യുപിയില്‍ കശ്മീരി കച്ചവടക്കാര്‍ക്കെതിരേ ഹിന്ദുത്വ ആക്രമണം (വീഡിയോ)

രണ്ട് കശ്മീരി കച്ചവടക്കാരെ പൊതുജനമധ്യത്തില്‍ മര്‍ദ്ദിക്കുന്നതിന്റേയും അപമാനിക്കുന്നതിന്റേയും ദൃശ്യങ്ങള്‍ വീഡിയോയില്‍ വ്യക്തമാണ്. കരഞ്ഞുകൊണ്ട് നിസ്സഹായനായി നില്‍ക്കുന്ന കശ്മീരിയെ വടികൊണ്ട് അടിക്കുന്ന ഹിന്ദുത്വര്‍ കശ്മീരികളുടെ തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിക്കുന്നുണ്ട്.

Update: 2019-03-07 02:48 GMT

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ കശ്മീരി വഴിയോര കച്ചവടക്കാര്‍ക്കെതിരേ കാവി ധാരികളായ ഹിന്ദുത്വരുടെ ആക്രമണം. ദണ്ഡുകളുമായി സംഘടിച്ചെത്തിയ ഹിന്ദുത്വരാണ് പട്ടാപകല്‍ ആക്രമണം അഴിച്ചു വിട്ടത്. കശ്മീരികളെ മര്‍ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും അക്രമികള്‍ പുറത്ത് വിട്ടു.

Full View

ബുധനാഴ്ച്ച ലഖ്‌നോവിലാണ് സംഭവം. രണ്ട് കശ്മീരി കച്ചവടക്കാരെ പൊതുജനമധ്യത്തില്‍ മര്‍ദ്ദിക്കുന്നതിന്റേയും അപമാനിക്കുന്നതിന്റേയും ദൃശ്യങ്ങള്‍ വീഡിയോയില്‍ വ്യക്തമാണ്. ഇവര്‍ കശ്മീരികളാണെന്നും സൈന്യത്തിന് നേരെ കല്ലെറിയുന്നവരാണെന്നും അക്രമം തടയാനെത്തിയ വഴിയാത്രക്കാരനോട് പറയുന്നതും വീഡിയോയില്‍ കാണാം.


കരഞ്ഞുകൊണ്ട് നിസ്സഹായനായി നില്‍ക്കുന്ന കശ്മീരിയെ വടികൊണ്ട് അടിക്കുന്ന ഹിന്ദുത്വര്‍ കശ്മീരികളുടെ തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിക്കുന്നുണ്ട്. മുന്‍ ബിജെപി പ്രവര്‍ത്തകനും വിശ്വ ഹിന്ദു പരിഷത്ത് പ്രവര്‍ത്തകനുമെന്ന് അവകാശപ്പെടുന്ന ഹിമാന്‍ഷു അവസ്തി തന്റെ ഫേസ്ബുക്ക് പേജില്‍ കശ്മീരികളെ അക്രമിക്കുന്നതിന്റെ വീഡിയോയും ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്.

വിശ്വ ഹിന്ദു ദള്‍ പ്രവര്‍ത്തകനായ അനിരുദ്ധ് ശ്യാം കശ്മീരികളെ അക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഫേസ്ബുക്ക് ലൈവിലൂടെ പ്രചരിപ്പിച്ചു. സംഭവം വിവാദമായതോടെ ഈ ദൃശ്യങ്ങള്‍ പിന്നീട് അനിരുദ്ധ് തന്റെ പ്രൊഫൈലില്‍ നിന്ന് ഡിലീറ്റ് ചെയ്തു.

അക്രമികള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും നടപടിയെടുക്കുമെന്നും ലഖ്‌നോ പോലിസ് ട്വീറ്റ് ചെയ്തിട്ടുണ്ട്. പുല്‍വാമ ആക്രമണത്തിന് ശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കശ്മീരികള്‍ അക്രമിക്കപ്പെടുന്നത് വ്യാപകമായിരിക്കുകയാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് കശ്മീരികള്‍ക്കെതിരായ ആക്രമണം വ്യാപകമായി നടക്കുന്നത്.




Tags:    

Similar News