സില്‍വര്‍ ലൈന്‍: പ്രതിഷേധം നേരിടാന്‍ എല്‍ഡിഎഫ്; ചങ്ങനാശ്ശേരിയില്‍ രാഷ്ട്രീയ വിശദീകരണ യോഗം, ഇന്നും പ്രതിഷേധമുയരും

മാടപ്പള്ളി പഞ്ചായത്തില്‍ ഉള്‍പ്പെട്ട തെങ്ങണയടക്കമുള്ള മേഖലയിലാണ് എല്‍ഡിഎഫ് രാഷ്ട്രീയ വിശദീകരണ യോഗം ചേരുക. ഇടതു മുന്നണി കണ്‍വീനര്‍ എ വിജയരാഘവന്‍, മന്ത്രി വിഎന്‍ വാസവന്‍, ജോസ് കെ മാണി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. പരിപാടി ശക്തി പ്രകടനമാക്കി മാറ്റാന്‍ എല്‍ഡിഎഫ് തീരുമാനമുണ്ട്.

Update: 2022-03-22 03:03 GMT

കോട്ടയം: സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരേ ഉയരുന്ന പ്രതിഷേധങ്ങളെ രാഷ്ട്രീയമായി നേരിടാന്‍ എല്‍ഡിഎഫ് തീരുമാനം. ഇതിന്റെ ഭാഗമായി മാടപ്പള്ളിയിലുയര്‍ന്ന കെ റെയില്‍ പ്രക്ഷോഭം തണുപ്പിക്കാന്‍ രാഷ്ട്രീയ വിശദീകരണ യോഗം ചേരാന്‍ എല്‍ഡിഎഫ് തീരുമാനിച്ചു. ഇന്ന് വൈകീട്ട് ചങ്ങനാശേരിയിലാകും രാഷ്ട്രീയ വിശദീകരണ യോഗത്തിന് തുടക്കമാകുക.

മാടപ്പള്ളി പഞ്ചായത്തില്‍ ഉള്‍പ്പെട്ട തെങ്ങണയടക്കമുള്ള മേഖലയിലാണ് എല്‍ഡിഎഫ് രാഷ്ട്രീയ വിശദീകരണ യോഗം ചേരുക. ഇടതു മുന്നണി കണ്‍വീനര്‍ എ വിജയരാഘവന്‍, മന്ത്രി വിഎന്‍ വാസവന്‍, ജോസ് കെ മാണി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. പരിപാടി ശക്തി പ്രകടനമാക്കി മാറ്റാന്‍ എല്‍ഡിഎഫ് തീരുമാനമുണ്ട്.

അതേസമയം, സംസ്ഥാനത്ത് പ്രതിഷേധം ശക്തമാകുമ്പോഴും കെ റെയില്‍ പദ്ധതിയുമായി മുന്നോട്ട് എന്ന പ്രഖ്യാപനമാണ് സര്‍ക്കാര്‍ നടത്തുന്നത്. പദ്ധതി നടപ്പിലാക്കുമെന്ന് അസന്നിഗ്ധമായി ഇന്നലെയും പ്രഖ്യാപിച്ച മുഖ്യമന്ത്രി പ്രതിപക്ഷത്തെ വെല്ലുവിളിക്കുകയും ചെയ്തു. ആര് പറയുന്നതാണ് ജനം കേള്‍ക്കുന്നതെന്ന് കാണാം എന്നായിരുന്നു മുഖ്യമന്ത്രിയുടെ വെല്ലുവിളി. സര്‍ക്കാര്‍ പൂര്‍ണ തോതില്‍ നാട്ടില്‍ ഇറങ്ങി പദ്ധതി വിശദീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വികസനം അനുവദിക്കില്ലെന്ന ദുശ്ശാഠ്യമാണ് പ്രതിപക്ഷത്തിനെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

യുഡിഎഫ് വിചാരിച്ചാല്‍ കുറച്ച് ആളുകളെ ഇറക്കാനാകും. ഭൂമി നഷ്ടപ്പെടുന്നവരുടെ വിഷമം സര്‍ക്കാര്‍ മനസിലാക്കുന്നുണ്ടെന്നും നാലിരട്ടി നഷ്ടപരിഹാരമെന്നത് വെറും വാക്കല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കണ്ണൂര്‍ പാനൂരില്‍ പൊതുയോഗത്തില്‍ സംസാരിക്കവെയായിരുന്നു മുഖ്യമന്ത്രിയുടെ ഈ അവകാശ വാദം.

അതേസമയം, പദ്ധതിയുടെ കല്ലിടല്‍ പ്രവര്‍ത്തി തുടരുന്ന സാഹചര്യത്തില്‍ ന്നും പ്രതിഷേധവും ശക്തമാകും. ചോറ്റാനിക്കര മേഖലയില്‍ സര്‍വേയ്ക്കായി ഉദ്യോഗസ്ഥര്‍ എത്തും. മേഖലയില്‍ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നാണ് സൂചന. ഇന്നലെയും ഇവിടെ വലിയ തോതില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ശക്തമായ പ്രതിഷേധങ്ങള്‍ക്കിടെ കോഴിക്കോട് ഇന്നും കെ റെയില്‍ സര്‍വെ നടപടികളും അതിരടയാള കല്ല് സ്ഥാപിക്കലും നടക്കും. ഇന്നലെ പ്രതിഷേധം രൂക്ഷമായ പടിഞ്ഞാറെ കല്ലായി ഭാഗത്തുനിന്ന് ആവും ഇന്ന് നടപടികള്‍ തുടങ്ങുക. പ്രദേശവാസികളുടെ പ്രതിഷേധം കണക്കിലെടുത്ത് ഇന്നലെ കല്ലിടല്‍ താല്‍ക്കാലികമായി നിര്‍ത്തി വച്ചിരുന്നു. കെ റെയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ കയ്യേറ്റശ്രമം ഉണ്ടായ പശ്ചാത്തലത്തില്‍ കൂടുതല്‍ പോലിസിനെ വിന്യസിച്ചാകും ഇന്നത്തെ നടപടികള്‍. മുന്‍കൂട്ടി അറിയിപ്പ് നല്‍കാതെ വീടുകളില്‍ അതിരടയാള കല്ല് ഇട്ടതിനെതിരെ കോടതിയെ സമീപിക്കാനാണ് ആണ് സമരക്കാരുടെ തീരുമാനം. അതിനിടെ മന്ത്രി സജി ചെറിയാന്റെ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ച് അദ്ദേഹത്തിന്റെ ഓഫിസിലേക്ക് ബിജെപി ഇന്ന് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

Tags:    

Similar News