്‍ക്കുന്നവരെ ശക്തമായ നടപടികളിലൂടെ നേരിടും. സമാധാനം നിലനിര്‍ത്താനും ആത്മവിശ്വാസം വളര്‍ത്താനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും കത്തില്‍ വ്യക്തമാക്കി.

    അക്രമസംഭവങ്ങളെ അപലപിക്കും വിഷയത്തില്‍ കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടുകയും ചെയ്തിരുന്നു. ബംഗാളില്‍ ക്രമസമാധാന നില തകര്‍ന്നെന്നും സംസ്ഥാന സര്‍ക്കാര്‍ പരാജയമാണെന്നും കത്തില്‍ കുറ്റപ്പെടുത്തിയിരുന്നു. സമാധാനം പുനസ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും ഉപദേശിച്ചിരുന്നു. നോര്‍ത്ത് 24 പര്‍ഗാനാസില്‍ തൃണമൂല്‍-ബിജെപി പ്രവര്‍ത്തകരായ മൂന്നുപേര്‍ കൊല്ലപ്പെട്ടതിനെ ബിജെപി ദേശീയ പ്രസിഡന്റ് കൂടിയായ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ അപലപിച്ചിരുന്നു. കഴിഞ്ഞ 10 ദിവസത്തിനിടെ മൂന്നാംതവണയാണ് സംഘര്‍ഷമുണ്ടാവുന്നത്.

    അതേസമയം, സംഘര്‍ഷത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നു പശ്ചിമബംഗാള്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പാര്‍ത്ഥ ചാറ്റര്‍ജി കുറ്റപ്പെടുത്തി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം എന്തുകൊണ്ടാണ് ഗുജറാത്തിനും യുപിക്കും ഉപദേശം നല്‍കാത്തത്. ഇത് മമതാ ബാനര്‍ജിക്കും തൃണമൂലിനും ബംഗാളിനുമെതിരായ ഗൂഢാലോചനയാണ്. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള ഗൂഢലക്ഷ്യമാണ് ഇതിനുപിന്നിലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.


Tags:    

Similar News