ലക്ഷദ്വീപ് സ്‌കൂളുകളിലെ ഉച്ചഭക്ഷണം: മാംസാഹാരം ഒഴിവാക്കിയതില്‍ ഇടപെടാനാവില്ലെന്ന് സുപ്രിംകോടതി

Update: 2023-09-14 15:10 GMT

ന്യൂഡല്‍ഹി: കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിലെ സ്‌കൂളുകളിലെ ഉച്ചഭക്ഷണമെനുവില്‍ നിന്ന് മാംസാഹാരം ഒഴിവാക്കിയ നടപടിയില്‍ ഇടപെടാനാവില്ലെന്ന് സുപ്രിംകോടതി. സര്‍ക്കാരിന്റെ നയപരമായ തീരുമാനങ്ങളിലോ കുട്ടികള്‍ എന്ത് ഭക്ഷണം കഴിക്കണമെന്ന് തീരുമാനിക്കുന്നതിലോ കോടതിക്ക് ഇടപെടാനാവില്ലെന്ന് ജസ്റ്റിസ് അനിരുദ്ധ ബോസ്, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. അതേസമയം, നോണ്‍ വെജ് ആയി മീനും മുട്ടയും നിലനിര്‍ത്തിയിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു. സ്‌കൂള്‍ ഉച്ചഭക്ഷണത്തില്‍നിന്ന് മാംസാഹാരം വിലക്കിയ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നടപടി ചോദ്യംചെയ്ത് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി തള്ളിയ കേരളാ ഹൈക്കോടതി വിധിക്കെതിരേയുള്ള ഹര്‍ജി പരിഗണിക്കവെയാണ് സുപ്രിംകോടതിയുടെ നിരീക്ഷണം. ഉച്ചഭക്ഷണ മെനുവില്‍നിന്ന് ചിക്കന്‍, ബീഫ് ഉള്‍പ്പെടെയുള്ള മാംസാഹരം ഒഴിവാക്കാന്‍ സ്റ്റിയറിങ് കമ്മിറ്റി തീരുമാനിച്ചത് വിദഗ്‌ധോപദേശം ഇല്ലാതെയാണെന്ന് ഹര്‍ജിക്കാരന് വേണ്ടി ഹാജരായ അഡ്വ. ഐഎച്ച് സയ്യിദ് വാദിച്ചു. 1950 മുതല്‍ ദ്വീപില്‍ സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തില്‍ മാംസാഹാരം ഉള്‍പ്പെടുത്തിയിരുന്നുവെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ 2013ലെ ദേശീയ ഭക്ഷ്യസുരക്ഷാ നിയമം പ്രകാരമുള്ള പോഷക മൂല്യം ഉച്ചഭക്ഷണത്തില്‍ നിലനിര്‍ത്തുന്നുണ്ടെന്ന് കുട്ടികള്‍ക്ക് ഭക്ഷണത്തോടൊപ്പം മുട്ട, മല്‍സ്യം എന്നിവ നല്‍കുന്ന കാര്യം ചൂണ്ടിക്കാട്ടി അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ നടരാജ് വാദിച്ചു.

Tags:    

Similar News