കൊല്ലപ്പെട്ട യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ വീട് എസ്ഡിപിഐ നേതാക്കള്‍ സന്ദര്‍ശിച്ചു (വീഡിയോ)

ബിജെപിയുമായി ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയ പിണറായി വിജയന്‍ കേരളത്തില്‍ മുഖ്യമന്ത്രിയായി നില്‍ക്കുകയും പാര്‍ട്ടിയുടെ പ്രധാന നേതാക്കള്‍ ഈ ജില്ലയില്‍നിന്നുള്ളവര്‍ തന്നെയായിരിക്കെ അത്രമായ ശക്തമായ രാഷ്ട്രീയമില്ലാത്ത ഒരു സാധാരണക്കാരനെതിരേ അവര്‍ ഈ സമീപനം സ്വീകരിച്ചത് ഒരിക്കലും ന്യായീകരിക്കാനാവാത്തതാണെന്ന് മജീദ് ഫൈസി പറഞ്ഞു.

Update: 2021-04-08 15:03 GMT

കണ്ണൂര്‍: കൂത്തുപറമ്പില്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ വസതിയും കൊലപാതകം നടന്ന സ്ഥലവും സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസിയുടെ നേതൃത്വത്തില്‍ എസ്ഡിപിഐ നേതാക്കള്‍ സന്ദര്‍ശിച്ചു.

കണ്ണൂര്‍ ജില്ലയിലെ കൊലപാതക പരമ്പര അവസാനിപ്പിക്കുന്നതിന് ബിജെപിയുമായി ചര്‍ച്ചയ്ക്കു തയ്യാറാവുകയും അവരുമായി രഹസ്യ ചര്‍ച്ച നടത്തി ധാരണയാവുകയും ചെയ്ത സിപിഎമ്മാണ് ഈ കൊലപാതക കേസില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നത്. ബിജെപിയുമായി ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയ പിണറായി വിജയന്‍ കേരളത്തില്‍ മുഖ്യമന്ത്രിയായി നില്‍ക്കുകയും പാര്‍ട്ടിയുടെ പ്രധാന നേതാക്കള്‍ ഈ ജില്ലയില്‍നിന്നുള്ളവര്‍ തന്നെയായിരിക്കെ അത്രമായ ശക്തമായ രാഷ്ട്രീയമില്ലാത്ത ഒരു സാധാരണക്കാരനെതിരേ അവര്‍ ഈ സമീപനം സ്വീകരിച്ചത് ഒരിക്കലും ന്യായീകരിക്കാനാവാത്തതാണെന്ന് മജീദ് ഫൈസി പറഞ്ഞു.

എല്ലാ കാലത്തും കൊലപാതകങ്ങളും അക്രമങ്ങളും ആദര്‍ശമായി കൊണ്ടു നടക്കുന്ന ബിജെപിയുമായി രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ നടത്തിയ ധാരണ സത്യസന്ധമാണെങ്കില്‍ ആ പാര്‍ട്ടിയുമായി ചര്‍ച്ചയ്ക്കു തയ്യാറാവുകയും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയും ചെയ്ത സിപിഎം എന്തുകൊണ്ടാണ് ആ വെടിനിര്‍ത്തലും ആ ഒരു സംസ്‌കാരവും മറ്റു പാര്‍ട്ടികളോട് സ്വീകരിക്കാത്തത് എന്ന ചോദ്യം ഇവിടെ ഉയരുന്നുണ്ട്. ഇത് വലിയ ശക്തമായ ചോദ്യമായിട്ട് സിപിഎമ്മിന്റെ നേതാക്കള്‍ ഏറ്റെടുക്കാനും അതിന് മറുപടി പറയാനും അവര്‍ ബാധ്യസ്ഥരാണ്. സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ ഈ നിഷ്ഠൂരമായ സംഭവത്തെ ശക്തമായി അപലപിക്കുകയും അതിന്റെ നിയമപരമായ അതിന്റെ പ്രതികളെ മുഴുവന്‍ നിയമത്തിനു മുമ്പില്‍ കൊണ്ടുവരുന്നതിന് വേണ്ടി ഉള്ള എല്ലാ നീക്കങ്ങള്‍ക്കും ആ കുടുംബത്തിന് എല്ലാ അര്‍ത്ഥത്തിലുമുള്ള പിന്തുണ പ്രഖ്യാപിക്കുകയും ചെയ്യുന്നതായും മജീദ് ഫൈസി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍, ജില്ലാ പ്രസിഡന്റ് എ സി ജലാലുദ്ധീന്‍, കൂത്തുപറമ്പ് മണ്ഡലം പ്രസിഡന്റ് ഹാറൂണ്‍ കടവത്തൂര്‍ എന്നിവരും ഫൈസിയോടൊപ്പം ഉണ്ടായിരുന്നു.


Full View



Tags: