ഷര്‍ജീല്‍ ഉസ്മാനിക്കെതിരേ വീണ്ടും കേസ്; യുപി പോലിസ് രാജ്യദ്രോഹ കുറ്റം ചുമത്തി

രോഹിത് വെമുലയുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ചാണ് ഭീമ കൊരേഗാവ് ശൗര്യ ദിന്‍ പ്രേരണ അഭിയാന്‍ ജനുവരി 30 ന് പൂനെയില്‍ എല്‍ഗാര്‍ പരിഷത്ത് സംഘടിപ്പിച്ചത്.

Update: 2021-02-04 05:55 GMT

ന്യൂഡല്‍ഹി: എല്‍ഗാര്‍ പരിഷത് കോണ്‍ക്ലേവില്‍ പ്രസംഗിച്ച വിദ്യാര്‍ഥി നേതാവും ഫ്രറ്റേണിറ്റി മൂവ്‌മെന്റിന്റെ ദേശീയ സെക്രട്ടറിയുമായ ഷാര്‍ജീല്‍ ഉസ്മാനിക്കെതിരേ വീണ്ടും കേസ്. 'വിവിധ ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്നു' എന്ന കുറ്റം ചുമത്തി ലഖ്‌നൗ പോലിസാണ് ഉസ്മാനിക്കെതിരെ മറ്റൊരു എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇത്തവണ രാജ്യദ്രോഹ കുറ്റവും ചുമത്തിയാണ് പോലിസ് കേസെടുത്തത്.

എല്‍ഗാര്‍ പരിഷത്ത് പരിപാടിയില്‍ ഉസ്മാനിയുടെ പ്രസംഗം രാജ്യ വിരുദ്ധമാണെന്ന് ആരോപിച്ച് അനുരാജ് സിംഗ് എന്നയാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗിക്കെതിരേ ഉസ്മാനി വിദ്വേഷം പ്രചരിപ്പിക്കുകയാണെന്നും സിംഗ് ആരോപിച്ചു.

ഐപിസി സെക്ഷനുകള്‍ 124 എ (രാജ്യദ്രോഹം), 153 എ (വിവിധ ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുക), 295 എ (മതവികാരം വൃണപ്പെടുത്തുക), 298 (മത വികാരങ്ങളെ വൃണപ്പെടുത്തുന്ന പ്രസംഗം) എന്നിവയിലാണ് ലഖ്‌നൗ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഐടി നിയമത്തിലെ വകുപ്പുകളും ചേര്‍ത്തിട്ടുണ്ട്.

മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ബിജെപി നല്‍കിയ പരാതിയില്‍ മഹാരാഷ്ട്ര പോലിസും ഉസ്മാനിക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

എല്‍ഗാര്‍ പരിഷത്തിലെ പ്രസംഗം കഴിഞ്ഞ് പോയതിന് ശേഷം ബിജെപി സമ്മര്‍ദത്തെ തുടര്‍ന്നാണ് ഉസ്മാനിക്കെതിരേ മഹാരാഷ്ട്ര പോലിസ് കേസെടുത്തത്. ഉസ്മാനി എവിടെയാണെങ്കിലും അറസ്റ്റ് ചെയ്യുമെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് പറഞ്ഞു.

30 ന് പൂനെയില്‍ നടന്ന എല്‍ഗാര്‍ പരിപാടിയുടെ വീഡിയോ ക്ലിപ്പിംഗുകള്‍ പോലിസ് പരിശോധിച്ചുവെന്നും ഷര്‍ജീല്‍ ഉസ്മാനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശത്തിന് കേസെടുത്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഐപിസി 153(എ) പ്രകാരമാണ് പൂനെ സ്വാര്‍ഗേറ്റ് പോലിസ് കേസെടുത്തത്. ബിജെപിയുടെ യുവജന വിഭാഗമായ യുവ മോര്‍ച്ചയുടെ പരാതിയെ തുടര്‍ന്നാണ് ഉസ്മാനിക്കെതിരെ കേസെടുത്തത്.

'ഇന്ത്യന്‍ ഭരണകൂടം, പാര്‍ലമെന്റ്, ജുഡീഷ്യറി എന്നിവയില്‍ തനിക്ക് വിശ്വാസമില്ലെന്ന് പറഞ്ഞതിനാല്‍ ഐപിസി 124 എ കേസെടുക്കാന്‍ ഞങ്ങള്‍ പോലിസിനോട് അഭ്യര്‍ത്ഥിച്ചു. എല്‍ഗര്‍ പരിഷത്തിന്റെ സംഘാടകര്‍ക്കെതിരെ കേസെടുക്കണമെന്നും ഞങ്ങള്‍ പറഞ്ഞു'. പരാതിക്കാരനും ബിജെപി നേതാവുമായ പ്രദീപ് ഗവാഡെയെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

ഉസ്മാനിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ബിജെപി മുതിര്‍ന്ന നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെക്ക് കത്തെഴുതിയിരുന്നു.

ഡിസംബര്‍ 15 ന് അലിഗഡ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയില്‍ പൗരത്വ പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന് ഉസ്മാനിയെ കഴിഞ്ഞ വര്‍ഷം ഉത്തര്‍പ്രദേശ് പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ ഇപ്പോള്‍ ജാമ്യത്തില്‍ കഴിയുകയാണ് ഷര്‍ജീല്‍ ഉസ്മാനി.

ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് ബിജെപി എംഎല്‍എ അതുല്‍ ഭട്ഖാല്‍ക്കറും ഉസ്മാനിക്കെതിരെ ദിന്ദോഷി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. പൗരത്വ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തതിനാല്‍ ബിജെപിയും ഭരണകൂടവും ഷര്‍ജീല്‍ ഉസ്മാനിയെ ലക്ഷ്യം വക്കുന്നതായി ആരോപണം ഉയരുന്നതിനിടേയാണ് മഹാരാഷ്ട്രയിലും യുപിയിലും പുതിയ കേസുകള്‍.

ഷര്‍ജീല്‍ ഇമാം തന്റെ പ്രസംഗത്തില്‍ ഹിന്ദുത്വ നേതാക്കളെയും റിപ്പബ്ലിക് ടിവി, ടൈംസ് നൗ, സീ ന്യൂസ്, ഒപിഇന്‍ഡിയ എന്നിവയുള്‍പ്പെടെ വലതുപക്ഷ മാധ്യമങ്ങളെയും വിമര്‍ശിച്ചിരുന്നു.

രോഹിത് വെമുലയുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ചാണ് ഭീമ കൊരേഗാവ് ശൗര്യ ദിന്‍ പ്രേരണ അഭിയാന്‍ ജനുവരി 30 ന് പൂനെയില്‍ എല്‍ഗാര്‍ പരിഷത്ത് സംഘടിപ്പിച്ചത്.

ഉസ്മാനിയെ കൂടാതെ, എഴുത്തുകാരി അരുന്ധതി റോയ്, മുന്‍ ഐഎഎസ് ഓഫിസര്‍ കണ്ണന്‍ ഗോപിനാഥന്‍, മാധ്യമപ്രവര്‍ത്തകന്‍ പ്രശാന്ത് കനോജിയ, ദലിത് ആക്ടിവിസ്റ്റ് സത്യഭാമ സൂര്യവാന്‍ഷി,ജസ്റ്റിസ് ബി ജി കോല്‍സെ പാട്ടീല്‍, റിട്ട. ഐപിസി ഓഫിസര്‍ എസ് എം മുഷ് രിഫ്, വിദ്യാര്‍ത്ഥി നാതാവ് ഐഷാ റെന്ന, പായല്‍ തട് വി, സഞ്ജീവ് ഭട്ട്, രോഹിത് വെമുല എന്നിവരുടെ കുടുംബാംഗങ്ങളും ഈ വര്‍ഷത്തെ പരിപാടിയുടെ ഭാഗമായി.

Tags:    

Similar News