കശ്മീര്‍: യുഎന്നില്‍ പാകിസ്താന് തിരിച്ചടി; സെക്രട്ടറി ജനറലിന്റെ നിലപാടില്‍ മാറ്റമില്ല

കശ്മീര്‍ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന പാക് ആവശ്യവും യുഎന്‍ തള്ളി. കശ്മീര്‍ വിഷയത്തില്‍ യുഎന്‍ മധ്യസ്ഥത വഹിക്കണമെങ്കില്‍ ഇരുരാജ്യങ്ങളും ഒരുപോലെ ആവശ്യപ്പെടണമെന്ന് യുഎന്‍ പൊതുസഭ വ്യക്തമാക്കി.

Update: 2019-09-11 12:58 GMT

ന്യൂയോര്‍ക്ക്: കശ്മീര്‍ വിഷയത്തില്‍ യുഎന്‍ സ്വീകരിച്ച മുന്‍ നിലപാടില്‍ മാറ്റമില്ലെന്ന് യുഎന്‍ സെക്രട്ടറി ജനറലിന്റെ വക്താവ്. കശ്മീര്‍ വിഷയത്തില്‍ യുഎന്‍ നിലപാട് പുറത്തുവന്നതോടെ പാകിസ്താന് തിരിച്ചടിയായി.

കശ്മീര്‍ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന പാക് ആവശ്യവും യുഎന്‍ തള്ളി. കശ്മീര്‍ വിഷയത്തില്‍ യുഎന്‍ മധ്യസ്ഥത വഹിക്കണമെങ്കില്‍ ഇരുരാജ്യങ്ങളും ഒരുപോലെ ആവശ്യപ്പെടണമെന്ന് യുഎന്‍ പൊതുസഭ വ്യക്തമാക്കി. അല്ലാത്ത പക്ഷം ഇരു രാജ്യങ്ങളും ചര്‍ച്ച നടത്തി പ്രശ്‌നപരിഹാരം കാണണമെന്നും യുഎന്‍ യുഎന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ നിലപാടില്‍ മാറ്റമില്ലെന്ന് തന്നെയാണ് യുഎന്‍ വീണ്ടും വ്യക്തമാക്കിയത്.

കശ്മീരില്‍ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണെന്നതടക്കമുള്ള പാക് വാദങ്ങള്‍ക്ക് ഇന്നലെ യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ ഇന്ത്യ മറുപടി നല്‍കിയിരുന്നു. കശ്മീരില്‍ ഇപ്പോള്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ താല്‍ക്കാലികം മാത്രമാണെന്നും ഇവിടെ തിരഞ്ഞെടുപ്പ് അടക്കമുള്ള കാര്യങ്ങള്‍ തുടങ്ങാനിരിക്കുകയാണെന്നുമായിരുന്നു ഇന്ത്യയുടെ വിശദീകരണം. തുടര്‍ച്ചയായി ജമ്മു കശ്മീരിലെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് വരികയാണെന്ന് വ്യക്തമാക്കിയ ഇന്ത്യ, കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയം മാത്രമാണെന്ന് ഊന്നിപ്പറഞ്ഞിരുന്നു.

കശ്മീര്‍ വിഷയത്തില്‍ മൂന്നാമതൊരു കക്ഷി ഇടപെടരുതെന്ന് ഇന്ത്യയുടെ ആവശ്യത്തിനോട് അനുകൂലമായ നിലപാടാണ് യുഎന്‍ സ്വീകരിച്ചിരിക്കുന്നത്. ഇന്ത്യ പാകിസ്ഥാന്‍ സംഘര്‍ഷം ഏറ്റുമുട്ടലിലേക്ക് നയിക്കുമോയെന്ന ആശങ്ക സെക്രട്ടറി ജനറലിനുണ്ടെന്ന് വക്താവ് വ്യക്തമാക്കി.

Tags: