റിലയൻസിന്റെ 20% ഓഹരി സൗദി ആരാംകോ വാങ്ങും

5.34 ലക്ഷം കോടി രൂപ ഇതിനായി ആരാംകോ റിലയൻസിന് നൽകുക. ഇന്ത്യയിലെ ഏറ്റവും വലിയ നേരിട്ടുള്ള വിദേശ നിക്ഷേപ (എഫ്.ഡി.ഐ) പദ്ധതികളിലൊന്നാണിത്.

Update: 2019-08-13 02:59 GMT

മുംബൈ: റിലയൻസ് ഇൻഡസ്‌ട്രീസിന്റെ ഓയിൽ - കെമിക്കൽ വിഭാഗത്തിന്റെ 20 ശതമാനം ഓഹരികൾ സൗദി ആരാംകോ വാങ്ങും. 7,500 കോടി ഡോളറാണ് (ഏകദേശം 5.34 ലക്ഷം കോടി രൂപ) ഇതിനായി ആരാംകോ റിലയൻസിന് നൽകുക. ഇന്ത്യയിലെ ഏറ്റവും വലിയ നേരിട്ടുള്ള വിദേശ നിക്ഷേപ (എഫ്.ഡി.ഐ) പദ്ധതികളിലൊന്നാണിത്.

സൗദി അറേബ്യയുടെ ദേശീയ എണ്ണക്കമ്പനിയാണ് സൗദി അറേബ്യൻ ഓയിൽ കമ്പനി എന്ന സൗദി ആരാംകോ. വരുമാനത്തിന്റെ അടിസ്ഥാനത്തിൽ ലോകത്തെ ഏറ്റവും വലിയ കമ്പനികളിലൊന്നും ലോകത്ത് ഏറ്റവും ഉയർന്ന ലാഭം നേടുന്ന കമ്പനിയുമാണിത്. റിലയൻസ് ഇൻഡസ്‌ട്രീസിന്റെ റിഫൈനറി, പെട്രോകെമിക്കൽ വിഭാഗങ്ങൾ ലയിപ്പിച്ച് സജ്ജമാക്കിയ പുതിയ വിഭാഗത്തിലേക്കാണ് സൗദി ആരാംകോ നിക്ഷേപം നടത്തുന്നത്.

കഴിഞ്ഞ സാമ്പത്തിക വർഷം റിലയൻസ് ഇൻഡസ്‌ട്രീസിന് 5.7 ലക്ഷം കോടി രൂപയുടെ വരുമാനം നേടിക്കൊടുത്ത വിഭാഗമാണിത്. ഇതിൽ 2.2 ലക്ഷം കോടി രൂപയും കയറ്റുമതിയിലൂടെ ആയിരുന്നു. കരാർ പ്രകാരം, റിലയൻസിന്റെ ജാംനഗർ റിഫൈനറിയിലേക്ക് ആരാംകോ പ്രതിദിനം അഞ്ചുലക്ഷം ക്രൂഡോയിൽ നൽകും. നിലവിൽ 1.4 മില്യൺ ബാരലാണ് ജാംനഗർ റിഫൈനറിയുടെ സംസ്‌കരണശേഷി. 2030ഓടെ ഇത് രണ്ടു മില്യണിലേക്ക് ഉയർത്താൻ റിലയൻസിന് ലക്ഷ്യമുണ്ട്. സൗദി ആരാംകോയിൽ നിന്നുള്ള ക്രൂഡോയിലും എത്തുന്നതോടെ ലോകത്തെ ഏറ്റവും വലിയ റിഫൈനറികളിൽ ഒന്നായി ജാംനഗർ മാറും.

Tags:    

Similar News