കോളജില്‍ പ്രവേശിക്കുന്നതിന് പ്രിന്‍സിപ്പലിന് എസ്എഫ്ഐയുടെ വിലക്ക്
എസ്എഫ്ഐ നേതാക്കളും പ്രവര്‍ത്തകരുമായ പതിനാല് വിദ്യാര്‍ഥികള്‍ക്ക് ഹാജര്‍ കുറവായതിനാല്‍ കഴിഞ്ഞതവണ പരീക്ഷ എഴുതാന്‍ സാധിച്ചിരുന്നില്ല.
കണ്ണൂര്‍: കോളജില്‍ പ്രവേശിക്കുന്നതിന് എസ്എഫ്ഐയുടെ വിലക്കെന്ന പരാതിയുമായി പ്രിന്‍സിപ്പൽ. കണ്ണൂര്‍ കുത്തുപറമ്പ് നരവൂര്‍ എംഇഎസ് കോളജ് പ്രിന്‍സിപ്പൽ പ്രഫ. എന്‍ യൂസഫാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. കോളജ് യൂനിയന്‍ ഭാരവാഹികള്‍ക്ക് ഹാജര്‍ നല്‍കാതെ പീഡിപ്പിച്ചതിന് മാനേജ്‌മെന്റാണ് അദ്ദേഹത്തെ തടഞ്ഞതെന്നാണ് എസ്എഫ്ഐയുടെ വിശദീകരണം.
കോളജില്‍ പ്രവേശിച്ചാല്‍ കൊല്ലുമെന്ന് നേതാക്കള്‍ ഭീഷണിപ്പെടുത്തിയാതായി യൂസഫ് പറയുന്നു. അതുമൂലം കഴിഞ്ഞ ഡിസംബര്‍ ഒമ്പതാം തിയതി മുതല്‍ കോളേജില്‍ കടക്കാന്‍ സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എസ്എഫ്ഐ നേതാക്കളും പ്രവര്‍ത്തകരുമായ പതിനാല് വിദ്യാര്‍ഥികള്‍ക്ക് ഹാജര്‍ കുറവായതിനാല്‍ കഴിഞ്ഞതവണ പരീക്ഷ എഴുതാന്‍ സാധിച്ചിരുന്നില്ല. പ്രിന്‍സിപ്പലിന്റെ പ്രതികാര നടപടി മൂലമാണിതെന്ന് എസ്എഫ്ഐ ആരോപിക്കുന്നു.
യൂനിയന്‍ പ്രവര്‍ത്തകര്‍ക്ക് അര്‍ഹതയുള്ള ഹാജര്‍ പരിഗണന പോലും നല്‍കാന്‍ പ്രിന്‍സിപ്പൽ തയാറായില്ലെന്നും എസ്എഫ്ഐ വ്യക്തമാക്കുന്നു. എന്നാല്‍ കഴിഞ്ഞ സെമസ്റ്ററില്‍ ഒരു ദിവസം പോലും വിദ്യാര്‍ഥികള്‍ ക്ലാസില്‍ കയറിയിട്ടില്ലെന്നാണ് പ്രിന്‍സിപ്പലിന്റെ മറുപടി. വിലക്കില്ലെന്നും വിദ്യാര്‍ഥി വിരുദ്ധ നിലപാടെടുക്കുന്ന പ്രിന്‍സിപ്പലിനെ മാനേജ്‌മെന്റ് നീക്കിയതാണെന്ന് എസ്എഫ്ഐ ജില്ലാ നേതൃത്വവും വ്യക്തമാക്കുന്നു.